തൃശൂർ: കാലു കുത്താനിടമില്ലാത്ത റീജനൽ തിയറ്ററിൽ ഇടക്കിടെയുള്ള പ്രതിഷേധങ്ങളുടെ അകമ്പടിയിൽ ഹയർ സെക്കൻഡറി വിഭാഗം നാടകാവതരണം. ഞായറാഴ്ച നടന്ന ഹൈസ്കൂൾ നാടകങ്ങളുടെ തിരശ്ശീല വീണത് തിങ്കളാഴ്ചയായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള നാടകപ്രേമികളുടെ സാന്നിധ്യത്താൽ നാടകവേദിയായ ‘ദേവതാരു’ പൂത്തുലഞ്ഞു. അറുനൂറോളം പേരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന സംഗീത നാടക അക്കാദമി തിയറ്റർ അതിലിരട്ടി പ്രേക്ഷകർക്ക് മുന്നിൽ വാതിലടച്ചു. ഓരോ നാടകാവതരണത്തിെൻറ ഇടവേളകളിലും ഒറ്റയ്ക്കും കൂട്ടായും സ്ഥലപരിമിതിയെക്കുറിച്ചുള്ള പരസ്യ പ്രതിഷേധമുയർന്നത് പൊലീസിെൻറ ജോലി കൂട്ടി. തേക്കിൻകാട്ടെ ഒന്നാംവേദിയിലേക്ക് മത്സരം മാറ്റണമെന്നായിരുന്നു ആവശ്യം.
തിയറ്ററിന് പുറത്ത് പ്രൊജക്ടർ സ്ഥാപിച്ച് ഓപൺ തിയറ്റർ സജ്ജീകരിച്ച് കാണികൾക്ക് നാടകം കാണാനുള്ള സൗകര്യമൊരുക്കിയിരുന്നു. തിയറ്ററിൽ കയറാനാവാതെ മടങ്ങിയവർക്ക് ഇത് ആശ്വാസം പകർന്നു. എട്ടു ക്ലസ്റ്ററുകളിലായി 32 നാടകങ്ങളാണ് അവതരിപ്പിക്കാനുള്ളത്. രാത്രി ഏഴുമണിയോടെ 10 എണ്ണമാണ് പൂർത്തിയായത്. ചൊവ്വാഴ്ച ഉച്ചവരെ തുടരുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. നാടകാവതരണത്തിനിടെ ഒരിക്കൽ വൈദ്യുതി തടസ്സപ്പെട്ടു. കാണികളിലൊരാൾ കുഴഞ്ഞുവീഴുകയും ചെയ്തു.
മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, വി.എസ്. സുനിൽകുമാർ എന്നിവർ നാടകം കാണാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.