കോടതികളിലെ അടിസ്ഥാനസൗകര്യം വികസിപ്പിക്കും –എ.കെ. ബാലന്‍

തിരുവനന്തപുരം: കക്ഷികള്‍ക്കും പ്രതികള്‍ക്കും അഭിഭാഷകര്‍ക്കുമടക്കം കോടതികളില്‍ നിലനില്‍ക്കുന്ന അസൗകര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിസ്ഥാനസൗകര്യവികസനത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് മന്ത്രി എ.കെ. ബാലന്‍. 2016ലെ കേരള അഭിഭാഷക ക്ഷേമനിധി ഭേദഗതി ബില്ലും 2016ലെ കേരള കോര്‍ട്ട്ഫീസും വ്യവഹാരസലയും ഭേദഗതി ബില്ലും നിയമസഭയില്‍ അവതരിപ്പിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ചര്‍ച്ചകള്‍ക്കുശേഷം രണ്ട് ബില്ലും സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. മറ്റ് ക്ഷേമനിധികളെപോലെ തൊഴിലുടമകളുടെ വിഹിതം ലഭിക്കാത്തതാണ് അഭിഭാഷക ക്ഷേമനിധി നേരിടുന്ന പ്രധാനപ്രശ്നമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അംശാദായത്തില്‍ കാലാനുസൃത വര്‍ധന വരുത്താതെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനാകില്ളെന്നും മന്ത്രി പറഞ്ഞു.

അഭിഭാഷകക്ഷേമനിധിയില്‍ നിന്ന് ലഭിക്കുന്ന ധനസഹായം അഞ്ചുലക്ഷത്തില്‍ നിന്ന് 10 ലക്ഷമായി വര്‍ധിപ്പിക്കുന്നത് വ്യവസ്ഥ ചെയ്യുന്നതാണ് 2016 ലെ കേരള അഭിഭാഷക ക്ഷേമനിധി ഭേദഗതി ബില്‍.  അംഗങ്ങളുടെ സേവന കാലാവധി അനുസരിച്ചാണ് ധനസഹായത്തിന്‍െറ തോത്. പ്രതിവര്‍ഷ അംശാദായം 14,285 രൂപയില്‍ നിന്ന് 25,000 രൂപയായി വര്‍ധിപ്പിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ക്ഷേമനിധിയിലേക്ക് വരുമാനസമാഹരണത്തിന്‍െറ ഭാഗമായാണ് 2016ലെ കേരള കോര്‍ട്ട്ഫീസും വ്യവഹാരസലയും ബില്‍ ഭേദഗതി ചെയ്യുന്നത്. കേരള നിയമസഹായനിധിയുടെ 70 ശതമാനത്തിന് തുല്യമായ തുക കേരള അഭിഭാഷക ക്ഷേമനിധിക്കും 30 ശതമാനത്തിന് തുല്യമായ തുക കേരള അഭിഭാഷക ക്ളര്‍ക്ക് ക്ഷേമനിധിക്കും നീക്കിവെക്കണമെന്നാണ് ബില്ലിലെ പ്രധാന ഭേദഗതി.

അഭിഭാഷകരും മാധ്യമങ്ങളും തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കണമെന്ന് സി. കൃഷ്ണന് വേണ്ടി ഭേദഗതി അവതരിപ്പിച്ച എ.എന്‍. ഷംസീര്‍ ചൂണ്ടിക്കാട്ടി. ബാര്‍ അസോസിയേഷനില്‍ അംഗമല്ലാത്തവര്‍ക്കും അഭിഭാഷകക്ഷേമനിധിയില്‍ അംഗമാകാമെന്ന വ്യവസ്ഥ ബാര്‍ അസോസിയേഷനുകളെ ക്ഷയിപ്പിക്കുന്നതാണെന്ന് എം. വിന്‍സന്‍റ് പറഞ്ഞു.

Tags:    
News Summary - AK balan -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.