വിദ്യയുടെ ഒളിയിടം കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടി അഗളി പൊലീസ്

പാലക്കാട്: ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ വിദ്യയെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടി അഗളി പൊലീസ്. കെ.വിദ്യയുടെ ഒളിയിടം കണ്ടെത്താൻ സഹായം ആവശ്യമാണെന്നാണ് അഗളി പൊലീസ് സൈബർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് സൈബർ സെല്ലിനെ ഇക്കാര്യം അറിയിച്ചത്.

അതേസമയം, കഴിഞ്ഞ ദിവസം അന്വേഷണസംഘം വിദ്യയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. തൃക്കരിപ്പൂർ മണിയനൊാടിയിലെ വീട്ടിലെത്തിയ സംഘം ബന്ധുവിന്റെയും അയൽവാസിയുടേയും സാന്നിധ്യത്തിൽ ഒന്നരമണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

മഹാരാജാസ് കോളജ് വിദ്യാർഥിനിയും എസ്.എഫ്.ഐ നേതാവുമായിരുന്ന കെ. വിദ്യ വ്യാജരേഖ ചമച്ചെന്ന കേസിൽ അഗളി പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. അട്ടപ്പാടി കോളജിൽ പ്രിൻസിപ്പലിന്റെ ചുമതലയുള്ള ഡോ. ലാലിമോൾ വർഗീസിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തിയേക്കും.

ജൂൺ മൂന്നിന് കോട്ടത്തറ ആർ.ജി.എം കോളജിൽ നടന്ന ഗെസ്റ്റ് ലെക്ചറർമാരുടെ മുഖാമുഖത്തിൽ പങ്കെടുത്ത വിദ്യ മഹാരാജാസ് കോളജിൽ രണ്ടു വർഷം പഠിപ്പിച്ചിരുന്നതായി വ്യാജ രേഖ സമർപ്പിച്ചെന്നാണ് കേസ്. മഹാരാജാസിലെ മുൻ അധ്യാപികയായിരുന്ന ലാലിമോൾക്ക് തോന്നിയ സംശയത്തിൽ മഹാരാജാസിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വ്യാജ രേഖയാണെന്ന് വ്യക്തമായത്. ഇക്കാലയളവിൽ മഹാരാജാസ് മലയാളം വിഭാഗത്തിൽ താൽക്കാലിക നിയമനം നടത്തിയിട്ടില്ലെന്നാണ് കോളജ് അധികൃതർ വ്യക്തമാക്കുന്നത്.

ഇതിനിടെ കാസർകോട് കരിന്തളം ഗവ. കോളജിലും ഇതേ വ്യാജരേഖ സമർപ്പിച്ചാണ് കഴിഞ്ഞ വർഷം മലയാളം അധ്യാപികയായി ജോലി നേടിയതെന്ന പ്രിൻസിപ്പൽ ചുമതലയിലുള്ള ഡോ. ജെയ്സൺ ബി. ജോസഫിന്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Agali police sought the help of cyber cell to find Vidya's hiding place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.