പതിനാറാം ധനകാര്യ കമീഷനും കേരളവും

പതിനാറാം ധനകാര്യ കമീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആലോചനകളും ചർച്ചകളും രാജ്യത്താകെ ആരംഭിച്ചിട്ടുണ്ട്‌. നീതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ പതിനാറാം ധനകാര്യ കമീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിനുള്ള മൂൻഒരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനങ്ങളിലേക്കുള്ള പഠന യാത്രകൾ ആരംഭിച്ചിട്ടുണ്ട്‌. ഇതിനകം ആറു ഏഴ്‌ സംസ്ഥാനങ്ങൾ കമീഷൻ സന്ദശിച്ചു. ഡിസംബറോടെ കേരളത്തിൽ എത്തുമെന്നാണ്‌ സൂചനകൾ.

ധനകാര്യ കമീഷന്റെ റിപ്പോർട്ടിനും സംസ്ഥാനങ്ങൾക്കുള്ള ധന വിഹിതം സംബന്ധിച്ച തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്‌. അഞ്ചുവർഷ കാലായളവിൽ സംസ്ഥാനങ്ങൾക്ക്‌ കേന്ദ്ര സർക്കാരിൽ നിന്ന്‌ ലഭിക്കേണ്ട ഭരണഘടനപരമായ സാമ്പത്തിക പിന്തുണ സംബന്ധിച്ച തീർപ്പുകൾ നിശ്ചയിക്കുകയാണ്‌ ധനകാര്യ കമീഷന്റെ ചുമതല. 2026 ഏപ്രിൽ ഒന്നുമുതലാണ്‌ കമീഷന്റെ ശുപാർശ പ്രകാരമുള്ള ധന വിഹിതങ്ങൾ കേരളത്തിനും ലഭ്യമായി തുടങ്ങുക. ധനകാര്യ കമീഷൻ മുമ്പാകെ കേരളത്തിന്റെ ആവശ്യങ്ങൾ മുൻകൂട്ടി ശക്തമായി അവതരിപ്പിക്കാനും, അർഹതപ്പെട്ട സാമ്പത്തികാവകാശങ്ങളെല്ലാം നേടിയെടുക്കാനും കൃത്യമായ കണക്കുക്കൂട്ടലുകളോടെയാണ്‌ കേരള സർക്കാർ പ്രവർത്തിക്കുന്നത്‌. കേരളത്തിന്റെ ഭാവി സംബന്ധിച്ച വിഷയങ്ങൾക്ക്‌ അത്രയേറെ പ്രധാന്യമാണ്‌ ഈ സർക്കാർ നൽകുന്നത്‌.

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക വിവേചനത്തിനെതിരെ കേരളം തുടങ്ങിവച്ച പ്രവർത്തനങ്ങൾ ദേശീയ ശ്രദ്ധ ആകർഷിച്ചവയായിരുന്നു. ന്യൂഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സമരവും സുപ്രീംകോടതിയിൽ നൽകിയ കേസും ഉൾപ്പെടെയുള്ള നടപടികൾക്ക്, കേന്ദ്രത്തിൽനിന്ന് സമാന അവഗണന അനുഭവിക്കുന്ന സംസ്ഥാനങ്ങളും പിന്തുണച്ചു. ഇതിന്റെ തുടർച്ചയായി തന്നെയാണ്‌ അഞ്ചു സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാർ പങ്കെടുത്ത ഒരു കോൺക്ലേവ് സംസ്ഥാന സർക്കാർ സംഘടിപ്പിച്ചത്‌. ധനകാര്യ കമീഷനു മുന്നിൽ സമർപ്പിക്കുന്ന നിവേദനത്തിന്റെ ഉള്ളടക്കവും ധനകാര്യ ഫെഡറലിസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ്‌ തിരുവനന്തപുരത്ത്‌ ചേർന്ന കോൺക്ലേവ്‌ ചർച്ച ചെയ്തത്‌. കേരളത്തിനുപുറമെ കർണാടക, തമിഴ്‌നാട്‌, തെലങ്കാന, പഞ്ചാബ്‌ എന്നീ സംസ്ഥാനങ്ങളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌ത കോൺക്ലേവിൽ ബഹു. തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാദിത്യ മല്ലു, കർണാടക റവന്യുമന്ത്രി കൃഷ്‌ണബൈരെ ഗൗഡ, തമിഴ്‌നാട്‌ ധനകാര്യ മന്ത്രി തങ്കം തെന്നരസ്‌, പഞ്ചാബ്‌ ധനകാര്യ മന്ത്രി സർദാർ ഹർപാൽ സിങ്‌ ചിമ, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ എന്നിവരും വിശിഷ്ടാതിഥികളായിരുന്നു.

