നവകേരള സദസിന് വേണ്ടി സഹകരണ-തദ്ദേശ സ്ഥാപനങ്ങളെ പിഴിയുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വലിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നവകേരള സദസിന് വേണ്ടി സർക്കാർ സഹകരണ- തദ്ദേശ ഭരണ സ്ഥാപനങ്ങളെ പിഴിയുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇപ്പോൾ തന്നെ ഞെരുക്കത്തിലായ തദ്ദേശ സ്ഥാപനങ്ങളെ വലിയ തകർച്ചയിലേക്ക് തള്ളിവിടുന്നതാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

50,000 മുതൽ മൂന്ന് ലക്ഷം വരെ രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് ടാർഗറ്റ് നൽകിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. ഇത്രയും ഭീമമായ തുക ജനങ്ങളിൽ നിന്നും പിഴിയുകയാവും തദ്ദേശ സ്ഥാപനങ്ങൾ ചെയ്യുകയെന്ന് ഉറപ്പാണ്. ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം നടത്താൻ ജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാർ. സഹകരണ സ്ഥാപനങ്ങളെ പൂർണമായും തകർക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്.

സഹകരണ പ്രസ്ഥാനങ്ങളെ കറവപശുവിനെ പോലെയാണ് എൽ.ഡി.എഫ് സർക്കാർ കാണുന്നത്. നിക്ഷേപകരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് ഈ പണപ്പിരിവ്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് പ്രധാനമായും സ്പോൺസർ ചെയ്യുന്നത് മാഫിയകളാണ്. മുഖ്യമന്ത്രിയുടെ കേരളയാത്ര കഴിയുന്നതോടെ കേരളം പൂർണമായും മാഫിയകളുടെ ഭരണത്തിന് കീഴിലാവുമെന്ന് ഉറപ്പായി കഴിഞ്ഞു. കൊള്ളക്കാരും കരിഞ്ചന്തക്കാരും പണം കൊടുക്കുന്നത് അവരുടെ താത്പര്യങ്ങൾ സർക്കാർ സംരക്ഷിക്കുമെന്ന ഉറപ്പിൻമേലാണ്.

ഇപ്പോൾ തന്നെ മാഫിയകളിൽ നിന്നും വൻകിടക്കാരിൽ നിന്നും മദ്യലോബികളിൽ നിന്നും നികുതി പിരിക്കുന്നതിൽ അലംഭാവം കാണിക്കുന്ന സംസ്ഥാന സർക്കാർ ഭാവിയിൽ പൂർണമായും അവർക്ക് കീഴടങ്ങും. ഇത്തരം നടപടികൾ സമ്പദ് വ്യവസ്ഥ പൂർണമായും നശിപ്പിക്കാനും പാവങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കാനും കാരണമാവും.

കേരളീയം നടത്താൻ സർക്കാർ ഉദ്യോഗസ്ഥരെ ഇറക്കി പണം പിരിച്ച പിണറായി വിജയൻ പരസ്യമായ അധികാര ദുർവിനിയോഗമാണ് നടത്തുന്നത്. ജി.എസ്.ടി കമീഷണറെ ഉപയോഗിച്ച് ക്വോറിക്കാരുടേയും മാഫിയകളുടേയും പണം പിരിച്ച സർക്കാർ പണം തന്നവരോട് എന്ത് പ്രത്യുപകാരമാണ് ചെയ്യുകയെന്ന് വ്യക്തമാക്കണം. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. കരുവന്നൂരിലും കണ്ടലയിലും മാത്രമല്ല നൂറുകണക്കിന് സഹകരണ സ്ഥാപനങ്ങളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. പണം നഷ്ടമായ നിക്ഷേപകർക്ക് നീതി ലഭിക്കും വരെ ബിജെപി സഹകരണ പ്രക്ഷോഭങ്ങൾ തുടരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - K. Surendran said that squeezing the co-operative and local institutions for the Navakerala Sadas will have serious consequences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.