കേരളത്തിലേത് ജനിതക വ്യതിയാനം വന്ന വൈറസുകൾ; നേരിയ അലംഭാവം വലിയ ദുരന്തത്തിന് വഴിയൊരുക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: വര്‍ധിച്ച വ്യാപനശേഷിക്ക് കാരണമായേക്കാവുന്ന ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളാണ് കേരളത്തില്‍ കാണപ്പെടുന്നതെന്നാണ് വിദഗ്ധ പഠനത്തിൻെറ നിഗമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരിയ അലംഭാവം പോലും വലിയ ദുരന്തം വരുത്തിവെച്ചേക്കാവുന്ന ഘട്ടത്തിലാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് രോഗവ്യാപനത്തി‍ൻെറ അടുത്ത തരംഗം കൂടുതല്‍ രൂക്ഷമായി രാജ്യത്ത് പ്രകടമാകാന്‍ പോകുന്നതായാണ് റിപ്പോർട്ട്. അയല്‍ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഗുരുതരമാകുന്ന സാഹചര്യം കേരളത്തില്‍ വലിയ ആഘാതം തന്നെ സൃഷ്ടിക്കാം. പ്രതിരോധനടപടികള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കണം. പൊതുസ്ഥലങ്ങളില്‍ എല്ലാവരും ഉത്തരവാദിത്തബോധത്തോടെ പെരുമാറിയേ തീരൂ. ഇപ്പോൾ രോഗികളുടെ എണ്ണം കൂടുന്നതിന് കരുതലില്ലായ്മ വലിയ കാരണമാണ്. ഒാണാഘോഷങ്ങളും കൂടിച്ചേരലുകളും ഒരു ഘടകമായിരിക്കാം. കരുതലും ജാഗ്രതയും തിരിച്ചുപിടിക്കണം.

ഗവേഷണ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കേരളത്തില്‍നിന്നുള്ള 179 വൈറസുകളുടെ ജനിതക ശ്രേണീകരണം നടത്തി. അവയുടെ വംശാവലി സാര്‍സ് കൊറോണ-2 ‍ൻെറ ഇന്ത്യന്‍ ഉപവിഭാഗമായ 'എ 2 എ' ആണെന്ന് നിര്‍ണയിച്ചു. വിദേശ വംശാവലിയില്‍പെട്ട രോഗാണുക്കള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. വടക്കന്‍ ജില്ലകളില്‍ നിന്നെടുത്ത സാമ്പിളുകളില്‍നിന്ന് ലഭിക്കുന്ന വിവരപ്രകാരം ഒഡിഷ, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്നുള്ള രോഗാണുക്കളാണ് കൂടുതലായി കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.