യൂണിയൻ സംസ്ഥാന സാമ്പത്തിക ബന്ധങ്ങളും പതിനാറാം ധനകാര്യ കമീഷനോടുള്ള സമീപനം സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യാനായി കേരളം സംഘടിപ്പിച്ച കോൺക്ലേവിനെ പങ്കെടുത്ത സംസ്ഥാനങ്ങളെല്ലാം അഭിനന്ദിച്ചു. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതത്തിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കി ഫെഡറൽ സംവിധാനത്തെ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാണ്‌ ആ സമ്മേളനം ആവശ്യപ്പെട്ടത്‌. കേന്ദ്ര ധനകാര്യ കമീഷനുമായുള്ള ചർച്ചകളിൽ സംസ്ഥാനങ്ങളുടെ ധനകാര്യ താൽപര്യങ്ങളും രാജ്യത്തിന്റെ ഫെഡറലിസവും കാത്തൂസൂക്ഷിക്കുന്ന നിലയിലുള്ള യോജിപ്പിന്റെ അനിവാര്യതയാണ്‌ കോൺക്ലേവ്‌ ചുണ്ടിക്കാട്ടിയത്‌. ഇത്തരത്തിൽ അടുത്ത കോൺക്ലേവിന്‌ കർണാടക ആതിഥേയത്വം വഹിക്കുമെന്ന്‌ സമ്മേളനത്തിൽതന്നെ റവന്യുമന്ത്രി കൃഷ്‌ണബൈരെ ഗൗഡ പ്രഖ്യാപിച്ചിരുന്നു.

വിവിധ സംസ്ഥാനങ്ങളുടെ ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും, പ്രമുഖ സാമ്പത്തിക വിദഗ്‌ധരും പങ്കെടുത്ത പ്രത്യേക സെക്ഷനിൽ രാജ്യാന്തര പ്രശസ്‌തരായ സാമ്പത്തിക വിദഗ്‌ധർ സാമ്പത്തിക ഫെഡറലിസം സംബന്ധിച്ചും, പതിനാറാം ധനകാര്യ കമ്മീഷനിൽ സംസ്ഥാനങ്ങൾ എടുക്കേണ്ട നിലപാടുകൾ സംബന്ധിച്ചും തങ്ങളുടെ നിഗമനങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി. മുൻ ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ്‌ ഐസക്‌, കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ്‌ ഡോ. അരവിന്ദ്‌ സുബ്രഹ്മണ്യൻ, പ്രഫ. വി.കെ രാമചന്ദ്രൻ, പ്രഫ. സി.പി ചന്ദ്രശേഖർ, പ്രഫ. ജയതി ഘോഷ്‌, പ്രഫ. ഗോവിന്ദറാവു, പ്രഫ. സുശീൽ ഘന്ന, പ്രഫ. എം.എ ഉമ്മൻ, ഡോ. റാം മനോഹർ റഡ്ഡി, പ്രഫ. കെ.എൻ ഹരിലാൽ, പ്രഫ. പിനാകി ചക്രബർത്തി, പ്രഫ. ഡി.കെ ശ്രീവാസ്‌തവ ഉൾപ്പെടെയുള്ളവർ തങ്ങളുടെ ആശയങ്ങൾ പങ്കുവച്ചു. അത്തരമൊരു സമ്മേളത്തിന്റെ പശ്ചാത്തലം വിശദീകരിച്ച്‌ പ്രതിനിധികൾക്ക്‌ കേരളം സമർപ്പിച്ച കുറിപ്പ്‌ ഇക്കാലത്ത്‌ ഇന്ത്യയിൽ സംസ്ഥാനങ്ങൾ നേരിടേണ്ടിവരുന്ന പ്രതിസന്ധികളുടെ കാരണങ്ങൾ വിശദമായി പരാമർശിക്കുന്നതായി.

