കെ.വി തോമസിനെ വിലക്കിയത് കെ.പി.സി.സി; നടപടിയും തീരുമാനിക്കാമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്

കൊച്ചി: സി.പി.എം സെമിനാറിൽ പങ്കെടുക്കുമെന്ന് വ്യക്കമാക്കിയ പ്രഫ. കെ.വി തോമസിനെതിരായ നടപടി കെ.പി.സി.സിക്ക് തീരുമാനിക്കാമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. കെ.വി തോമസിനെ വിലക്കിയത് കെ.പി.സി.സിയാണെന്നും കെ.പി.സി.സിയുടെ തീരുമാനം അംഗീകരിക്കുമെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി.

സംസ്ഥാനത്തെ വിഷയത്തിൽ കെ.വി തോമസിനെ വിലക്കിയത് കെ.പി.സി.സിയാണ്. അതിനാൽ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അനുമതിയും കെ.പി.സി.സിക്ക് കോൺഗ്രസ് ഹൈക്കമാൻഡ് നൽകുകയായിരുന്നു. സി.പി.എം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ ശനിയാഴ്ചയാണ് കണ്ണൂരിൽ നടക്കുന്നത്.

സി.പി.എം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് നടക്കുന്ന സെമിനാറിൽ പ​ങ്കെടുക്കുമെന്ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് നേതാവ് പ്രഫ. കെ.വി. തോമസ് വ്യക്തമാക്കിയത്. മുമ്പ് ചെന്നൈയിൽ നടന്ന പാർട്ടി കോൺഗ്രസിൽ രാഹുൽ ഗാന്ധി പ​ങ്കെടുത്തിട്ടുണ്ട്. നിരവധി കോൺഗ്രസ് നേതാക്കൾ ഇത്തരം സെമിനാറിൽ സഹകരിച്ചിട്ടുണ്ട്. ഇപ്പോൾ എന്തിനാണ് വിലക്കുന്നതെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. ഈ സെമിനാർ ദേശീയ പ്രാധാന്യമുള്ള വിഷയമാണെന്നും കെ.വി. തോമസ് പറഞ്ഞു.

താൻ കോൺഗ്രസുകാരൻ തന്നെയാണ്. പാർട്ടിയിൽ നിന്ന് പുറത്തുപോകില്ല. തന്നെ പുറത്താക്കാനുള്ള അധികാരം എ.ഐ.സി.സിക്ക് മാത്രമാണ്. പാർട്ടിയിലേക്കല്ല, സെമിനാറിലേക്കാണ് പോകുന്നതെന്നും തോമസ് വ്യക്തമാക്കി. എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും സുപ്രധാനമായ തീരുമാനം ആണ് ഇന്ന് അറിയിക്കുന്നത് എന്ന മുഖവുരയോടെയാണ് പ്രഫ. കെ.വി തോമസ് വാർത്താ സമ്മേളനം തുടങ്ങിയത്.

'കഴിഞ്ഞ മാർച്ചിൽ ഡൽഹിയിൽ പോയപ്പോൾ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സെമിനാറിനെ കുറിച്ച് ആദ്യം അറിയിച്ചത്. എന്നെയും ശശി തരൂരിനെയും സ്റ്റാലിനെയും ക്ഷണിക്കുന്നുവെന്നാണ് യെച്ചൂരി പറഞ്ഞത്. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പരസ്പര ബന്ധം, മതേതരത്വം നേരിടുന്ന വെല്ലുവിളികൾ എന്നീ വിഷയങ്ങളിലാണ് സെമിനാർ തീരുമാനിച്ചിരുന്നത്. ഈ രണ്ട് വിഷയവും ഏറെ ദേശീയ പ്രാധാന്യമുള്ളതാണ്.

സെമിനാറിന് ക്ഷണിച്ച കാര്യം പാർട്ടി പ്രസിഡന്റിനെയും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി വക്താവിനെയും അറിയിച്ചിരുന്നു. പിന്നീട് തരൂർ പിൻമാറിയതായി അറിഞ്ഞു. ദേശീയ തലത്തിൽ മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസും സി.പി.എമ്മും കൈകോർത്ത് പിടിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാജ്യം വലിയ പ്രശ്നങ്ങൾ നേരിടുന്ന ഈ സാഹചര്യത്തിൽ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം സുപ്രധാന ആവശ്യമാണ്.' കെ.വി. തോമസ് പറഞ്ഞു.

സി.പി.എം പാർട്ടികോൺഗ്രസിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറിലേക്ക് ശശി തരൂർ, കെ.വി തോമസ് എന്നീ കോൺഗ്രസ് ​നേതാക്കളെ ക്ഷണിച്ചിരുന്നു. എന്നാൽ, കോൺ​ഗ്രസ് നേതാക്കൾ സി.പി.എം പരിപാടിയിൽ പ​ങ്കെടുക്കുന്നത് കെ.പി.സി.സി വിലക്കുകയും എ.ഐ.സി.സി വിലക്ക് അംഗീകരിക്കുകയും ചെയ്തു. ശേഷം ശശി തരൂർ പരിപാടിയിൽ പ​ങ്കെടുക്കുന്നില്ലെന്ന് അറിയിച്ചെങ്കിലും കെ.വി തോമസ് നിലപാട് വ്യക്തമാക്കാത്തത് നിരവധി ഊഹാപോഹങ്ങൾക്ക് വഴി​യൊരുക്കിയിരുന്നു. പ​ങ്കെടുത്താൽ കോൺഗ്രസിൽനിന്ന് പുറത്താക്കുമെന്ന് സുധാകരൻ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - KPCC bans KV Thomas; Congress High Command says action can be decided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.