തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെ കോടികൾ ചെലവഴിച്ച് സർക്കാർ കൈപ്പുസ്തകങ്ങൾ അച്ചടിക്കുന്നു. സിൽവർ ലൈനിനെക്കുറിച്ച് വിശദാംശങ്ങൾ ഉൾപ്പെടുത്തി 50 ലക്ഷം കോപ്പികൾ അച്ചടിക്കാൻ ടെൻഡർ ക്ഷണിച്ചു. 36 പേജുള്ള മൾട്ടികളർ കൈപ്പുസ്തകങ്ങളാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒരു കോപ്പിക്ക് ഏറ്റവും ചുരുങ്ങിയത് 25 രൂപ വീതം കണക്കാക്കിയാൽതന്നെ 12.5 കോടി രൂപയാണ് ലഘുലേഖയുടെ പേരിൽ സർക്കാർ പൊടിപൊടിക്കാനൊരുങ്ങുന്നത്.
ജില്ലകൾ തോറും പൗരപ്രമുഖരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി നേരിട്ട് സിൽവർ ലൈൻ വിശദീകരിക്കുന്നതിന് പിന്നാലെയാണ് കൈപ്പുസ്തകങ്ങളിറക്കാൻ നീക്കം. പൗരപ്രമുഖരെ മാത്രമേ മുഖ്യമന്ത്രി കാണുന്നുള്ളൂവെന്നും പദ്ധതിയുടെ ഇരകളെ അവഗണിക്കുകയാണെന്നും വിമർശനമുയർന്നിരുന്നു.
ഇത് പരിഹരിക്കാനും പ്രതിഷേധം തണുപ്പിക്കാനുമാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തിനകത്ത് ഓഫിസും സ്വന്തമായി പ്രസുമുള്ള സ്ഥാപനങ്ങളെയേ ലഘുലേഖ പ്രിൻറിങ്ങിനുള്ള കരാറിൽ പരിഗണിക്കൂവെന്ന് ടെൻഡർ വിജ്ഞാപനത്തിലുണ്ട്. മാത്രമല്ല മൂന്നുകോടി വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളുമാകണം. സ്ഥാപനത്തിന്റെ ശേഷി, യന്ത്രസംവിധാനങ്ങളുടെ മികവ് എന്നിവ നേരിട്ട് കണ്ട് ബോധ്യപ്പെട്ട ശേഷമേ കരാർ നൽകൂവെന്നും വിജ്ഞാപനത്തിൽ പറയുന്നു.
പരമാവധി ചെലവ് കുറച്ച് സിൽവർ ലൈൻ നടപ്പാക്കുമെന്ന് അധികൃതർ ആവർത്തിക്കുമ്പോൾ പ്രചാരണത്തിനായി കോടികൾ ചെലവഴിക്കുന്നതിലും വിമർശനമുണ്ട്. പ്രാഥമിക അനുമതി മാത്രമാണ് കേന്ദ്രസർക്കാറിൽനിന്ന് സിൽവർ ലൈനിന് ലഭിച്ചത്. എന്നാൽ ഭൂമിയേറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.