വരവുചെലവിൽ വർധിക്കുന്ന അന്തരം

രാജ്യത്തെ മൊത്തം നികുതി വരുമാനത്തിന്റെ ഗണ്യമായ ഭാഗവും കേന്ദ്രത്തിനാണ്‌ ലഭിക്കുന്നത്‌. എന്നാൽ, വികസനവും സാമൂഹ്യക്ഷേമ ഉറപ്പാക്കുകയെന്ന ഉത്തരവാദിത്തിന്റെ മുഖ്യ പങ്കും വഹിക്കുന്നത്‌ സംസ്ഥാനങ്ങളുമാണ്‌. 2021 -ലെ കണക്കെടുത്താൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയോജിത വരുമാനത്തിന്റെ 37 ശതമാനം മാത്രമാണ്‌ സംസ്ഥാനങ്ങൾക്ക്‌ ലഭിച്ചത്‌. 63 ശതമാനവും കേന്ദ്ര ഖജനാവിലെത്തി. എന്നാൽ, പൊതുച്ചെലവിന്റെ 62.4 ശതമാനവും സംസ്ഥാനങ്ങളാണ്‌ വഹിച്ചത്‌. കേന്ദ്രത്തിന്റേതാകട്ടെ 37.6 ശതമാനവും. പൊതുവരവുചെലവിലെ ഈ വിടവിന്റെ ആഴം കാലാകാലം കൂടാനാണ്‌ സാധ്യതയെന്ന്‌ ഭരണഘടനാ ശിൽപികൾതന്നെ മനസിലാക്കിയിരുന്നുവെന്നതാണ്‌ യാഥാർഥ്യം. ഈ അസമത്വം ഒഴിവാക്കാനാണ്‌ അഞ്ചുവർഷത്തിലൊരിക്കൽ നിയമിക്കപ്പെടുന്ന ധനകാര്യ കമീഷനിലൂടെ കേന്ദ്ര–-സംസ്ഥാന സാമ്പത്തികാസന്തുലിതാസ്ഥ പരിഹരിക്കുകയെന്ന പ്രക്രിയ ഭരണഘടനയിലൂടെ ഉറപ്പാക്കിയത്‌. എന്നാൽ, വികസനത്തിന്റെയും വളർച്ചയുടെയും സാമൂഹ്യ പുരോഗതിയുടെയും അടിസ്ഥാനത്തിൽ, വളർച്ച നേടിയ സംസ്ഥാനങ്ങളുടെ വിഹിതം ഏകപക്ഷീയമായി വെട്ടിക്കുറയ്‌ക്കാനാണ്‌

വിഭജനങ്ങളിലെ അസന്തുലിതാവസ്ഥ

പതിനഞ്ചാം ധനകാര്യ കമീഷൻ കേന്ദ്ര നികുതി വരുമാനത്തിന്റെ 41 ശതമാനം 28 സംസ്ഥാനങ്ങൾക്കായി വിഭജിച്ചു നൽകണമെന്നാണ്‌ ശുപാർശ ചെയ്‌തത്‌. ഇത്‌ കേന്ദ്ര സർക്കാരിന്റെ ആവശ്യങ്ങൾക്ക്‌ വേണ്ടത്ര പണം ഉറപ്പാക്കുമെന്നും, സംസ്ഥാനങ്ങൾക്ക്‌ മതിയായ ഉപാധിരഹിത ധനസ്രോതസ്‌ ലഭ്യമാക്കുമെന്നുമായിരുന്നു പതിനഞ്ചാം ധനകാര്യ കമീഷന്റെ വിലയിരുത്തൽ. യാഥാർത്ഥ്യം നേർവിപരീതമായിപ്പോയി. പല സംസ്ഥാനങ്ങളും സാമ്പത്തിക ഞെരുക്കത്തിലേക്ക്‌ വലിച്ചെറിയപ്പെട്ടു.

