കോഴിക്കോട്: ജാതി ഇന്നലെയുടെ പ്രശ്നമാണ് എന്നൊരു തെറ്റിദ്ധാരണയുണ്ടെന്നും എന്നാൽ അങ്ങനെയല്ല, ജാതി ഇന്നിന്റെയുംകൂടി പ്രശ്നമാണെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്. ജാതി ഇന്നലെ ഉണ്ടായിരുന്നു. അത് തീർന്നു. മാത്രമല്ല, ഇന്നില്ലാത്ത ഒന്നിനെ പറഞ്ഞ് പറഞ്ഞ് നിങ്ങളെല്ലാവരും കൂടി ഉണ്ടാക്കുകയാണെന്നാണ് ഇവരുടെ കുറ്റപ്പെടുത്തൽ. ജാതി മേൽക്കോയ്മയല്ല, ജാതി മേൽക്കോയ്മ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നവരാണ് കുറ്റവാളികളെന്ന് വരുത്തിത്തീർക്കുകയാണ് ഇക്കൂട്ടരെന്നും അദ്ദേഹം പറഞ്ഞു.
വചനം ബുക്സ് സംഘടിപ്പിച്ച നാരായൻ മെമ്മോറിയൽ പുരസ്കാര സമർപ്പണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു കെ.ഇ.എൻ. 1873ൽ ജീവിച്ചിരുന്ന നങ്ങേലി നമുക്കിന്ന് മിത്താണ്. അത്ര പ്രാധാന്യമൊന്നുമില്ലാത്ത ഒരു മിത്ത്. എന്നാൽ, മഴുവെറിഞ്ഞ് കടലിൽനിന്ന് കേരളം വീണ്ടെടുത്ത പരശുരാമൻ പ്രധാനപ്പെട്ട മിത്തും ഐതിഹ്യവും ഒക്കെയായി മാറിയതിൽ യാദൃശ്ചികതയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ നാരായൻ മെമ്മോറിയൽ പുരസ്കാരം കെ.കെ. കൊച്ചിനുവേണ്ടി മകൻ ഡോ. ജയസൂര്യ ഏറ്റുവാങ്ങി.
പി.കെ. പാറക്കടവ് അധ്യക്ഷതവഹിച്ചു. ഡോ. പി.കെ. പോക്കർ നാരായൻ അനുസ്മരണം നടത്തി. തുടർന്നു നടന്ന സെമിനാറിൽ കെ.കെ. ബാബുരാജ്, ഡോ. കെ. വാസു, സി. ദാവൂദ്, ഇ.പി. സോണിയ, രാജേഷ് കെ. എരുമേലി, കെ.എസ്. മാധവൻ, ടി.പി. മമ്മു മാഷ് തുടങ്ങിയവർ സംസാരിച്ചു.
കോഴിക്കോട്: സാഹിത്യകാരൻ നാരായനെ സാഹിത്യ അക്കാദമി വേദിയിൽ അധിക്ഷേപിച്ചതിന് താൻ സാക്ഷിയായെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്. നാരായനെ ആദരിക്കാനായി വിളിച്ചുചേർത്ത പരിപാടിയിൽ നാരായന്റെ പേര് പറയാൻ സ്വാഗതപ്രാസംഗികൻ വിട്ടുപോയി. വിട്ടുപോകാൻ പാടില്ലാത്ത പേരായിരുന്നു അദ്ദേഹത്തിന്റേത്.
എന്നിട്ടും ബോധപൂർവമല്ലാത്ത മറവി സംഭവിച്ചു. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ മറ്റൊരു കീഴ്വഴക്കമുണ്ട്. വിട്ടുപോയതിന് ക്ഷമാപണം നടത്തുക. തന്നെ അമ്പരപ്പിച്ചുകൊണ്ട് ഈ പരിപാടിയിൽ അതും ഉണ്ടായില്ല. ജനകീയ സാഹിത്യകാരനായ നാരായന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നുവെങ്കിൽ സ്വാഗത പ്രാസംഗികനും അധ്യക്ഷനുമടക്കം എല്ലാവരും കാണിക്കുന്ന അസഹ്യമായ ഒരു ക്ഷമാപരാക്രമമുണ്ട്.
നാരായന്റെ കാര്യത്തിൽ അതും ഉണ്ടായില്ല. ഈ സംഭവം നാരായനെ അത്യധികം വേദനിപ്പിച്ചുവെന്നും അദ്ദേഹം തന്നോട് അതേക്കുറിച്ച് പിന്നീട് പറഞ്ഞിട്ടുണ്ടെന്നും കെ.ഇ.എൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.