കൊച്ചി: ശുദ്ധജലസ്രോതസ്സിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറി രണ്ടുലക്ഷം രൂപ ബാങ്ക് ഗാരന്റിയെന്ന കടുത്ത ഉപാധിയടക്കം ചുമത്തി വിട്ടുനൽകാൻ ഹൈകോടതി ഉത്തരവ്. നിസ്സാര ഉപാധികളുടെ അടിസ്ഥാനത്തിൽ ഇത്തരം വാഹനങ്ങൾ വിട്ടുനൽകിയാൽ ഇതേ വാഹനം സമാന കുറ്റത്തിനായി ഉപയോഗിക്കുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. കഴിഞ്ഞ മാർച്ച് 18ന് കുന്നംകുളം പൊലീസ് പിടികൂടിയ വാഹനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയതിനെതിരെ വാഹന ഉടമ തൃശൂർ കട്ടാക്കാമ്പൽ സ്വദേശി എം.എ. സുഹൈൽ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
കോടതി ഉത്തരവില്ലാതെ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ വാഹനങ്ങൾ വിട്ടുനൽകരുതെന്ന ഡിവിഷൻബെഞ്ച് ഉത്തരവ് നിലവിലുണ്ട്. കണ്ടുകെട്ടൽ അടക്കം ഉൾപ്പെടുത്തി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന നിയമത്തിലും ഭേദഗതി കൊണ്ടുവന്നു. എന്നിട്ടും പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് തുടരുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കൂടുതൽ കടുപ്പമേറിയ നിബന്ധനകൾ അനിവാര്യമാണെന്ന് ചില മുൻ ഉത്തരവുകൾ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയ സിംഗിൾബെഞ്ച് രണ്ട് ലക്ഷം രൂപ ബാങ്ക് ഗാരന്റിയടക്കം ഉപാധികളോടെ വാഹനം വിട്ടുനൽകാൻ നിർദേശിക്കുകയായിരുന്നു.
ബാങ്ക് ഗാരന്റിക്കുപുറമെ ഒരുലക്ഷം രൂപയുടെ സ്വന്തവും തത്തുല്യ തുകക്കുള്ള രണ്ട് ജാമ്യക്കാരുടെയും ബോണ്ടും കെട്ടിവെക്കണം. ആവശ്യപ്പെടുമ്പോൾ വാഹനം ഹാജരാക്കാമെന്നും കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കില്ലെന്നും മജിസ്ട്രേറ്റ് കോടതി മുമ്പാകെ സത്യവാങ്മൂലം നൽകണം. വിചാരണ നടപടികൾ തീരുംവരെ വാഹനം മറ്റെങ്ങോട്ടെങ്കിലും നീക്കുകയോ വാടകക്ക് നൽകുകയോ വിൽക്കുകയോ ചെയ്യരുതെന്ന് നിർദേശിച്ച കോടതി, സമാന കുറ്റകൃത്യം ആവർത്തിച്ചാൽ പൊലീസിന് വാഹനം വീണ്ടും പിടിച്ചെടുക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.