ധനകാര്യ കമീഷൻ ശുപാർശ ചെയ്‌തതിലും കുറവാണ്‌ കേന്ദ്രം സംസ്ഥാനങ്ങൾക്കായി നീക്കിവച്ചത്‌. ധനകാര്യ കമീഷൻ ശുപാർശകളുടെ ഉദ്ദ്യേശശുദ്ധി പോലും പരിഗണിക്കാതെ നികുതി വരുമാനത്തിന്റെ വലിയ പങ്ക്‌ കേന്ദ്രം തന്നെ കൈയ്യടക്കി. വലിയതോതിൽ ഉയർത്തിയ സെസുകളും സർചാർജുകളും വഴി സംസ്ഥാനങ്ങൾക്ക്‌ വിഭജിക്കേണ്ട അറ്റ നികുതി വരുമാനം (net tax proceeds) ഗണ്യമായി കുറച്ചു. 2011-12ൽ മൊത്തം കേന്ദ്ര നികുതി വരുമാനത്തിന്റെ 8.16 ശതമാനമായിരുന്നു സെസുകളും സർചാർജുകളും. കഴിഞ്ഞവർഷത്തെ ബജറ്റ്‌ കണക്കിൽ കേന്ദ്ര നികുതി വരുമാനത്തിൽ സെസുകളും സർചാർജുകളുടെ വിഹിതം 24.4 ശതമാനമാണ്‌. 2022-23ലെ ബജറ്റ്‌ കണക്ക്‌ അനുസരിച്ച്‌ 25 ശതമാനവും. 2022 ഡിസംബറിൽ കേന്ദ്ര ധനകാര്യ മന്ത്രി ലോകസഭയിൽ നൽകിയ ഉത്തരത്തിൽ 2021-22 ലെ നികുതി വരുമാനത്തിൽ 28.08 ശതമാനം സെസുകളും സർചാർജുകളും വഴിയാണ്‌ സമാഹരിച്ചതെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

അതിൽ സംസ്ഥാനങ്ങൾക്ക്‌ വിഭജിച്ചുനൽകുന്ന ജിഎസ്‌ടി നഷ്ടപരിഹാര സെസും ഉൾപ്പെടുന്നുവെന്നാണ് ധനകാര്യ മന്ത്രി ന്യായീകരണമായി പറഞ്ഞത്‌. കഴിഞ്ഞ ആഗസ്‌തിൽ രാജ്യസഭയ്‌ക്ക്‌ നൽകിയ മറുപടിയിൽ 2019 മുതൽ 2024 ജൂൺവരെ സെസുകളും സർചാർജുകളും വഴി കേന്ദ്ര സർക്കാർ സമാഹരിച്ചത്‌ 22.11 ലക്ഷം കോടി രൂപയാണ്‌. ഇതിൽ ജിഎസ്‌ടി നഷ്ടപരിഹാര സെസ്‌ 5.95 ലക്ഷം കോടി രൂപയും. ജി.എസ്‌.ടി നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക്‌ നൽകുന്നത്‌ 2022 ജൂണിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ, ജിഎസ്‌ടി നഷ്ടപരിഹാര സെസ്‌ പിരിക്കുന്നുത്‌ 2026 മാർച്ചുവരെ തുടരാനും തീരുമാനിച്ചു. ഫലത്തിൽ 2023, -24 വർഷങ്ങളിൽ കേന്ദ്ര നികുതി വരുമാനത്തിന്റെ 74 ശതമാനത്തിൽനിന്നുമാത്രമാണ്‌ സംസ്ഥാനങ്ങളുടെ വിഹിതം നീക്കിവച്ചത്‌. ബാക്കി കേന്ദ്ര സർക്കാർ യഥേഷ്ടം ചെലവിട്ടു. ഇത്‌ ധനകാര്യ കമ്മീഷൻ നിർദേശങ്ങളെ നോക്കുകുത്തിയാക്കുന്ന നടപടിയായി.

