ആലപ്പുഴ: ജില്ല ജയിൽ ചരിത്രാന്വേഷികൾക്ക് കൗതുകമുണർത്തുന്ന പൈതൃക നിർമിതിയാണ്. ബ്രിട്ടീഷ് ഭരണകാലത്തെ ഓർമകൾ അയവിറക്കുന്ന ഇടിഞ്ഞുവീഴാറായ പഴയകെട്ടിടത്തിെൻറ കാലപ്പഴക്കം ഇനിയും നിർണയിച്ചിട്ടില്ല. ജയിൽ വകുപ്പിെൻറ അന്വേഷണത്തിലും ഇത് കണ്ടെത്താനായിട്ടില്ല. 'കിഴക്കിെൻറ വെനീസ്' എന്നറിയപ്പെടുന്ന ആലപ്പുഴയുടെ വ്യാപാരത്തിെൻറ കഥകളാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. വേലുത്തമ്പി ദളവയുടെ കാലത്ത് പുകയില സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന 'പണ്ടകശാല' പിന്നീട് ജയിലായി മാറുകയായിരുന്നു.
ബ്രിട്ടീഷുകാരുടെ കാലത്ത് കച്ചേരിയും (കോടതി) പൊലീസ് സ്റ്റേഷനും ജയിലുമെല്ലാം ഒരേ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. സ്വാതന്ത്യ്രസമരസേനാനികളെയും മറ്റ് കുറ്റവാളികളെയും ഇത്തരം തടവറയിലാണ് പാർപ്പിച്ചിരുന്നത്. അക്കാലത്ത് ജയിലിനോട് ചേർന്ന് സ്ഥാപിച്ച പഴയപൊലീസ് സ്റ്റേഷൻ കെട്ടിടം അതേപടി ഇപ്പോഴുമുണ്ട്. ഇവിടെ പൊലീസ് വാർത്തവിനിമയ കേന്ദ്രമാണുള്ളത്. പരുക്കനും കർക്കശക്കാരനുമായ സിനിമാനടൻ സത്യൻ എസ്.ഐയായി മൂന്നരവർഷം ജോലി നോക്കിയത് ഈ സ്റ്റേഷനിലായിരുന്നു. 1946-47 കാലഘട്ടത്തിൽ പുന്നപ്ര-വയലാർ സമരക്കാരെ അടിച്ചമർത്താനായിരുന്നു നിയോഗം. പിന്നീട് നാടകത്തിലൂടെയും സിനിമയിലൂടെയും സത്യനെ അഭിനയ ചക്രവർത്തിയാക്കി മാറ്റിയെന്നതാണ് ആലപ്പുഴയുടെ ചരിത്രം.
കനത്തചൂടിലും അകത്ത് തണുപ്പേകുന്ന തടിയിൽ നിർമിച്ച മച്ചും നാലുകെട്ടുമാണ് പഴയകെട്ടിടത്തിെൻറ പ്രധാനസവിശേഷത. 1955ലാണ് സബ് ജയിൽ പ്രവർത്തനം ആരംഭിച്ചത്. 2000 മുതൽ സ്പെഷൽ സബ് ജയിലായും പിന്നീട് ജില്ല ജയിലായും മാറി. നിലവിൽ റിമാൻഡ് പ്രതികളടക്കം 46 തടവുകാരാണുള്ളത്. ബലക്ഷയവും അസൗകര്യവും വർധിച്ചതോടെ 2018ലാണ് സമീപത്തായി പുതിയ കെട്ടിടം നിർമാണം ആരംഭിച്ചത്. പഴമയിൽനിന്ന് പുതുമയിലേക്കുള്ള ചുവടുമാറ്റം നവംബർ രണ്ടിന് നടക്കും. രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺൈലൻ വഴി ഉദ്ഘാടനം നിർവഹിക്കും. കോവിഡ് മാനദണ്ഡംപാലിച്ച് നടക്കുന്ന യോഗത്തിൽ മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും.
പുതിയ ജയിലിെൻറ താഴെയും മുകളിലുമായി സജ്ജമാക്കിയ 10 സെല്ലുകളിൽ 100പേരെ പാർപ്പിക്കാനാകും. തടവുകാരുടെ മാനസിക ഉല്ലാസത്തിനും പരിശീലനത്തിനും പ്രത്യേകസൗകര്യമുണ്ട്. നവംബർ 12 മുതൽ തടവുകാരെ പുതിയ ജയിലിലേക്ക് മാറ്റുന്ന അവസാനവട്ട ജോലി പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.