കൊച്ചി: മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ സ്വീകരിച്ച നടപടികളെെന്തന്ന് ദേവസ്വം ബോർഡിനോട് ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വിശദീകരിച്ച് തിങ്കളാഴ്ച കോടതിക്ക് റിപ്പോർട്ട് നൽകണമെന്ന് ഡിവിഷൻ ബെഞ്ച് ബോർഡിനോട് നിർദേശിച്ചു. അതേസമയം, 2000 അപേക്ഷകരിൽനിന്ന് 1680 പേരെ താൽക്കാലികമായി നിയമിച്ചതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.
ശബരിമലയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ദിവസക്കൂലിക്ക് ആളെ നിയമിച്ചെന്നാരോപിച്ച് ചേർത്തല തുറവൂർ സ്വദേശി ഗോകുൽ ജി. കമ്മത്ത് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ശബരിമല തീർഥാടകരുടെ വാഹനങ്ങൾക്ക് പൊലീസ് പാസ് ഏർപ്പെടുത്തിയതിനെതിരെ കാക്കനാട് എം.ജി.എസ് ലോജിസ്റ്റിക്സ് മാനേജിങ് പാർട്ണർ എം.എസ്. അനിൽകുമാർ നൽകിയ ഹരജി ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
മണ്ഡല മകരവിളക്ക് സീസണോടനുബന്ധിച്ച് വെള്ളിയാഴ്ച മുതൽ പമ്പ, നിലക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ മാധ്യമങ്ങൾക്ക് റിപ്പോർട്ടിങ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനം ടി.വി ചീഫ് എഡിറ്റർ ജി.കെ. സുരേഷ് ബാബു നൽകിയ ഹരജിയും വെള്ളിയാഴ്ച പരിഗണിക്കും.
ശബരിമലയിൽ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ടി.ജി. മോഹൻദാസ് നൽകിയ ഹരജി ഡിവിഷൻ ബെഞ്ച് പിന്നീട് പരിഗണിക്കാൻ മാറ്റി. മതേതര സ്വഭാവമുള്ള ക്ഷേത്രമാണ് ശബരിമലയെന്ന് സർക്കാർ കഴിഞ്ഞദിവസം ഹരജിയിൽ വിശദീകരണം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.