സെസുകളിലൂടെ സമാഹരിക്കുന്ന തുകകളുടെ വിനിയോഗം സംബന്ധിച്ച്‌ പുറത്തുവരുന്ന വിവരങ്ങളും ആശാസ്യമല്ല. പെട്രോൾ, ഡീസൽ എന്നിവയ്‌ക്ക്‌ ഏർപ്പെടുത്തിയ സെസ്‌ വഴി സമാഹരിക്കുന്ന സെൻട്രൽ റോഡ്‌ ഫണ്ട്‌ ദേശീയപാതകളുടെയും സംസ്ഥാന പാതകളുടെയും മറ്റും വികസനത്തിനായാണ്‌ വിഭാവനം ചെയ്‌തത്‌. 2022 ലെ ബജറ്റ്‌ പരിശോധിച്ചാൽ, സാമൂഹ്യക്ഷേമ മേഖലകളിലേക്കാണ്‌ ഈ ഫണ്ടിന്റെ വലിയഭാഗം വിനിയോഗിക്കപ്പെട്ടിട്ടുള്ളത്‌. വീടുകളിൽ വെള്ളം എത്തിക്കാനായി പ്രഖ്യാപിച്ച ഹർ ഖർ, നൽ സേ ജൽ പദ്ധതിക്കുമാത്രം 60,000 കോടി രൂപയാണ്‌ റോഡ്‌ ഫണ്ടിൽനിന്ന്‌ മാറ്റിയത്‌. 2023ലെ ബജറ്റിൽ റോഡ്‌ ഫണ്ടിൽനിന്ന്‌ 50,000 കോടി രുപയാണ്‌ റെയിൽവേയ്‌ക്കായി വക മാറ്റിയത്‌. പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ളവയിൽനിന്ന്‌ സമാഹരിക്കുന്ന നികുതി തുകയുടെ വിഹിതം സംസ്ഥാനങ്ങൾക്കും അവകാശപ്പെട്ടതാണ്‌. എന്നാൽ, നികുതിക്ക് പുറത്ത്‌ സെസും സർചാർജുമായി വലിയ ഈടാക്കുന്നതിലൂടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങളാണ്‌ നിഷേധിക്കുന്നത്‌. സ്‌പെക്‌ട്രം, പൊതുമേഖലാ വിറ്റഴിക്കൽ ഉൾപ്പെടെ പാരമ്പര്യേതര മാർഗങ്ങളിലൂടെ കേന്ദ്ര സർക്കാർ വലിയതോതിൽ സമാഹരിക്കുന്ന പണത്തിൽനിന്നും സംസ്ഥാനങ്ങൾക്ക്‌ വിഹിതമില്ല. 2021-22 മുതൽ 2023-24 വരെ 3.86 ലക്ഷം കോടി രൂപയാണ്‌ പൊതുമേഖലാ ഓഹരി വിറ്റഴിക്കലിലൂടെ കേന്ദ്ര സർക്കാർ നേടിയെടുത്തത്‌.

ജി.എസ്‌.ടിയും സംസ്ഥാനങ്ങളും

സുസ്ഥിരമായി സ്ഥാപനവത്‌കരിക്കപ്പെട്ടുവെന്ന്‌ കേന്ദ്ര സർക്കാർ അവകാശപ്പെടുന്ന ജിഎസ്‌ടി സമ്പ്രദായത്തെക്കുറിച്ചും, ജി.എസ്‌.ടി നഷ്ടപരിഹാരം അവസാനിപ്പിച്ച നിലപാടും ധനകാര്യ കമ്മീഷൻ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്‌. ജി.എസ്‌.ടിയിലേക്കുള്ള ചുവട്‌ മാറ്റത്തിൽ നികുതി അവകാശങ്ങളുടെ വലിയ ഭാഗം സംസ്ഥാനങ്ങൾക്ക്‌ അടിയറവ്‌ വയ്‌ക്കേണ്ടിവന്നു. ജി.എസ്‌.ടി വരുമാനത്തിൽ 14 ശതമാനം വാർഷിക വളർച്ച ഉണ്ടായില്ലെങ്കിൽ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. നികുതി സമ്പ്രദായത്തിന്റെ പോരായ്‌മമൂലം ഇപ്പോഴും പ്രതീക്ഷിത വളർച്ചാ നിരക്ക്‌ കൈവരിക്കാൻ ജിഎസ്‌ടിക്ക്‌ കഴിഞ്ഞിട്ടില്ല. എന്നാൽ, നഷ്ടപരിഹാരം അവസാനിപ്പിച്ചു. അതിന്റെ പേരിലുള്ള സെസ്‌ പിരിവ്‌ തുടരുകയും ചെയ്യുന്നു. നഷ്ടപരിഹാര കാലാവധി നീട്ടണമെന്നത്‌ എല്ലാ സംസ്ഥാനങ്ങളുടെയും ആവശ്യമായി കഴിഞ്ഞു. എന്നാൽ, നഷ്ടപരിഹാര സെസ്‌ പിരിവ്‌ കാലാവധിയായ 2026 മാർച്ച്‌ കഴിഞ്ഞ്‌ ഈ വിഷയം പരിഗണിക്കാമെന്നാണ്‌ കേന്ദ്ര സർക്കാർ ജി.എസ്‌.ടി കൗൺസിലിൽ എടുക്കുന്ന നിലപാട്‌. നിലവിൽ സംസ്ഥാനങ്ങൾ നേരിടേണ്ടിവരുന്ന സാമ്പത്തിക ഞെരുക്കം മറികടക്കാൻ ഈ നിലപാട്‌ സഹായകമല്ല.

