കെ. സുധാകരൻ (ഫയൽ ചിത്രം)

ജനമറിയാന്‍ ആഗ്രഹിച്ചത് മുഖ്യമന്ത്രിയുടെ ആസ്തി സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് -കെ. സുധാകരന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഖജനാവിനെ മുടിപ്പിക്കാനുള്ള മറ്റൊരു ധൂര്‍ത്ത് മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയ സര്‍ക്കാറിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍. ജനമറിയാന്‍ ആഗ്രഹിച്ചത് മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതിയിലുണ്ടായ വര്‍ധനവിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളെ ജനം വിലയിരുത്തിയതിന്റെ ഫലമാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ പുറത്ത് വന്നത്. തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ 18 നിയമസഭ മണ്ഡലങ്ങളില്‍ മാത്രമാണ് പിണറായി സര്‍ക്കാറിന് പാസ് മാര്‍ക്ക് ലഭിച്ചത്. ശേഷിക്കുന്ന 122 നിയമസഭ മണ്ഡലങ്ങളിലും എൽ.ഡി.എഫ് എം.എല്‍.എമാര്‍ അമ്പേ പരാജയപ്പെട്ടു. ജനകീയ പരീക്ഷയില്‍ തോറ്റവരാണ് എൽ.ഡി.എഫിന്റെ ജനപ്രതിനിധികളെന്നും സുധാകരന്‍ പറഞ്ഞു.

അഴിമതിമുക്ത കേരളം എന്ന പച്ചനുണയാണ് സര്‍ക്കാറിന്റെ പ്രോഗ്രസ് റിപ്പോട്ടിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള അഴിമതി എല്ലാ വകുപ്പിലും പ്രകടമാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും മന്ത്രിമാരും എല്ലാം അഴിമതിയുടെ നിഴലില്‍ നില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കാനുള്ള തൊലിക്കട്ടി അപാരമാണ്. മദ്യനയത്തില്‍ മാറ്റം വരുത്താന്‍ ബാര്‍ ഉടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെന്ന ശബ്ദസന്ദേശവും മുഖ്യമന്ത്രിയുടെ മകളുടെ പേരില്‍ മാസപ്പടിയായി കോടികള്‍ കൈപ്പറ്റിയതും പിണറായി സര്‍ക്കാറിന്റെ അഴിമതിയുടെ കയ്യൊപ്പ് പതിഞ്ഞവയാണ്.

മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിച്ചെന്ന കള്ളവും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ എഴുതി പിടിപ്പിച്ചിട്ടുണ്ട്. നാടുനീളെ മദ്യ ഷോപ്പുകള്‍ തുറക്കുകയും ഡ്രൈഡെ എടുത്തുമാറ്റാനും ബാറുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘീപ്പിക്കാനും അതുവഴി കൂടുതല്‍ മദ്യലഭ്യത ഉറപ്പുവരുത്താനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. ഇതെല്ലാം ഒരുവശത്ത് നടത്തിക്കൊണ്ട് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ മദ്യവര്‍ജനത്തിന് വേണ്ടിയുള്ള ബോധവത്കരണം ഊര്‍ജിതമാണെന്ന അവകാശവാദം ഉന്നയിക്കുന്നത് പരിഹാസ്യമാണ്. മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ കാട്ടുന്ന ഇരട്ടത്താപ്പാണ് എല്ലാ കാര്യത്തിലും സ്വീകരിക്കുന്നത്. ഭരണവിരുദ്ധ വികാരം എത്രത്തോളം ശക്തമാണെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് പരിശോധിച്ചാല്‍ വ്യക്തമാണ്. അതിന്റെ ജാള്യത മറക്കാനാണ് ഇത്തരത്തിലുള്ള ഒരു പി.ആര്‍ എക്‌സസൈസ് സര്‍ക്കാര്‍ ചെലവില്‍ മുഖ്യമന്ത്രി നടത്തിയത്.

സമസ്ത മേഖലയിലും ഭരണസ്തംഭനം പ്രകടമാണ്. കര്‍ഷകര്‍, യുവജനങ്ങള്‍ എല്ലാവരും തന്നെ പിണറായി ഭരണത്തില്‍ അസഹിഷ്ണുതരാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും പാരമ്യതയിലെത്തി. ക്രമസമാധാനം തകര്‍ന്നു. നികുതികള്‍ വര്‍ധിപ്പിച്ചത് ഉള്‍പ്പെടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഉയര്‍ന്ന തുക ഈടാക്കി ജനത്തിന് ഇരട്ടപ്രഹരം നല്‍കിയതാണോ പിണറായി സര്‍ക്കാറിന്റെ ഭരണം നേട്ടം. കുടിശ്ശികയായ ക്ഷേമപെന്‍ഷനും ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും മുടങ്ങുന്നതും ക്ഷേമപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയതുമാണ് പിണറായി സര്‍ക്കാറിന്റെ നേട്ടങ്ങളുടെ ആകെത്തുക.

ചികിത്സതേടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയാല്‍ ജീവന്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ്. സര്‍ക്കാർതലത്തിലെ ധൂര്‍ത്തും കെടുകാര്യസ്ഥതയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ കൊണ്ടുചെന്നെത്തിച്ചു. ഇതിനെല്ലാം എതിരായ ജനവികാരമാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും കെ. സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - K Sudhakaran criticise Pinarayi Government's Progress Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.