ഹരിപ്പാട് ചാമ്പക്കണ്ടം സംഘർഷം: കോളനിവാസികളിൽനിന്ന് പൊലീസ് മൊഴിയെടുത്തു

ഹരിപ്പാട്: ചേപ്പാട് ചാമ്പക്കണ്ടം പടികജാതി കോളനിയിൽ പൊലീസും നാട്ടുകാരും തമ്മിലുള്ള സംഘർഷം വിവാദമായതോടെ പൊലീസ് മൊഴിയെടുത്തു. സംഘർഷത്തിനിടെ ജാതീയമായി അധിക്ഷേപിച്ചെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി കമീഷൻ ബി.എസ്. മാവോജി സ്വമേധയ കേസെടുത്തിരുന്നു. ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അഡീഷനൽ എസ്.പി ആർ.ഡി. അജിത്തി‍ൻെറ നേതൃത്വത്തിലെ സംഘം കോളനിയിലെത്തി മൊഴിയെടുക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട മൊഴിയെടുക്കലിൽ പൊലീസി‍ൻെറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. സംഭവത്തിൽ പരിക്കേറ്റ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ കഴിയുന്ന കോളനി നിവാസികളായ ശ്രീരാഗത്തിൽ രാഗിണി, മകൻ അനുരാജ്, ബന്ധു ശരത് ഭവനത്തിൽ ശ്രുതി എന്നിവരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ചു. കൂടാതെ സംഭവത്തിന് ദൃക്സാക്ഷികളായവരുടെ വിവരങ്ങളും തേടിയിട്ടുണ്ട്. ചേപ്പാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ കണ്ണമ്പള്ളി ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള ചാമ്പക്കണ്ടം പട്ടികജാതി കോളനിയിൽ ശനിയാഴ്ച അർധരാത്രിയാണ് പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മൂന്നുപേർക്ക് പരിക്കേറ്റു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.