കാസർകോട്: ബൈത്തുസകാത്തിനെ സാമൂഹിക പുരോഗതിയുടെ ചാലകശക്തിയാക്കി മാറ്റാൻ വിശ്വാസികൾക്ക് കഴിയണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. ബൈത്തുസകാത് കേരള 25ാം വാർഷിക ഉദ്ഘാടനവും 25 വീടുകളുടെ പ്രഖ്യാപനവും കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ ആരാധനയോടെ നടത്തുന്ന സകാത് സാമൂഹിക പുരോഗതിക്കുള്ള മനോഹരമായ സാമ്പത്തിക പദ്ധതിയാണ്. ബഹുസ്വര സമൂഹത്തിന് ഇസ്ലാമിന്റെ സാമൂഹിക മൂല്യങ്ങളെക്കുറിച്ച് അറിവുപകരാനുള്ള ഉപാധിയാണ് സകാത്.
ഇസ്ലാമോഫോബിക് ആയ സമൂഹത്തെ മറികടക്കേണ്ടത് ഇസ്ലാമിന്റെ ഇത്തരം സൗന്ദര്യത്തെ ആവിഷ്കരിച്ചുകൊണ്ടാണ്. ഉംറയും ഹജ്ജും പോലെ തന്നെ സകാത്തും നിർബന്ധമാണെന്ന അവബോധമുയർത്തി സകാത് സാക്ഷരത പകർന്നുകൊടുക്കേണ്ട കാലമാണിത്. നിസ്കരിക്കാത്തവരില്ല എന്നുപറയുന്ന ആവേശത്തോടെ സകാത് നൽകാത്തവരില്ല എന്ന് പറയാനാവണം. ഹജ്ജ് കമ്മിറ്റിയും ഉംറ കമ്മിറ്റിയും രൂപവത്കരിക്കുന്നതുപോലെ സകാത് കമ്മിറ്റിയും വേണം. വംശീയതയിലൂന്നിയ പൊതുബോധം നിലനിൽക്കുന്ന കാലമാണിത്. മദ്റസകൾ അടച്ചുപൂട്ടാനാണ് ശ്രമം. അതിനെ മറികടക്കുന്നതോടൊപ്പം ഇസ്ലാമിന്റെ മൂല്യവും ഉയർത്തിപ്പിടിക്കണം. മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും ആവിഷ്കരിച്ചും കൊണ്ടുമാത്രമേ ഇസ്ലാം വിരുദ്ധ നീക്കങ്ങൾ തടയാനാവുകയുള്ളൂ. ഇസ്ലാമിന്റെ സാമൂഹികനീതിയെ ഭയപ്പെടുന്നതുകൊണ്ടാണ് മദ്റസകൾ വേണ്ട എന്ന നിലപാടിലേക്ക് അടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. ബൈത്തുസകാത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു.
പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. നൗഷാദ് വിദ്യാഭ്യാസ പദ്ധതിയുടെ വിതരണോദ്ഘാടനവും കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഭവനപദ്ധതി വിതരണോദ്ഘാടനവും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ സ്വയംതൊഴിൽ പദ്ധതി വിതരണോദ്ഘാടനവും കാസർകോട് ഹസനുൽ ജാരിയ മസ്ജിദ് ഖത്തീബ് അത്തീഖുറഹ്മാൻ ഫൈസി ചികിത്സ സഹായ പദ്ധതി വിതരണോദ്ഘാടനവും നിർവഹിച്ചു. ബൈത്തുസകാത് കേരള വൈസ് ചെയർമാൻ യു.പി. സിദ്ദീഖ് സമാപന പ്രസംഗം നടത്തി. സ്വാഗത സംഘം ചെയർമാൻ സഈദ് ഉമർ സ്വാഗതവും ജനറൽ കൺവീനർ പി.എസ്. അബ്ദുല്ലക്കുഞ്ഞി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.