സംസ്ഥാനങ്ങൾക്ക്‌ വായ്‌പയുമില്ല

വായ്‌പ എടുത്ത്‌ വികസനാവശ്യങ്ങൾക്ക്‌ വിനിയോഗിക്കാൻ നിയമപരമായി സംസ്ഥാനങ്ങൾക്ക്‌ അനുവദിച്ചിട്ടുള്ള അവകാശങ്ങളും നിഷേധിക്കുകയാണ്‌. പാർലമെന്റും നിയമസഭകളും അംഗീകരിച്ച ധനഉത്തരവാദിത്ത നിയമ പ്രകാരം സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ഡിപിയുടെ മൂന്നു ശതമാനവും, കേന്ദ്ര സർക്കാരിന്‌ ജിഡിപിയുടെ അഞ്ചു ശതമാനവും വായ്‌പ എടുക്കാവുന്നതാണ്‌. സംസ്ഥാനങ്ങൾ ഇത്തരത്തിൽ വായ്‌പ എടുക്കുന്നതിന്‌ കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. കേരളത്തിന്റെ കാര്യത്തിൽ മുൻകാലങ്ങൾക്ക്‌ വിരുദ്ധമായി അനാവശ്യ കാരണങ്ങൾ ഉന്നയിച്ച്‌ നിയമപ്രകാരമുള്ള വായ്‌പയ്‌ക്കും അനുമതിയും നിഷേധിക്കപ്പെടുകയാണ്‌. അഞ്ചു വർഷത്തിനുള്ളിൽ ഏതാണ്ട്‌ 1.07 ലക്ഷം കോടി രൂപയുടെ വരുമാന സാധ്യതയാണ്‌ ഇത്തരത്തിൽ മുടക്കിയിട്ടുള്ളത്‌. അതേസമയം, പ്രാഥമിക കണക്കുകളിൽ 2023-24ൽ കേന്ദ്ര സർക്കാർ എടുത്തിട്ടുള്ള വായ്‌പ ജിഡിപിയുടെ 5.6 ശതമാനമാണ്‌. 2022-23ലെ അന്തിമ കണക്കിൽ 6.4 ശതമാനമാണ്‌ കടമെടുത്തത്‌. 2023-24ലെ മൊത്തം കടം 171.78 ലക്ഷം കോടി രൂപയാണ്‌.

ജിഡിപിയുടെ 58.2 ശതമാനം. ഈവർഷം അത്‌ 185.27 ലക്ഷം കോടി രൂപ കവിയുമെന്നാണ്‌ കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചിട്ടുള്ളത്‌. കേന്ദ്രത്തിന്‌ യഥേഷ്ടം കടമെടുക്കാം, സംസ്ഥാനങ്ങൾക്ക്‌ എഫ്‌.ആർ.ബി.എം ആക്ട്‌ പ്രകാരമുള്ള വായ്‌പാനുവാദവും അംഗീകരിക്കുന്നില്ലെന്ന പ്രശ്‌നവും ധനകാര്യ കമ്മീഷനുമുമ്പാകെ ഉയർന്നുവരും. കേന്ദ്ര - സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ വലിയ വിള്ളൽ അനുഭവപ്പെടുന്ന കാലഘട്ടത്തിലാണ്‌ പതിനാറാം ധനകാര്യ കമീഷൻ പ്രവർത്തനം തുടങ്ങിയിട്ടുള്ളത്‌. നികുതിയുടെയും നികുതി വിഭജനത്തിന്റെയും ഘടന സംബന്ധിച്ച്‌ പതിനാറാം ധനകാര്യ കമീഷൻ സമഗ്രമായ പരിശോധന നടത്തുമെന്നാണ്‌ കേരളത്തിന്റെ പ്രതീക്ഷ. അതിനനസുരിച്ചുള്ള നിവേദനം തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള സമഗ്രമായ പ്രവർത്തനങ്ങളാണ്‌ സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുള്ളത്‌. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ യോജിപ്പ്‌ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കേരളം മുൻകൈ എടുത്ത്‌ സംഘടിപ്പിച്ച ധനകാര്യ മന്ത്രിമാരുടെ കോൺക്ലേവ്‌ ഈ ദിശയിലുള്ള കൂട്ടായ പ്രവർത്തനത്തിന്‌ ശക്തി പകരും.

Tags:    
News Summary - Sixteenth Finance Commission and Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.