മൂന്നാർ: രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. പെട്ടിമുടിയാർ കേന്ദ്രീകരിച്ചാണ് ആറാം ദിവസത്തെ തിരച്ചിൽ പുരോഗമിക്കുന്നത്. അപകട സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ പെട്ടിമുടിയാറിലെ ഗ്രേവൽ ബാങ്കിൽ നിന്നാണ് ഇന്ന് രാവിലെ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി.
ഈ സ്ഥലത്ത് കൂടുതൽ പേരുടെ മൃതദേഹങ്ങൾ തങ്ങിനിൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ തിരച്ചിൽ സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പുഴക്ക് കുറുകെ താത്കാലിക പാലം നിർമിച്ചാണ് തിരച്ചിൽ നടത്തുന്നത്. ലയങ്ങൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിലും തുടരുന്നുണ്ട്.
പ്രതികൂല കാലാവസ്ഥയിലും പെട്ടിമുടിയിൽ മൃതദേഹം കണ്ടെത്താന്‍ തിരച്ചില്‍ നടക്കുന്നത് അതിസാഹസികമായാണ്. ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിലാണ് ആസൂത്രിത തിരച്ചിൽ. കല്ലിടുക്കുകളും കയങ്ങളും കൃത്യമായി അറിയാവുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും സ്കൂബ ഡൈവിങ് ടീമും മൂന്നാര്‍ അഡ്വഞ്ചര്‍ അക്കാദമിയില്‍നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുമാണ് പുഴയിലെ തിരച്ചിലിന് നേതൃത്വം വഹിക്കുന്നത്. കഴിഞ്ഞ ദിവസം പുഴയില്‍നിന്ന് ആറ് മൃതദേഹങ്ങൾകൂടി കണ്ടെത്തിയതോടെ പെട്ടിമുടിയാര്‍ സംഗമിക്കുന്ന കടലാര്‍, കടലാറെത്തുന്ന കരിമ്പിരിയാര്‍ എന്നിവിടങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. ശക്തമായ മഴയും കുത്തൊഴുക്കും മൂടല്‍മഞ്ഞും അടക്കം പ്രതിസന്ധികളെ അവഗണിച്ചാണ് ഇവരുടെ തിരച്ചില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.