തിരുവനന്തപുരം: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. മിന്നല്‍ പരിശോധന നടത്തി പിഴ ഈടാക്കാനും ലൈസൻസ് റദ്ദ് ചെയ്യാനുമുള്‍പ്പെടെ അധികാരമുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുക. സംസ്ഥാനത്താകെ 23 സ്ക്വാഡാണ് ആദ്യഘട്ടത്തില്‍. സ്ക്വാഡുകള്‍ നിരന്തരം മിന്നല്‍ പരിശോധനകള്‍ നടത്തും.
മാലിന്യം വലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കും. മാലിന്യം പൊതുനിരത്തിലോ ജലസ്രോതസ്സുകളിലോ നിക്ഷേപിച്ചാലും കര്‍ശന നടപടിയുണ്ടാവും. ശുചിമുറി മാലിന്യം, മാലിന്യം വഹിക്കുന്ന പൈപ്പുകള്‍ തുടങ്ങിയവ ജലസ്രോതസ്സുകളിലേക്ക് തുറന്നുവെച്ചവര്‍ക്കെതിരെയും പരിശോധന നടത്തി നിയമനടപടി സ്വീകരിക്കും.
അറവുമാലിന്യം പൊതുവിടത്ത് നിക്ഷേപിക്കുന്നതിനെതിരെ നിരീക്ഷണം ശക്തമാക്കും. വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾ, ഹോട്ടലുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി വാർത്തകുറിപ്പിൽ അറിയിച്ചു.
നിരോധിത പി.വി.സി, ഫ്ലക്സ്, പോളിസ്റ്റര്‍, നൈലോൺ ക്ലോത്ത്, പ്ലാസ്റ്റിക് കലര്‍ന്ന തുണി/പേപ്പര്‍ തുടങ്ങിയവയില്‍ പരസ്യ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും.
പുനഃചംക്രമണം സാധ്യമായ 100 ശതമാനം കോട്ടൻ-പേപ്പര്‍-പോളി എത്തിലീൻ എന്നിവയില്‍ 'പി.വി.സി ഫ്രീ റീസൈക്ലബിള്‍' ലോഗോയും പ്രിന്റിങ് യൂനിറ്റിന്റെ പേരും നമ്പറും പതിച്ച് മാത്രമേ ബോര്‍ഡുകള്‍ അനുവദിക്കൂ. ഇതല്ലാത്തവ നീക്കംചെയ്യും. നിരോധിത ഫ്ലക്സ് ഉൽപന്നങ്ങളുടെ മൊത്ത-വിതരണ ശാലകള്‍, പ്രിന്റിങ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും. നിരോധിത ഉൽപന്നങ്ങളായ പി.വി.സി ഫ്ലക്സ്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരിബാഗ് തുടങ്ങിയവയുടെ നിര്‍മാണം, വിതരണം, ഉപയോഗം തുടങ്ങിയവ കണ്ടെത്തി സ്ക്വാഡ് നടപടിയെടുക്കും. ഓരോ സ്ക്വാഡും നയിക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പ് പെര്‍ഫോമൻസ് ഓഡിറ്റിലെ ഉദ്യോഗസ്ഥനായിരിക്കും.
ശുചിത്വമിഷനിലെ എൻഫോഴ്സ്മെന്റ് ഓഫിസറും പൊലീസ് ഉദ്യോഗസ്ഥനുമുള്‍പ്പെടെ മൂന്ന് പേരായിരിക്കും സ്ക്വാഡ് അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.