തിരുവനന്തപുരം: സർക്കാറിന്‍റെ കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്ന മുറക്ക് സി.പി.എം സമ്മേളനങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. ആലപ്പുഴ ജില്ല സമ്മേളനവും എറണാകുളത്ത് സംസ്ഥാന സമ്മേളനവും കണ്ണൂരിൽ പാർട്ടി കോൺഗ്രസും നടത്താൻ സന്നദ്ധമാണ്. സ്ഥിതിഗതികളിൽ മാറ്റംവരുന്ന മുറക്ക് തീയതിയിൽ മാറ്റംവേണോ എന്ന് ആലോചിക്കും.
ഹാളിലിരിക്കാൻ എത്ര ആളെ അനുവദിക്കുമെന്നത് പ്രധാനമാണ്. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കാത്ത വിധമാണ് കേന്ദ്ര ബജറ്റ്. കേരളത്തെ പൂർണമായി അവഗണിച്ചു. ഇത് തിരുത്താൻ തയാറാകണം. കേന്ദ്രാവഗണനക്കെതിരെ പ്രചാരണ പരിപാടികൾക്ക് എൽ.ഡി.എഫ് യോഗം തീരുമാനമെടുക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു. പ്രത്യേക സാമ്പത്തിക പാക്കേജ്, എയിംസ്, ആയുർവേദ ഗവേഷണ കേന്ദ്രത്തിന് സഹായം, റെയിൽവേ സോൺ, കോച്ച് ഫാക്ടറി, തിരുവനന്തപുരം റെയിൽവേ മെഡിക്കൽ കോളജ്, ജി.എസ്.ടി നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നീട്ടൽ, വായ്പ പരിധി ഉയർത്തൽ അടക്കം ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല.
കേരളത്തെ അവഗണിച്ചതിനെതിരെ സംസ്ഥാനത്തെ എം.പിമാർ ഒറ്റക്കെട്ടായി പാർലമെന്‍റിൽ ശബ്ദമുയർത്തണം. കോവിഡ് മാനദണ്ഡം കൂടി പരിഗണിച്ചായിരിക്കും കേന്ദ്ര നിലപാട് തുറന്നുകാട്ടാനുള്ള പാർട്ടി പരിപാടികൾ. കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ജീവനക്കാരില്ലെന്നും താൽക്കാലികമായി കൂടുതൽ പേരെ നിയമിക്കാൻ നടപടി എടുക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.