മണ്ണഞ്ചേരി: അപകടം രണ്ട് മക്കളെയും തട്ടിയെടുത്തതിന്റെ വേദനയിൽ വിങ്ങിക്കരഞ്ഞ മാതാപിതാക്കളെ സാന്ത്വനിപ്പിക്കാൻ ആർക്കും ആയില്ല. പെറ്റമ്മയുടെ തേങ്ങലിന് മുന്നിൽ കണ്ടുനിന്നവരുടെ കണ്ണുകളും നിറഞ്ഞു. ഒന്നര വർഷം മുമ്പാണ് മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാർഡ് പൂവത്തിൽ മുഹമ്മദ് റഫീഖിന്റെ (ഷിറാസ്) വീട്ടിലേക്ക് ആദ്യമായി ദുരന്തം കടന്നെത്തുന്നത്. മുഹമ്മദ് റഫീഖിന്റെ നാല് മാസം പ്രായമുള്ള മൂത്തമകൾ ഇഷൽ ഫാത്തിമ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചതാണ് ആദ്യ സംഭവം. അതിന്റെ വേദന മാറും മുമ്പെയാണ് വീണ്ടും നാടിനെ കണ്ണീരിലാഴ്ത്തി ഇളയകുട്ടിയെയും മരണം തട്ടിയെടുത്തത്.
മാതാവിന്റെ മടിയിലിരുന്ന് മുത്തശ്ശനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിലാണ് മുഹമ്മദ് റഫീഖ് (ഷിറാസ്)- നാസിയ ദമ്പതികളുടെ അഞ്ച് മാസം പ്രായമുള്ള മകൻ മുഹമ്മദ് ഇഷാൻ മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ മണ്ണഞ്ചേരി ജങ്ഷനിലായിരുന്നു അപകടം. മുഹമ്മദ് ഇഷാനെ ആശുപത്രിയിൽ കാണിക്കുന്നതിന് ഭർതൃപിതാവ് ഷാജിക്കൊപ്പം നാസിയയും കുഞ്ഞും ബൈക്കിൽ പോകുമ്പോൾ സ്കൂട്ടർ വന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ നാസിയയുടെ കയ്യിൽ നിന്ന് കുഞ്ഞും റോഡിലേക്ക് വീഴുകയായിരുന്നു. നാസിയക്കും ഷാജിക്കും അപകടത്തിൽ സാരമായ പരിക്കേറ്റിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിച്ച ഇഷാന്റെ ചേതനയറ്റ ദേഹം കാണാൻ നാടിന്റെ നാനാദിക്കിൽ നിന്ന് നിരവധി പേരാണ് എത്തിയത്. തുടർന്ന് ഉച്ചയോടെ പടിഞ്ഞാറേ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.