പനമരം നഗരത്തിലൂടെ ആകാശ് തില്ല​ങ്കേരി നമ്പർ പ്ലേറ്റില്ലാത്ത ജീപ്പ് സീറ്റ് ബെൽറ്റിടാതെ ഓടിക്കുന്നു

ആകാശ് തില്ല​ങ്കേരിയുടെ ഡ്രൈവിങ്: സ്വമേധയാ കേസെടുക്കുമെന്ന് ഹൈകോടതി; ആർ.സി സസ്പെൻ‍ഡ് ചെയ്യാൻ നടപടി

കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് എടയന്നൂരിനെ കൊല​പ്പെടുത്തിയ കേസിൽ പ്രതിയായ ആകാശ് തില്ല​ങ്കേരി റോഡ് നിയമങ്ങൾ ലംഘിച്ച് ജീപ്പോടിച്ച സംഭവത്തിൽ സ്വമേധയ കേസെടുക്കുമെന്നു ഹൈകോടതി. പൊതുസ്ഥലത്ത് ഉണ്ടാകാൻ പോലും പാടില്ലാത്ത വാഹനം ഓടിക്കുന്നത് ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിങ് സംബന്ധിച്ച വാർത്തകൾ വായിച്ച ശേഷമാണ് സ്വമേധയാ കേസെടുക്കുമെന്ന് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, ഹരിശങ്കർ വി. മേനോൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാളാണ് വാഹനം ഓടിക്കുന്നതെന്നാണ് മനസിലാക്കുന്നത്. പൊതുസ്ഥലത്ത് ഉണ്ടാകാൻ പോലും പാടില്ലാത്ത വാഹനമാണിതെന്നും കർശന നടപടി ഉണ്ടാകണമെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

അതേസമയം, ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പിന്‍റെ ആർസി സസ്പെൻഡ് ചെയ്യാൻ മോട്ടർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. രൂപമാറ്റം അടക്കമുള്ള നിയമലംഘനങ്ങൾക്ക് നേരത്തെ മൂന്നു തവണ വാഹനത്തിനെതിരെ കേസെടുത്തിരുന്നു. വീണ്ടും നിയമം ലംഘിച്ചതോടെയാണ് ആർ.സി സസ്പെൻഡ് ചെയ്യാനുള്ള മോട്ടർ വാഹന വകുപ്പിന്‍റെ നീക്കം.

കോഴിക്കോട് വടകരയിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്ന കുട്ടികളെ സ്വകാര്യ ബസിടിച്ച ദൃശ്യങ്ങളും ഡിവിഷൻ ബെഞ്ച് പരിശോധിച്ചു. സ്റ്റേജ് കാര്യേജ് ബസുകൾക്ക് വേറെ നിയമമാണോ എന്ന് ചാനൽ വാർത്ത പരിശോധിച്ച കോടതി ചോദിച്ചു. ടൂറിസ്റ്റ് ബസുകളിൽ നിയമവിരുദ്ധമായ ലൈറ്റുകൾ ഇപ്പോഴും തുടരുന്നുണ്ടെന്നും ഓരോ ലൈറ്റിനും 5000 രൂപ വീതം പിഴ ഈടാക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

കേരള മിനറൽസ് ആൻഡ് മെറ്റൽസ് മാനേജിങ് ഡയറക്ടറുടെ വാഹനം ലൈറ്റിട്ട് അമിതവേഗതയിൽ സഞ്ചരിച്ചതിനെയും ഹൈകോടതി രൂക്ഷമായി വിമർശിച്ചു. വാഹനം ഇന്ന് തന്നെ പരിശോധിച്ച് നാളെ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം നൽകി. നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ സ്വമേധയാ കേസെടുക്കാനുള്ള നടപടിയിലേക്ക് കടക്കുകയാണെന്നും ഹൈകോടതി വ്യക്തമാക്കി.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആകാശ് തില്ല​ങ്കേരി പനമരം നഗരത്തിലൂടെ റോഡുനിയമങ്ങൾ ലംഘിച്ചാണ് ജീപ്പ് ഓടിച്ചത്. നമ്പർ ​പ്ലേറ്റില്ലാത്ത ജീപ്പിൽ സീറ്റ് ബെൽറ്റിടാതെയായിരുന്നു യാത്ര. മറ്റു രണ്ടുപേരും വാഹനത്തിലുണ്ടായിരുന്നു.

ഞായറാഴ്ചയാണ് സാധാരണ ടയറുകൾക്ക് പകരം ഭീമൻ ടയറുകൾ ഘടിപ്പിച്ച ജീപ്പുമായി ആകാശും കൂട്ടാളികളും നഗരത്തിലിറങ്ങിയത്. ഇതിന്റെ വീഡിയോകൾ എഡിറ്റ് ചെയ്ത് മ്യൂസിക്കും ഡയലോഗുമടക്കം ചേർത്ത് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വയനാട് ആർ.ടി.ഒക്ക് പരാതി നൽകി.

എവിടെയാണ് സംഭവം നടന്നതെന്ന് അറിയാൻ സി.സി.ടി.വികൾ പരിശോധിക്കുകയാണെന്ന് വാഹന വകുപ്പ് അറിയിച്ചു. പനമരം ടൗണിലൂടെയും അപ്രോച്ച് പാലത്തിലൂടെയും വെള്ള ഷർട്ടുമണിഞ്ഞാണ് ജീപ്പിൽ സഞ്ചരിക്കുന്നത്. പനമരം കോഫി ഹൗസിന് മുന്നിൽ നിന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ കൂടെ ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - Akash Thillankeri driving: The High Court will file a case voluntarily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.