കാലിക്കറ്റിലെ അനധികൃത നിയമനങ്ങളില്‍ വിജിലന്‍സ് അന്വേഷണം

കോഴിക്കോട്: മുന്‍ വി.സി ഡോ. എം. അബ്ദുസ്സലാമിന്‍െറ കാലത്ത് കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ഡസനോളം അനധികൃത നിയമനങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. വി.സിക്കു പുറമെ അന്നത്തെ പ്രോ-വി.സി കെ. രവീന്ദ്രനാഥ്, ആക്ടിങ് രജിസ്ട്രാര്‍ ഡോ. എം.വി. ജോസഫ്, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, നിയമനം നേടിയവര്‍ എന്നിവര്‍ക്കെതിരെ കോഴിക്കോട് വിജിലന്‍സ് പ്രത്യേക ജഡ്ജി വി. പ്രകാശാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ആറാഴ്ചക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പിക്ക് കോടതി നിര്‍ദേശം നല്‍കി. റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. സ്റ്റാലിന്‍െറ ഹരജിയിലാണ് ഉത്തരവ്. ലക്ഷദ്വീപ് ഡീന്‍, കായികവിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, എസ്റ്റേറ്റ് ഓഫിസര്‍, ലെയ്സണ്‍ ഓഫിസര്‍, സെക്യൂരിറ്റി ഓഫിസര്‍, ലാംഗ്വേജ് എഡിറ്റര്‍ തുടങ്ങി നിയമനങ്ങളിലാണ് അന്വേഷണം. സര്‍വകലാശാലാ ചട്ടത്തിലില്ലാത്തതാണ് തസ്തികകളില്‍ പലതും. സ്ഥാനക്കയറ്റംവഴി നികത്തേണ്ട തസ്തികകളില്‍ നേരിട്ട് നിയമനവും നടത്തി. നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി വാങ്ങിയില്ളെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

അനധികൃത നിയമനം വഴി സര്‍വകലാശാലക്ക് 80 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും ഹരജിയില്‍ ആരോപിച്ചു. നഷ്ടമുണ്ടായെന്ന സംസ്ഥാന ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടും ഹരജിക്കാരന്‍ ഉന്നയിച്ചു. വിജിലന്‍സ് അന്വേഷണം നേരിടുന്ന സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ മൂന്നുപേര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളാണെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ അഡ്വ. എം.സി. ആഷി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.