തിരുവനന്തപുരം: കോണ്‍ഗ്രസ് തകര്‍ന്നാലുള്ള ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിന് കെൽപില്ലെന്ന സി.പി.ഐ നിലപാട്, കോണ്‍ഗ്രസിനെ ഒളിഞ്ഞും തെളിഞ്ഞും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും അതിന് ബി.ജെ.പിക്ക് ഒത്താശ പാടുകയും ചെയ്യുന്ന സി.പി.എമ്മിന്‍റെ കണ്ണുതുറപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി.
സി.പി.എമ്മിന്‍റെ നിലപാടുകളും നടപടികളും സംഘ്പരിവാറിനെയാണ് സഹായിക്കുന്നതെന്ന് ജനാധിപത്യ മതേതര ബോധ്യമുള്ള എല്ലാവര്‍ക്കും സുവ്യക്തമാണ്. കോണ്‍ഗ്രസ് തളര്‍ന്നാലും സംഘ്പരിവാര്‍ ശക്തിയാര്‍ജിക്കട്ടെ എന്ന നിലപാട് മതേതര, ജനാധിപത്യ മൂല്യങ്ങളെയാണ് ഇല്ലാതാക്കുന്നതെന്ന് സി.പി.എം ഇനിയെങ്കിലും തിരിച്ചറിയണം. സി.പി.ഐയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം ആ നിലപാടിലേക്ക് സി.പി.എം കടന്നുവരണമെന്നും സുധാകരന്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പിണറായി സര്‍ക്കാറിന് രണ്ടാമൂഴം ലഭിച്ചതുതന്നെ ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കിയാണ്. പിണറായി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ തലോടല്‍ ലഭിക്കുന്നതും സംഘ്പരിവാർ ശക്തികള്‍ക്കാണ്. ദേശീയതലത്തില്‍ ബി.ജെ.പിയെ നേരിടാന്‍ കെല്‍പുള്ള ഏകകക്ഷി കോണ്‍ഗ്രസാണെന്ന് സി.പി.എം മനസ്സിലാക്കണം. കേരളത്തില്‍ മാത്രം ഭരണമുള്ള സി.പി.എമ്മിന് മറ്റൊരു സംസ്ഥാനത്തും സ്വാധീനമില്ല. സി.പി.എമ്മിന്‍റെ മൂന്ന് എം.പിമാരില്‍ രണ്ടുപേര്‍ കോണ്‍ഗ്രസിന്‍റെ കൂടി സഹായത്തോടെ ജയിച്ചവരാണ്. ബി.ജെ.പിയെ ദേശീയതലത്തില്‍ സി.പി.എം നേരിടുമെന്ന് അവകാശപ്പെടുന്നത് ഈ ശക്തിവെച്ചാണ്.
പരസ്പര സഹായ സംഘമായാണ് സി.പി.എമ്മും ബി.ജെ.പിയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ബി.ജെ.പി ഭരണത്തില്‍ വരില്ലെന്ന് സി.പി.എമ്മിനും കേന്ദ്രത്തില്‍ സി.പി.എം ഭരണത്തില്‍ വരില്ലെന്ന് ബി.ജെ.പിക്കും ബോധ്യമുണ്ട്. അതുകൊണ്ടാണ് പൂര്‍ണ സഹകരണത്തിൽ അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് തകർന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടാകുന്ന ശൂന്യത നികത്താൻ ഇടതുപക്ഷത്തിന് സാധിക്കില്ലെന്നും ആ ശൂന്യത നികത്തുന്നത് സംഘ്പരിവാറും അതിന്‍റെ ഫാഷിസ്റ്റ് ആശയങ്ങളുമായിരിക്കുമെന്നും സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. കോൺഗ്രസ് തകർന്നു പോകരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. കോൺഗ്രസുമായി കേരളത്തിലടക്കം വിയോജിപ്പുണ്ട്. എന്നാൽ, ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി.ജെ.പി -ആർ.എസ്.എസ് ഉയർത്തുന്ന വെല്ലുവിളിക്ക് മുമ്പിൽ കോൺഗ്രസ് തകർന്നാൽ ശൂന്യതയുണ്ടാകും. കോൺഗ്രസിന് മാത്രമേ ആ ശൂന്യത നികത്താൻ കഴിയുകയുള്ളൂ. ഇടതുപക്ഷത്തിന് അതിനുള്ള കെൽപ്പില്ലെന്നും കൊച്ചിയിൽ പി.ടി തോമസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കവെ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.