കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരന്‍റെ മരണം കൊലപാതകം

കണ്ണൂർ: സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് വടികൊണ്ട് തലക്ക് അടിയേറ്റാണ് മരണമെന്ന് കണ്ടെത്തിയത്. ഇതേതുടർന്ന് സഹതടവുകാരനെ കണ്ണൂർ ടൗൺ പൊലീസ് ജയിലിലെത്തി ചോദ്യം ചെയ്തു.

കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കോളയാട് ആലച്ചേരി എടക്കോട്ട് പിതായരത്ത് ഹൗസിൽ കരുണാകരനാണ് (86) ഞായറാഴ്ച മരിച്ചത്. രാത്രി 11ഓടെ പത്താം ബ്ലോക്കിലെ സെല്ലിനു പുറത്ത് വീണുകിടക്കുന്നത് കണ്ടതിനെ തുടർന്ന് സഹതടവുകാർ വിവരം അറിയിച്ചപ്പോൾ ജയിൽ അധികൃതർ ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ചോരയില്‍ കുളിച്ച നിലയിലാണ് കരുണാകരനെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതമാണെന്ന് വ്യക്തമായത്. പത്താം ബ്ലോക്കിന് സമീപത്തുനിന്ന് രക്തം പുരണ്ട ഇരുമ്പ് വടിയും കണ്ടെത്തി. സഹതടവുകാരൻ പാലക്കാട് സ്വദേശി അയ്യപ്പനെന്ന വേലായുധൻ മാത്രമാണ് സംഭവസമയം ഒന്നിച്ചുണ്ടായിരുന്നത്.

ഭാര്യയെ തലക്കടിച്ചു കൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുകയാണ് ഇയാൾ. ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നതായി ജയില്‍ അധികൃതര്‍ പറഞ്ഞു. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

Tags:    
News Summary - Kannur Central Jail prisoner's murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.