കോഴിക്കോട്: രണ്ടു തവണകളാക്കി തോന്നുംപടിയാണ് ശമ്പളം നൽകുന്നതെങ്കിലും ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളിൽ കനത്ത പിഴ ഈടാക്കി കെ.എസ്.ആർ.ടി.സി. വിശദീകരത്തിനുപോലും അവസരം നൽകാതെ യുദ്ധകാലാടിസ്ഥാനത്തിലാണ് പിഴ ചുമത്തുന്നത്. നേരത്തേ ജീവനക്കാർക്ക് എതിരെ സ്വീകരിച്ചിരുന്ന സസ്പെൻഷൻ അടക്കമുള്ള നടപടികൾ ഒഴിവാക്കിയാണ് പിഴയും പരിശോധനയും കുത്തനെ കൂട്ടിയത്. കുറ്റപത്രം നൽകി മറുപടി തേടുകയും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകുകയും ചെയ്തതിനു ശേഷമായിരുന്നു ശിക്ഷാ നടപടിയെങ്കിൽ ഇപ്പോൾ അതൊന്നുമില്ല. ബസുകളിൽ പരിശോധനക്ക് എത്തുന്ന ഉദ്യോഗസ്ഥൻ പിഴ ചുമത്തും. അടുത്ത മാസങ്ങളിലെ ശമ്പളത്തിൽനിന്ന് തുക ഈടാക്കും. പരിഷ്കരണം വന്നതോടെ യാത്രക്കാരുടെ തിരക്കിനിടയിൽ അവിചാരിതമായി വന്നുപോവുന്ന പിഴവുകൾക്കുപോലും കനത്ത വില നൽകേണ്ട അവസ്ഥയിലാണ് ജീവനക്കാർ.
20 യാത്രക്കാരിൽ കുറവുള്ള ബസുകളിൽനിന്ന് ടിക്കറ്റില്ലാത്ത യാത്രക്കാരെ കണ്ടെത്തിയാൽ കണ്ടക്ടറിൽനിന്ന് 5000 രൂപ പിഴ ഈടാക്കും. ആറുമാസം സസ്പെൻഷനും പിന്നീട് മറ്റേതെങ്കിലും ഡിപ്പോകളിലേക്ക് സ്ഥലംമാറ്റവുമായിരുന്നു നേരത്തേ ശിക്ഷ. ഇൻക്രിമെന്റ് അടക്കം തടഞ്ഞുവെക്കുകയും ചെയ്യുമായിരുന്നു. ശിക്ഷ കുറച്ചെങ്കിലും വിശദീകരണത്തിന് അവസരം നഷ്ടമായത് ജീവനക്കാർക്ക് കനത്ത തിരിച്ചടിയായി. 30ൽ കുറവ് യാത്രക്കാർ മാത്രമുള്ള ബസുകളിൽനിന്ന് ഒരു യാത്രക്കാരന് ടിക്കറ്റ് നൽകാത്തത് ശ്രദ്ധയിൽപ്പെട്ടാൽ കണ്ടക്ടർക്ക് 5000, 31-47 യാത്രക്കാരുള്ള ബസുകളിൽനിന്നാണെങ്കിൽ 3000, 48-65 യാത്രക്കാരുള്ള ബസുകളിൽനിന്ന് 2000, 65ന് മുകളിൽ യാത്രക്കാരുണ്ടെങ്കിൽ 1000 എന്നിങ്ങനെയാണ് പുതുക്കിയ പിഴ. കുറ്റം ആവർത്തിക്കപ്പെട്ടാൽ വിജിലൻസ് വിഭാഗത്തിന് പരാതി കൈമാറും.
യാത്രക്കാർ ടിക്കറ്റ് നൽകാതിരിക്കൽ, കുട്ടികൾക്ക് ടിക്കറ്റ് നൽകുന്നതിലും ലഗേജിന്റെ ഭാരം കണക്കാക്കുന്നതിലും വരുന്ന അപാകത എന്നിവ മനപ്പൂർവമുള്ള കൃത്രിമമായി കണക്കാക്കിയാണ് വൻ തോതിൽ പിഴ ഈടാക്കുന്നത്. കുട്ടികളുടെ ടിക്കറ്റും ലഗേജും യാത്രക്കാർ പറയുന്നതിന് അനുസരിച്ചായിരിക്കും കണ്ടക്ടർമാർ പണം ഈടാക്കുന്നത്. എന്നാൽ, പരിശോധനക്ക് എത്തുന്ന ഇൻസ്പെക്ടർമാർ കുട്ടികളുടെ വയസ്സും ലഗേജിന്റെ ഭാരത്തിലും കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് വൻ പിഴ ഈടാക്കുന്നുവെന്നാണ് കണ്ടക്ടർമാരുടെ പരാതി.
കഴിഞ്ഞയാഴ്ച 100ൽ കൂടുതൽ യാത്രക്കാരുള്ള ബസിൽനിന്ന് ഒരു കുട്ടിക്ക് ഹാഫ് ടിക്കറ്റ് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ടക്ടർക്ക് 1000 രൂപ പിഴ ചുമത്തിയത്രേ. കുറഞ്ഞ യാത്രക്കാരുള്ള ബസുകളിൽനിന്ന് ടിക്കറ്റ് നൽകാതിരിക്കുന്നത് കൃത്യവിലോപമാണെങ്കിലും അനുവദനീയമായതിലും കൂടുതൽ യാത്രക്കാരുമായി യാത്രചെയ്യുന്ന ബസുകളിൽനിന്ന് ഇത്തരം ചെറിയ പിഴവുകൾക്കുപോലും പിഴ ഈടാക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. നേരത്തേ താക്കീതിൽ ഒതുക്കിയ കേസുകളിൽ വരെ ഒറ്റയടിക്ക് പിഴ ഈടാക്കുന്നത് കൃത്യമായി ശമ്പളം ലഭിക്കാത്ത ജീവനക്കാരെ പ്രതിസന്ധിയിലാക്കുന്നതായി ജീവനക്കാരുടെ സംഘടനകളും പറയുന്നു. യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതടക്കമുള്ള നടപടികൾക്കും ജീവനക്കാരിൽനിന്ന് 500 രൂപ ജില്ല അധികാരിക്ക് പിഴ ഈടാക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.