ചൂരൽമല (വയനാട്): എട്ടുമാസം പ്രായമായ കുഞ്ഞിനെ ഉയർത്തിപ്പിടിച്ച് കഴുത്തുവരെ മൂടിയ മണ്ണിൽ ചലിക്കാനാവാതെ കിടന്ന രംഗം ഓർക്കുമ്പോൾ ചൂരൽമലയിലെ ഒ.പി. മൊയ്തുവിന് വിറയൽ വിട്ടുമാറുന്നില്ല. ദുരന്തത്തിൽനിന്ന് തലനാരിഴക്കാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ച ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്ന ഇദ്ദേഹം കാണുന്നത് വീട് മുഴുവൻ വെള്ളം. അപ്പോൾ മകൾ റംസീനയും റംസീനയുടെ എട്ടുമാസം പ്രായമായ കുഞ്ഞും അടുത്ത റൂമിൽ കിടന്നുറങ്ങുകയായിരുന്നു.
വെള്ളത്തിലൂടെ നീന്തിച്ചെന്ന് കുട്ടിയെ എടുത്തപ്പോഴേക്കും തകർന്ന വാതിലിലൂടെ കഴുത്തൊപ്പം വീടിനകത്ത് മണ്ണ് നിറഞ്ഞു. ഒരുകൈയിൽ കുട്ടിയെ ഉയർത്തിപ്പിടിച്ച് നിന്നപ്പോൾ ഒരുനിമിഷം മരണത്തെ മുഖാമുഖം കണ്ടു.
പെട്ടെന്ന് ഭാഗ്യം തുണച്ചപോലെ റൂമിലെ കട്ടിൽ വെള്ളത്തിൽ മുകളിലേക്ക് ഉയരുകയും അതിൽ തൂങ്ങിപ്പിടിച്ച് ഒരുവിധം രക്ഷപ്പെടുകയുമായിരുന്നു. ഭാര്യ കദിയയും മറ്റൊരു മകളും കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ചികിത്സയിലായതിനാൽ വീട്ടിൽ ഇല്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.