കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിൻെറ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ ‘മാണിക്യ മലരായി പൂവി’ എന്ന വിവാദ ഗാനത്തെ പിന്തുണച്ച് മുഖ്യമന്ത്രി ഇന്നലെ രംഗത്തെത്തിയിരുന്നു. വി.ടി ബൽറാം എം.എൽ.എയടക്കം നിരവധി പേരാണ് കണ്ണൂരിലെ കൊലപാതകത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നു എന്നാരോപിച്ച് വിമർശനവുമായി രംഗത്തെത്തിയത്. ഗാനത്തെ പിന്തുണച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേരാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നമുക്ക് വേണ്ടത് മാണിക്യ
മലരോ അതോ
മനുഷ്യകുരുതിയോ?
----------------------------
ഒരു സിനിമയിലെ പാട്ട് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെന്നും അതിനെതിരെയുള്ള അസഹിഷ്ണുതക്കെതിരെ തങ്ങൾക്കില്ലാത്ത പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നും പ്രഖ്യാപിക്കുന്ന പോലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി കണ്ണൂരിലെ സുഹൈബ് എന്ന ചെറുപ്പക്കാരനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ അക്രമികളെ ദിവസങ്ങൾ കഴിഞ്ഞിട്ടും പിടിക്കാതിരിക്കുന്നതിലൂടെ
കൊലയാളികൾക്കും
ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെന്ന്
സമ്മതിക്കുകയാണോ?
വി.ടി ബൽറാമിൻറെ ഫേസ്ബുക്ക് പോസ്റ്റ്
സ്വന്തം ജില്ലയിൽ സ്വന്തം പാർട്ടിക്കാർ ഒരു പാവം യുവാവിനെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കിയതിനേക്കുറിച്ചും ഒരു ഗർഭിണിയെ വയറ്റത്ത് തൊഴിച്ച് പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും കൊന്നുകളഞ്ഞതിനേക്കുറിച്ചും ഒരക്ഷരം മിണ്ടാതെ മാണിക്യമലരായ പൂവിയേക്കുറിച്ച് ആവിഷ്ക്കാര സ്വാതന്ത്ര്യ ഗീർവാണം മുഴക്കുന്ന അഡാറ് കാപട്യക്കാരനോട് താൻ ആദ്യം ഇതിനേക്കുറിച്ച് #പറഞ്ഞിട്ട്‌പോയാൽമതി എന്ന് മുഖത്തുനോക്കി ചോദിക്കാൻ കെൽപ്പുള്ള ഏതെങ്കിലും മാധ്യമ, സാംസ്ക്കാരിക മാണിക്യങ്ങൾ ഇവിടെ ജീവിച്ചിരിപ്പുണ്ടോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.