അരൂർ: അരൂർ-അരൂക്കുറ്റി റോഡിൽ വട്ടക്കേരി റോഡ് കടന്നുവരുന്ന ഭാഗത്ത് കവചിത വാഹനം കേടായത് ഗതാഗതതടസ്സത്തിന് ഇടയാക്കി. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. പൊലീസെത്തി വാഹനം സമീപത്തെ പുരയിടത്തിലേക്ക് മാറ്റാനെടുത്ത സമയംകൊണ്ട് അരൂക്കുറ്റി റോഡിൽ വാഹനങ്ങൾ നിറഞ്ഞു. പൊലീസ് ഗതാഗതം പുനഃക്രമീകരിച്ചെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ വൻഗതാഗതക്കുരുക്കിന് ഇടയാക്കി.
അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയുടെ പുനർനിർമാണത്തിനുവേണ്ടി അരൂർ ക്ഷേത്രം കവലയിൽ ചേർത്തല ഭാഗത്തേക്കുള്ള റോഡ് തടഞ്ഞിരിക്കുകയാണ്. അരൂർ-അരൂക്കുറ്റി റോഡിലൂടെയാണ് എറണാകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തിരിച്ചുവിടുന്നത്.
കണ്ടെയ്നർ ലോറികൾ, ചരക്ക് വാഹനങ്ങൾ, ഗ്യാസ് ടാങ്കറുകൾ എന്നിവ ഇടുങ്ങിയ റോഡിലേക്ക് കടന്നതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. അരൂക്കുറ്റി റോഡിൽ ഗതാഗതക്കുരുക്കായതോടെ ഇതുമായി ബന്ധപ്പെടുന്ന ചെറിയ റോഡുകളിലേക്ക് ടൂവീലറുകൾ ഉൾപ്പെടെ ചെറുവാഹനങ്ങൾ കടന്നുകയറാൻ ശ്രമിച്ചത് ചെറുറോഡുകളെയും സ്തംഭിപ്പിച്ചു.
അരൂക്കുറ്റി റോഡിലേക്ക് വാഹനങ്ങൾ കയറാതായതോടെ ദേശീയപാതയിൽ വാഹനനിര നിശ്ചലമായി. വടക്കോട്ട് കുമ്പളം ടോൾവരെ വാഹനനിര നീണ്ടു. അരൂർ ക്ഷേത്രം മുതൽ അരൂക്കുറ്റി പാലം വരെ വളവും തിരിവുമുള്ള ഇടുങ്ങിയ റോഡാണ്.
കണ്ടെയ്നർ ലോറികളും ഗ്യാസ് നിറച്ച സിലിണ്ടർ ലോറികളും വളഞ്ഞു തിരിഞ്ഞ റോഡിലൂടെ സഞ്ചരിക്കുന്നത് വളരെ പ്രയാസപ്പെട്ടാണ്. അരൂക്കുറ്റി ഭാഗത്തുനിന്ന് എട്ടുമണിയോടെ ഗതാഗതം വർധിച്ചത് അക്ഷരാർഥത്തിൽ കുരുക്കിലാക്കി.
അരൂർ മേഖലയിലെ ഒമ്പതോളം സ്കൂളുകൾക്ക് അവധിയാണ്. എന്നാൽ, അവധി പ്രഖ്യാപിക്കാതിരുന്ന പല സ്കൂളുകളിലെയും വാഹനങ്ങൾ കുട്ടികളുമായി ഗതാഗതക്കുരുക്കിൽപെട്ട് മണിക്കൂറുകൾ കഴിഞ്ഞാണ് വിദ്യാലയങ്ങളിൽ എത്തിയത്. 12ഓടെയാണ് ഗതാഗതക്കുരുക്ക് ചെറുതായിട്ടെങ്കിലും അഴിക്കാൻ കഴിഞ്ഞത്.
രാവിലെ ഏഴു മുതൽ 10 വരെയെങ്കിലും വലിയ വാഹനങ്ങളുടെ ഗതാഗതം തടയണമെന്ന് കലക്ടർ ഉൾപ്പെടെയുള്ള അധികാരികളോട് സമര സമിതി നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും നടപ്പാക്കാൻ അധികാരികൾ തയാറായിട്ടില്ല.
അരൂര്‍: ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് അരൂര്‍ അമ്പലം മുതല്‍ തുറവൂര്‍വരെ ഏര്‍പ്പെടുത്തിയ ഗതാഗത തടസ്സം ശനിയാഴ്ചയും തുടരും. ബ്ലാക്ക് സ്പോട്ടായി ആദ്യം കണ്ടെത്തിയ മൂന്നിടത്ത് പുറമെ തകര്‍ന്ന മറ്റ് രണ്ടിടംകൂടി കോണ്‍ക്രീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് ശനിയാഴ്ചയും ഗതാഗതം തടസ്സപ്പെടുത്തുക.
വെള്ളിയാഴ്ചയാണ് ഈ രണ്ടിടത്ത് 48 മണിക്കൂറിനുള്ളില്‍ സെറ്റാകുന്ന ഡ്രൈലീന് കോണ്‍ക്രീറ്റിങ് നടത്തിയത്. ഇതോടെ പാതയുടെ കിഴക്ക് ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്ത ദൂരം ഒരു കിലോമീറ്റര്‍ പിന്നിട്ടു. കലക്ടറുമായി നടത്തിയ യോഗത്തിലാണ് ഗതാഗത നിയന്ത്രണം നീട്ടിയത്.
എന്നാല്‍, അവധി ദിനമായ ഞായറാഴ്ച കഴിഞ്ഞ് മാത്രമേ ദേശീയപാത വഴിയുള്ള ഗതാഗതം സുഗമമാകൂ എന്നാണ് അറിയുന്നത്. പ്രദേശത്തെ സ്കൂളുകള്‍ക്ക് മൂന്ന് ദിനം അവധി നല്‍കിയിരുന്നെങ്കിലും ശനിയാഴ്ച അവധി സംബന്ധിച്ച് വ്യക്തതയില്ല. പ്രവൃത്തി ദിനമായതിനാല്‍ ശനിയാഴ്ച വിദ്യാർഥികള്‍ ഏറെ ബുദ്ധിമുട്ടുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.