കൊച്ചി: കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് പ്രസന്ന ഹൈകോടതിയിൽ. ഉന്നത സ്വാധീനത്താൽ പൊലീസ് അന്വേഷണം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ഹരജി. ഇത് പരിഗണിച്ച ജസ്റ്റിസ് പി.ജി. അജിത് കുമാർ സർക്കാറടക്കം എതിർകക്ഷികളുടെ നിലപാട് തേടി. വിശദീകരണത്തിന് സർക്കാർ സമയം തേടിയതിനെത്തുടർന്ന് ഹരജി മാർച്ച് 27ലേക്ക് മാറ്റി.
ജനുവരി 21നാണ് നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജങ്ഷനുസമീപം പ്രശാന്തിയിൽ അനീഷ്യയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഉന്നത ഉദ്യോഗസ്ഥരിൽനിന്നും സഹപ്രവർത്തകരിൽനിന്നുമുണ്ടായ മാനസിക പീഡനവും ജോലിയുമായി ബന്ധപ്പെട്ട സമ്മർദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണം ഉയർന്നിരുന്നു. ആത്മഹത്യക്കുറിപ്പിലും ഇത് സംബന്ധിച്ച സൂചനകളുണ്ടായിരുന്നു.
ജില്ല പബ്ലിക് പ്രോസിക്യൂട്ടർ അബ്ദുൽ ജലീൽ, എ.പി.പി ശ്യാം കൃഷ്ണൻ എന്നിവരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, ഇതിനുശേഷം അന്വേഷണം ഒരിഞ്ചുപോലും മുന്നോട്ട് പോയിട്ടില്ലെന്ന് ഹരജിയിൽ ആരോപിക്കുന്നു. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മാർച്ച് അഞ്ചിന് സർക്കാറിന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.