തിരുവനന്തപുരം: സ്വർണക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കെതിരെ വ്യാപക വിമർശനമുയർന്നതോടെ ‘ദി ഹിന്ദു’ ദിനപത്രത്തിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. പത്രത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി ഏതെങ്കിലും പ്രദേശത്തെയോ സ്ഥലത്തെയോ കുറിച്ച് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
2024 സെപ്തംബർ 30 ന് ദി ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ‘സി.പി.എം എപ്പോഴും ആർ.എസ്.എസിനെയും കേരളത്തിലെ മറ്റ് ഹിന്ദുത്വ ശക്തികളെയും ശക്തമായി എതിർത്തിട്ടുണ്ട്’ എന്ന അഭിമുഖത്തിന്‍റെ ഉള്ളടക്കം സംബന്ധിച്ച് ഗുരുതരമായ ആശങ്കകളുണ്ട്, പ്രത്യേകിച്ച് മുഖ്യമന്ത്രിയെ തെറ്റായി ആരോപിക്കുന്ന ചില പ്രസ്താവനകളെക്കുറിച്ച്.
മുഖ്യമന്ത്രി ഒരിക്കലും പ്രത്യേക സ്ഥലമോ പ്രദേശമോ പരാമർശിച്ചിട്ടില്ല. അഭിമുഖത്തിൽ "രാഷ്ട്രവിരുദ്ധ" അല്ലെങ്കിൽ "ദേശവിരുദ്ധ പ്രവർത്തനങ്ങൾ" എന്ന പദങ്ങളും ഉപയോഗിച്ചിട്ടില്ല. ഇത് മുഖ്യമന്ത്രിയുടേയോ കേരള സർക്കാറിന്‍റെയോ നിലപാടുകളല്ല. ഈ പ്രസ്താവനകളുടെ തെറ്റായ റിപ്പോർട്ട് വിവാദങ്ങൾക്കും തെറ്റായ വ്യാഖ്യാനത്തിനും കാരണമായിട്ടുണ്ട്. അതിനാൽ വിഷയത്തിൽ കൂടുതൽ ദുർവ്യാഖ്യാനങ്ങൾ തടയുന്നതിന് മുഖ്യമന്ത്രിയുടെ യഥാർത്ഥ കാഴ്ചപ്പാടുകൾ കൃത്യമായി അവതരിപ്പിക്കുന്ന വ്യക്തത നൽകണം -കത്തിൽ ആവശ്യപ്പെടുന്നു.
അഭിമുഖത്തിൽ വന്നത്:
‘ദ ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ എ.ഡി.ജി.പി അജിത്കുമാർ ആർ.എസ്.എസ് നേതാക്കളെ രഹസ്യമായി കണ്ടത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി ഇപ്രകാരമാണ്: ‘‘നാളുകളായി യു.ഡി.എഫിനൊപ്പം നിന്ന ന്യൂനപക്ഷം ഇപ്പോൾ എൽ.ഡി.എഫിനെ പിന്തുണക്കുന്നുണ്ട്. അത് യു.ഡി.എഫിന് നഷ്ടമുണ്ടാക്കുമെന്ന് മനസ്സിലാക്കി, ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനായി ആർ.എസ്.എസിനെതിരെ, സി.പി.എം മൃദുസമീപനം സ്വീകരിക്കുന്നെന്ന് വരുത്തിതീർക്കുകയാണ് ചെയ്യുന്നത്. അതിന് കൂട്ടുനിന്ന് വർഗീയ വിഭജനം നടത്താൻവേണ്ടി ചില തീവ്രവാദ പ്രസ്ഥാനങ്ങളും പണിയെടുക്കുന്നു. മുസ്ലിം തീവ്രവാദ ശക്തികൾക്കെതിരെ ഞങ്ങളുടെ സർക്കാർ നീങ്ങുമ്പോൾ ഞങ്ങൾ മുസ്ലിംകൾക്ക് എതിരാണ് എന്ന് വരുത്താൻ അവർ ശ്രമിക്കുകയാണ്. ഉദാഹരണത്തിന്, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ, മലപ്പുറം ജില്ലയിൽനിന്ന് കേരള പൊലീസ് 150 കിലോ സ്വർണവും 123 കോടിയുടെ ഹവാലപ്പണവും പിടികൂടിയിട്ടുണ്ട്. ഈ പണമത്രയും കേരളത്തിലേക്ക് വരുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുവേണ്ടിയാണ്. ആർ.എസ്.എസിനോട് സി.പി.എമ്മിന് മൃദുസമീപനം എന്നത് സ്വർണവും ഹവാലയും പിടികൂടിയ ഞങ്ങളുടെ സർക്കാറിനെതിരായ പ്രതികരണം മാത്രമാണ്.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.