മിച്ചഭൂമി: മുഖ്യമന്ത്രിക്ക് സതീശൻെറ തുറന്ന കത്ത്

കൊച്ചി: വിവാദ സ്വാമി സന്തോഷ് മാധവൻെറ ബിനാമിക്ക് മിച്ച ഭൂമി പതിച്ചുനൽകിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വി.ഡി. സതീശൻ എം.എൽ.എയുടെ തുറന്ന കത്ത്. തൻെറ നിയോജക മണ്ഡലത്തിലുള്ള ഒരു പദ്ധതിക്ക് ഭൂമി നൽകിയത് താൻ പോലും അറിഞ്ഞില്ലെന്ന് സതീശൻ പറയുന്നു. ഈ പദ്ധതി തൻെറ മണ്ഡലത്തിൽ നടപ്പാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും സതീശൻ കത്തിൽ വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സതീശൻ ഇക്കാര്യം അറിയിച്ചത്.

 

സതീശൻെറ കത്തിൻെറ പൂർണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,
എൻെറ നിയോജകമണ്ഡലമായ പറവൂരിലെ പുത്തൻവേലിക്കര വില്ലേജിൽ 95.44 ഏക്കർ സ്ഥലത്തും തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ മടത്തുംപടി വില്ലേജിലെ 32.41 ഏക്കർ സ്ഥലത്തും ഹൈടെക്ക് ഐ ടി പാർക്കുകൾ സ്ഥാപിക്കുന്നതിനായി M/s.RMZ Eco world Infrastructure Pvt Ltd. എന്ന കമ്പനിക്ക് മിച്ച ഭൂമിയായി സർക്കാർ ഏറ്റെടുത്തിട്ടുള്ള പാടശേഖരം നൽകുന്നതായി 2.3.2016 ൽ ഒരു സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി കാണുന്നു. [സ.ഉ. കെ.[കെ] നം 201/2016/റവന്യു.].
എൻെറ നിയോജകമണ്ഡലത്തിൽ 1600 കോടി രൂപ നിക്ഷേപമുള്ളതായി പറയുന്ന ഒരു പ്രോജക്റ്റ് തുടങ്ങുന്നത് ഞാൻ പോലും അറിഞ്ഞില്ല എന്നത് ഞെട്ടിക്കുന്നതാണ്. ഈ ഭൂമി സന്തോഷ് മാധവൻ എന്ന വ്യക്തി ബിനാമി ഇടപാടിലൂടെ വാങ്ങിക്കൂട്ടിയതാണെന്നുള്ള പോലീസ് റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ കേരള ഭുപരിഷ്കരണ നിയമപ്രകാരം സർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്തിട്ടുള്ളതാണ്. ഇത് കൃഷിക്ക് അനുയോജ്യമായ പാടശേഖരമാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.
മേൽ പ്രസ്താവിച്ച കമ്പനി താലൂക്ക് ലാൻഡ്‌ ബോർഡിൻെറ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച റിവിഷൻ പെറ്റീഷൻ 23.3.2011 ലെ ഉത്തരവ് പ്രകാരം കോടതി തള്ളിക്കളഞ്ഞിട്ടുള്ളതാണ്. മിച്ചഭൂമി ഏറ്റെടുക്കുന്ന നടപടി നിയമപ്രകാരമുള്ള നഷ്ടപ്രകാരം നൽകുന്നതുമായി ബന്ധപ്പെട്ട് പറവൂർ
തഹസിൽദാർ പുറപ്പെടുവിച്ച നോട്ടീസിനെതിരെ കമ്പനി കോടതിയിൽ പോയിട്ടുള്ളതും കോടതി ഹർജ്ജിക്കാരനെ നേരിൽ കേട്ട് മൂന്നു മാസത്തിനകം തീർപ്പാക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ചു നടത്തിയ നടപടിക്രമങ്ങളുടെ ഭാഗമായി പറവൂർ, കൊടുങ്ങല്ലൂർ തഹസിൽദാർമാർ, എറണാകുളം, തൃശൂർ ജില്ലാ കലക്ടർമാർ എന്നിവർ യാതൊരു കാരണവശാലും ഭൂപരിഷ്കരണ നിയമം 81 [3] അനുസരിച്ച് ഇളവ് അനുവദിക്കാൻ പാടില്ല എന്ന് ഏകകണ്ഠമായി നല്കിയ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ 08.03.2013 ൽ ലാൻറ് റവന്യൂ കമ്മീഷണർ കമ്പനിയുടെ അപേക്ഷ നിരസിച്ചിട്ടുള്ളതുമാണ്. ഈ കമ്പനി വീണ്ടും 25.05.2015 ൽ 81[3] പ്രകാരമുള്ള അപേക്ഷ റവന്യൂ മന്ത്രിക്ക് സമർപ്പിക്കുകയും പറവൂർ അഡീഷ്ണൽ തഹസിൽദാർ 22.07.2015 ൽ നൽകിയ റിപ്പോർട്ട് പ്രകാരം ഈ അപേക്ഷയിലെ ആവശ്യം പരിഗണനാർഹം അല്ലെന്ന് റിപ്പൊർട്ട് ചെയ്തിട്ടുള്ളതുമാണ്.
നെൽവയൽ-തണ്ണീർ തട നിയമത്തിനും പരിസ്ഥിതി സംരക്ഷണ നിയമത്തിനും കടക വിരുദ്ധമാണിത്. നഷ്ടപ്പെട്ട മിച്ച ഭൂമി തിരിച്ചു പിടിക്കുവാനുള്ള ശ്രമമാണ് ഈ കമ്പനി ചെയ്യുന്നതെന്ന് വില്ലേജ് ഓഫീസർമാർ മുതൽ ലാൻറ് റവന്യൂ കമ്മീഷണർ വരെ റിപ്പൊർട്ട് ചെയ്തിട്ടുള്ളതാണ്. അതിനാൽ ഇത് നടപ്പാക്കുന്നത് നിയമ വിരുദ്ധമാണ്. ഇത് സർക്കാരിൻെറ പ്രതിച്ഛായക്ക് മങ്ങലേൽപിക്കും. എൻെറ നിയോജക മണ്ഡലത്തിൽ ഈ പദ്ധതി നടപ്പിലാക്കുവാൻ യാതൊരു കാരണവശാലും അനുവദിക്കില്ലായെന്ന് വിനയപൂർവ്വം അങ്ങയെ അറിയിക്കട്ടെ .
ആയതിനാൽ 02.03.2016 ലെ റവന്യൂ വകുപ്പ് പുറത്തിറക്കിയ ഈ ഉത്തരവ് പിൻവലിക്കണമെന്ന് അഭ്യർഥിക്കുന്നു .
വിശ്വസ്തതയോടെ
വി.ഡി.സതീശൻ എം.എൽ.എ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.