പന്തളം: മുഖ്യമന്ത്രി പിണറായി വിജയനെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ രൂക്ഷമായി വിമർശിച്ച സി.പി.എം നേതാവിനെ തരംതാഴ്ത്തി. പത്തനംതിട്ട കോടതിയിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറും സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗവുമായ അഡ്വ. ബി. ബെന്നിയെയാണ് പന്തളം ഏരിയ കമ്മിറ്റി തരം താഴ്ത്തിയത്. ബ്രാഞ്ച് കമ്മിറ്റി മുതൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനേറ്റ പരാജയത്തെ പരാമർശിച്ച് സി.പി.എം പന്തളം ഏരിയ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഏകാധിപത്യം പാർട്ടിയെ തകർക്കും എന്ന തരത്തിൽ ബെന്നി ശബ്ദസംഭാഷണം നടത്തുകയായിരുന്നു. ഏകാധിപതികളായ ഭരണാധികാരികൾ നിലംപതിച്ച കഥ സൂചിപ്പിച്ച് നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു.
ഏരിയ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ച വോയിസ് മെസ്സേജ് പുറത്തായതോടെ 'മാധ്യമം' വാർത്ത നൽകിയിരുന്നു. സംഭവത്തിൽ പാർട്ടി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏരിയ കമ്മിറ്റിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയിൽ നിന്നും അഡ്വ. ബി. ബെന്നിയെ ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.