ഓരോ മുസ്‌ലിം സംഘടനകളുടെ മേലും ഇനി സഖാക്കളുടെ വർഗീയ ചാപ്പ പതിയും -അഡ്വ. ഫാത്തിമ തഹിലിയ

കോഴിക്കോട്: സമസ്തക്കെതിരെ പോലും വർഗീയ ചാപ്പയുമായി വരുന്ന സി.പി.എമ്മിന്‍റെ പ്രവർത്തിയിൽ ഒട്ടും അത്ഭുതം തോന്നുന്നില്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹിലിയ. സമസ്തക്ക് എതിരെ മാത്രമല്ല, ഓരോ മുസ്‌ലിം സംഘടനകളുടെ മേലും ഇനി സഖാക്കളുടെ വർഗീയ ചാപ്പ പതിയുമെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

അവർ സമുദായ നേതാക്കളെ തിരഞ്ഞു പിടിച്ചു വർഗീയവാദിയാക്കും. അപകടകരമായ അമിത് ഷാ മോഡൽ സോഷ്യൽ എൻജിനീയറിങ്ങാണ് സി.പി.എം വരുന്ന തിരഞ്ഞെടുപ്പിൽ പയറ്റാൻ പോകുന്നത്. അതിന്‍റെ ഭാഗമാണ് ഈ വർഗീയ ചാപ്പയടിയെന്നും തഹിലിയ പറഞ്ഞു.

'കേരളത്തിലെ രാഷ്ട്രീയ അധികാരം മുസ്‌ലിം ലീഗ് വഴി മുസ്‌ലിം സമുദായം നിയന്ത്രിക്കുന്നേ' എന്നൊക്കെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു മുസ്‌ലിം ഭീതിയും മുസ്‌ലിം വിരുദ്ധ വികാരവും ഉയർത്തി വിട്ട് വർഗീയ ധ്രുവീകരണം നടത്തി വോട്ട് നേടാനാണ് സി.പി.എം ശ്രമിക്കുന്നത്.

കോടിയേരിയുടെയും പിണറായിയുടെയും ജയരാജന്‍റെയും പ്രസ്താവനകൾ ഈ ലക്ഷ്യം വെച്ചാണ്. ഈ സോഷ്യൽ എൻജിനീയറിങ്ങിന്‍റെ ഭാഗമായി അവർ ഇനിയും ഒരുപാട് മുസ്‌ലിം സംഘടനകളെ രാക്ഷസവത്കരിക്കും. ഈ അമിത് ഷാ മോഡൽ സോഷ്യൽ എൻജിനിയറിങ്ങിന്‍റെ മറ്റൊരു പദ്ധതിയാണ് സവർണ്ണ സംവരണമെന്നും അവർ പറഞ്ഞു.

തരാതരം പോലെ ന്യൂനപക്ഷ കാർഡും ഭൂരിപക്ഷ കാർഡും പുറത്തിറക്കുന്ന പാർട്ടിയായ സി.പി.എം വരുന്ന തിരഞ്ഞെടുപ്പിൽ കളിക്കാൻ പോകുന്നത് തീക്കളിയാണ്. തുടർഭരണം എന്ന താത്കാലിക ലാഭം കണ്ട് കേരളത്തെ ഉത്തർപ്രദേശാക്കാൻ ശ്രമിക്കുന്ന അഭിനവ സംഘികളെ തിരിച്ചറിയണമെന്നും തഹിലിയ പറഞ്ഞു.

Tags:    
News Summary - adv fathima thahiliya facebook comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.