ഗവർണർക്കെതിരെ ആഞ്ഞടിച്ച് കോടിയേരി: 'ജനകീയ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമം, ഗവർണർ ബി.ജെ.പിയുടെ ചട്ടുകം'

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ നിയമനം സ്റ്റേ ചെയ്ത ഗവർണറുടെ നടപടിയിൽ അമർഷവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണർ ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു.

'ഗവർണറെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ നോക്കുകയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മോദി ഭരണത്തിന്‍റേയും ബി ജെ പിയുടെയും ചട്ടുകമായി മാറി' -പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി പറഞ്ഞു. ജനങ്ങൾ തെരഞ്ഞെടുത്ത ജനകീയ സർക്കാരിനെ ഗവർണറെ ഉൾപ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ വരിഞ്ഞു മുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും നോക്കുകയാണ്. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭാ തീരുമാനം അനുസരിച്ചാണെന്നും കോടിയേരി ബാലകൃഷ്ണൻ പറയുന്നു.

കേന്ദ്ര ഏജൻസികളെ വിട്ടിരിക്കുന്നത് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ്. കേരളത്തിലെ കോൺഗ്രസ് നേതാക്കളും കേന്ദ്രത്തെ അനുകൂലിക്കുകയാണെന്നും കോടിയേരി ''നിലപാടുകളില്ലാത്ത തനിയാവർത്തനം'' എന്ന ലേഖനത്തിൽ പറയുന്നു.

ലേഖനത്തിൽ നിന്ന്:

അതിന് ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ തുറന്നുവിട്ടിരിക്കുകയാണ്. മറ്റൊരു ഭാഗത്ത് ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ നോക്കുന്നു. അതിന്റെ ഭാഗമാണ് ഓർഡിനൻസിൽ ഒപ്പിടില്ല എന്ന ഗവർണറുടെ ശാഠ്യം. ഇതിലൂടെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ മോദി ഭരണത്തിന്റെയും ബിജെപിയുടെയും ചട്ടുകമായി മാറിയിരിക്കുകയാണ്. രാഷ്ട്രപതി കേന്ദ്രമന്ത്രിസഭയുടെയും ഗവർണർമാർ സംസ്ഥാന മന്ത്രിസഭകളുടെയും ഉപദേശം അനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്നതാണ് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യവ്യവസ്ഥ നിഷ്കർഷിക്കുന്നത്.

മന്ത്രിസഭ (എക്സിക്യൂട്ടീവ്) പാർലമെന്റ്, നിയമസഭകളോട് കടപ്പെട്ടിരിക്കുന്നതാണ്. മന്ത്രിമാർ ചുമതലകൾ നിറവേറ്റുന്നത് ശരിയായ രീതിയിലാണോ എന്ന് ക്രമമായും ഇടയ്ക്കിടയ്ക്കും പരിശോധന നടത്താൻ സംവിധാനമുണ്ട്. പാർലമെന്റിലും നിയമസഭകളിലും ഉന്നയിക്കുന്ന ചോദ്യങ്ങൾ, വരുന്ന പ്രമേയങ്ങൾ, നടക്കുന്ന ചർച്ചകൾ എന്നിവ വഴി ജനപ്രതിനിധികൾക്ക് ഇടയ്ക്കിടെ പരിശോധന നടത്താം. നിശ്ചിത കാലയളവിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിലൂടെ ജനങ്ങൾക്കും പരിശോധന നടത്താൻ അവസരം നൽകുന്നു. ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്. 1950ൽ നാം അംഗീകരിച്ച ഭരണഘടന വിഭാവനം ചെയ്യുന്നത് ഫെഡറൽ സംവിധാനമാണ്. ഭരണഘടനയിലെ 356–-ാം വകുപ്പ് സംസ്ഥാനങ്ങളുടെമേൽ മുമ്പ്‌ പലതവണ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് പരീക്ഷിക്കാൻ ഇന്ന് പരിമിതികളുണ്ട്. അതുകൊണ്ടാണ് ജനങ്ങൾ തെരഞ്ഞെടുത്ത ജനകീയ സർക്കാരിനെ ഗവർണറെ ഉൾപ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ വരിഞ്ഞുമുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും നോക്കുന്നത്.

ഇത് ഫെഡറലിസത്തിനും ഭരണഘടനയ്ക്കും എതിരായ നീചമായ കടന്നാക്രമണമാണ്. മോദി സർക്കാരിന്റെയും ബിജെപിയുടെയും ഈ കിരാത നീക്കത്തിന് ഒത്താശക്കാരായി കോൺഗ്രസിന്റെ കേരള നേതാക്കൾ മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്രഭരണത്തിന്റെയും പ്രതിപക്ഷത്തെ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളുടെയും ഗൂഢനീക്കത്തിനെതിരെ ശക്തവും വിപുലവുമായ ജനകീയ പ്രസ്ഥാനം ഉയർത്തിക്കൊണ്ടുവരും. ഈ ജനകീയ കൂട്ടായ്മയിൽ യുഡിഎഫിലെ ഘടകകക്ഷികൾക്കോ അവയിലെ അണികൾക്കോ പങ്കെടുക്കാം. അവരുമായി ഈ വിഷയത്തിൽ കൈകോർക്കാൻ സിപിഐ എം തയ്യാറാണ്.

കേന്ദ്ര ഏജൻസികളെയും ഗവർണറെയും മാത്രമല്ല, കൊലയാളി രാഷ്ട്രീയത്തെയും എൽഡിഎഫിനെ അസ്ഥിരപ്പെടുത്തുന്നതിനായി ആർഎസ്എസും ബിജെപിയും ശരണം പ്രാപിച്ചിരിക്കുകയാണ്. അതിന് തെളിവാണ് പാലക്കാട് മരുതറോഡ് സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ ആർഎസ്എസ് ഗുണ്ടകൾ സംഘം ചേർന്ന് ക്രൂരമായി വകവരുത്തിയ സംഭവം. ദിവസങ്ങൾക്കുമുമ്പ് ആർഎസ്എസിന്റെ രക്ഷാബന്ധൻ ചടങ്ങിലടക്കം പങ്കെടുത്തവരാണ് കൊലപാതകം നടത്തിയത്. ഇത്തരം അരുംകൊലകളിലൂടെ കേരളത്തിന്റെ സമാധാനാന്തരീക്ഷം ഇല്ലാതാക്കാനുള്ള ഹീനമായ ക്രിമിനൽ പ്രവർത്തനമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. കാവിസംഘത്തിന്റെ കൊലപാതകങ്ങളെ വെള്ളപൂശുന്ന നീചമായ നടപടിയിലാണ് ഇവിടത്തെ കോൺഗ്രസ് നേതാക്കൾ. സംസ്ഥാനത്ത് കഴിഞ്ഞ ആറു വർഷത്തിനിടെ ആർഎസ്എസ് ക്രിമിനൽ സംഘം , 17 സിപിഐ എം പ്രവർത്തകരെയാണ് നിഷ്ഠുരമായി കൊലപ്പെടുത്തിയത്.

രാജ്യത്ത് സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്ന ഒരു ഭരണാധികാരിയാണ് പ്രധാനമന്ത്രിയെങ്കിൽ സംഘപരിവാർ കേരളത്തിൽ നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിന് അറുതിവരുത്താൻ അദ്ദേഹം ശബ്ദമുയർത്തണം. അല്ലാതെയുള്ള ചെങ്കോട്ട പ്രസംഗം ഉൾപ്പെടെയുള്ളവ പാഴാകുന്ന വാചകമടിയാണ്.

Tags:    
News Summary - Kodiyeri balakrishnan against governor arif mohammad khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.