കോഴിക്കോട്: ഫറോക്ക് ചുങ്കം മീൻ മാർക്കറ്റിനടുത്തുണ്ടായ അടിപിടിയിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതി രാമനാട്ടുകരയിൽ പിടിയിലായി. നല്ലൂർ ചെനക്കൽ മണ്ണെണ്ണ സുധി എന്ന സുധീഷ് കുമാറാണ്(39) അറസ്റ്റിലായത്. ഇയാൾ ഒളിവിൽ കഴിയവെ സമാനരീതിയിൽ തമിഴ്നാട് ഈറോഡിൽ കൊലനടത്തിയതായി അന്വേഷണസംഘം കണ്ടെത്തി.
ജനുവരി 10ന് രാത്രി ഒമ്പതിനാണ് ആദ്യ കേസിനാസ്പദമായ സംഭവം. മീൻ മാർക്കറ്റിനടുത്തുണ്ടായ അടിപിടിയിൽ ഫറോക്ക് ചുള്ളിപറമ്പിൽ മടവൻപാട്ടിൽ അർജുനനാണ് (52) മരിച്ചത്. മോഷണമടക്കം നിരവധി കേസിലെ പ്രതിയും ലഹരിക്കടിമയുമായ സുധീഷ് മദ്യപിച്ച് തൊട്ടടുത്തിരുന്ന അർജുനനുമായി വാക്കേറ്റമുണ്ടാവുകയും തള്ളി നിലത്തിട്ട് ചവിട്ടുകയുമായിരുന്നു.
തുടർന്ന് ഓടിരക്ഷപ്പെട്ടു. ബോധമില്ലാതെ രക്തം വാർന്നുകിടന്ന അർജുനനെ തൊട്ടടുത്ത ദിവസം നാട്ടുകാർ ഫറോക്ക് താലൂക്കാശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജനുവരി 19ന് മരിച്ചു. ഫറോക്ക് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോഴേക്കും സുധീഷ് ഒളിവിൽപോയി. പ്രതി തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഒളിച്ചുകഴിയുകയായിരുന്നു.
ഇതിനിടെ പത്തോളം മൊബൈൽ ഫോണുകളും നിരവധി സിം കാർഡുകളും മാറിമാറി ഉപയോഗിച്ച് അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ചു. ഈറോഡിൽ താമസിക്കവെയാണ് ഇയാൾ കൂടെ ജോലിചെയ്തിരുന്ന തേനി സ്വദേശി സുധാകരനെ (39) മദ്യലഹരിയിൽ മർദിച്ച് കൊലപ്പെടുത്തിയത്.
മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് റെയിൽപാളത്തിലിടാൻ ശ്രമിച്ചെങ്കിലും ആളുകളെ കണ്ടതോടെ സമീപത്തെ അഴുക്കുചാലിൽ തള്ളി. ദിവസങ്ങൾക്ക് ശേഷമാണ് സുധാകരന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയതും ഈറോഡ് പൊലീസ് കേസെടുത്തതും.
മൈസൂരു, ദിണ്ടിഗൽ, ആന്ധ്ര, മഹാരാഷ്ട്രയിലെ നാസിക് തുടങ്ങിയ സ്ഥലങ്ങളിലും പ്രതി ഒളിവിൽ കഴിഞ്ഞിരുന്നു. താമരക്കരയിൽ കഴിയവേ സ്പെഷൽ ആക്ഷൻ ഗ്രൂപ് അംഗങ്ങൾ പിന്തുടരുന്നുവെന്ന് മനസ്സിലാക്കിയാണ് സുധീഷ് കർണാടക വഴി കേരളത്തിലെത്തിയത്. പ്രതിയെ രാമനാട്ടുകരയിൽനിന്ന് ശനിയാഴ്ച രാത്രിയാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.