ആലപ്പുഴ: കോട്ടയത്തിനൊപ്പം ആത്മബന്ധം കാത്തുസൂക്ഷിച്ച ചെങ്ങന്നൂരിലും ആലപ്പുഴയിലും വികസനത്തിൽ ഉമ്മൻ ചാണ്ടിയുടെ കൈയൊപ്പ് പതിഞ്ഞിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ശബരിമലയുടെ പ്രധാന ഇടത്താവളമായി ചെങ്ങന്നൂർ മാറിയത്.
ചെങ്ങന്നൂർ അഗ്നിരക്ഷനിലയം, ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജ്, ഹയർ സെക്കൻഡറി മേഖല കാര്യാലയം, സിവിൽ സർവിസ് അക്കാദമി തുടങ്ങിയ നിരവധി സ്ഥാപനങ്ങളും സംഭാവന ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യം തുടങ്ങിയ ഐ.എച്ച്.ആർ.ഡി.യുടെ എൻജിനീയറിങ് കോളജാണ് ചെങ്ങന്നൂരിലേത്. കെ. കരുണാകരൻ മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടി ധനമന്ത്രിയുമായിരിക്കുമ്പോഴാണ് ഇതിനായി പ്രത്യേക ഫണ്ട് കേന്ദ്രസർക്കാറിൽനിന്ന് അനുവദിപ്പിച്ചത്. 2004ൽ ചെങ്ങന്നൂരിലാണ് അഗ്നിരക്ഷാനിലയം വന്നത്.
നിർദേശം വന്ന് ഒരാഴ്ചക്കുള്ളിലാണ് അംഗീകാരമായത്.
ചെങ്ങന്നൂരിൽ അത്യാഹിതമുണ്ടായാൽ മാവേലിക്കര, തിരുവല്ല എന്നിവിടങ്ങളിൽനിന്നാണ് ഫയർഫോഴ്സ് എത്തിയിരുന്നത്.
തീരദേശം, മത്സ്യമേഖല, കുട്ടനാട്, ഓണാട്ടുകര, വ്യവസായം തുടങ്ങി വിവിധ മേഖലകളിൽ വികസനമെത്തിച്ചു. 2015ൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ 21 പദ്ധതികളാണ് പ്രഖ്യാപിച്ചത്. സ്ഥിരം കടൽഭിത്തി നിർമാണത്തിന് 131 കോടി, കോമളപുരം സ്പിന്നിങ് മിൽ തുറക്കാൻ 5.9 കോടി, ആലപ്പുഴ ശുദ്ധജല പദ്ധതിയുടെ കുടിശ്ശിക നൽകാൻ 19 കോടി, ഭൂരഹിതർക്ക് വീടുനൽകുന്ന ഭവനഭാരതം പദ്ധതി, ചെങ്ങന്നൂർ ശബരി കവാടം വികസനം, അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ മ്യൂസിയം തുടങ്ങിയവ ചിലത് മാത്രമാണ്. ആലപ്പുഴ ബൈപാസിന് ജീവൻ നൽകിയതിനുപിന്നിൽ ഉമ്മൻ ചാണ്ടിയുടെ ഇടപെടലുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.