പത്തനംതിട്ട: ശബരിമലയിൽ ചിത്തിര ആട്ടവിശേഷനാളിൽ 52കാരിയെ ആക്രമിച്ച കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഡിസംബർ ആറുവരെ റിമാൻഡിൽ. ജാമ്യാപേക്ഷ ശനിയാഴ്ച റാന്നി ഗ്രാമ ന്യായാലയം പരിഗണിക്കും. കെ. സുേരന്ദ്രൻ, ആർ.എസ്.എസ് നേതാവ് വത്സൻ തില്ലേങ്കരി, ബി.ജെ.പി നേതാവ് വി.വി. രാജേഷ്, യുവമോർച്ച സംസ്ഥാന പ്രസിഡൻറ് പ്രകാശ് ബാബു ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ഗൂഢാലോചനക്കുറ്റവും വധശ്രമവും ഉൾപ്പെടുത്തിയാണ് കേസ് ചാർജ് ചെയ്തത്.
ജാമ്യമില്ലാ വകുപ്പാണ് ചേർത്തിട്ടുള്ളത്. കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെെട്ടങ്കിലും കോടതി അംഗീകരിച്ചില്ല. നിലക്കലിൽ നിരോധനാജ്ഞ ലംഘിച്ച കേസിൽ ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്കിൽ രണ്ട് മാസത്തേക്ക് പ്രവേശിക്കരുതെന്ന ഉപാധികളോടെ കഴിഞ്ഞ ചൊവ്വാഴ്ച സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, കണ്ണൂരിൽ പൊലീസ് ഒാഫിസർമാരെ ഭീഷണിപ്പെടുത്തിയെന്ന മറ്റൊരു കേസിൽ ജാമ്യം തേടേണ്ടതുള്ളതിനാൽ കൊട്ടാരക്കര സബ് ജയിലിൽനിന്ന് മോചനം ലഭിച്ചില്ല. നിലക്കലിൽ നിരോധനാജ്ഞ ലംഘിച്ച കേസിൽ കഴിഞ്ഞ ശനിയാഴ്ചയാണ് തടങ്കലിലാക്കിയത്.
കള്ളക്കേസ് – സുരേന്ദ്രൻ
റാന്നി: തനിക്ക് എതിരെ കള്ളക്കേസാണുള്ളതെന്ന് കെ. സുരേന്ദ്രൻ. റാന്നിയിൽ കോടതിയിൽ ഹാജരായശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. എവിടെയോ പ്രസംഗിച്ചു എന്നതിെൻറ പേരിലാണ് ഒരു കേസ്. സി.പി.എം ക്രിമിനലുകൾ കഴിയുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ കിടത്താനാണ് പിണറായി ഉൾപ്പെടെയുള്ളവരുടെ ശ്രമം. മുഖ്യമന്ത്രിയുടെ ഒാഫിസ് ഉൾെപ്പടുന്ന ഉന്നത നേതാക്കളുടെ ഗൂഢാലോചന നടക്കുന്നുണ്ട്. യുവതികളെ ശബരിമലയിൽ കയറ്റാമെന്ന മോഹം നടക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.