റോഡിനായി ഏറ്റെടുത്ത സ്ഥലത്തെ വെള്ളക്കെട്ട്
തൃക്കുന്നപ്പുഴ: വഴി നടക്കാൻ നല്ലൊരു റോഡിനുവേണ്ടി പല്ലനയിലെ 40ലേറെ കുടുംബങ്ങൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. റോഡ് നിർമാണത്തിന് പഞ്ചായത്ത് പറഞ്ഞ കാര്യങ്ങളെല്ലാം ത്യാഗം സഹിച്ച് പൂർത്തീകരിച്ചു. എന്നാൽ, വർഷങ്ങൾ കാത്തിരുന്നിട്ടും തങ്ങളുടെ കഷ്ടപ്പാടിന് ഫലമില്ലാതെ വന്നതോടെ കടുത്ത നിരാശയിലും സങ്കടത്തിലുമാണ് കുടുംബങ്ങൾ. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിന്റെയും 17ാം വാർഡിന്റെയും അതിർത്തിയിലുള്ള പാണ്ഡവജി റോഡിന് കിഴക്ക് ഭാഗം മുതൽ പരുത്തിപ്പറമ്പ് പടീറ്റതിൽവരെയുള്ള 300 മീറ്റർ റോഡ് നിർമാണത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് നീളുന്നത്.
2021 സെപ്റ്റംബറിലാണ് റോഡുമായി ബന്ധപ്പെട്ട ആലോചന ആരംഭിക്കുന്നത്. ഇതിനായി കമ്മിറ്റി രൂപവത്കരിക്കുകയും റോഡിന് സ്ഥലം വിട്ടുനിൽകാൻ സമ്മതമാണെന്ന് അറിയിച്ചുകൊണ്ടുള്ള സാക്ഷ്യപത്രങ്ങൾ 2021 സെപ്റ്റംബർ 24ന് കൈമാറുകയും ചെയ്തു. തുടർന്ന് പഞ്ചായത്തിൽനിന്ന് ബന്ധപ്പെട്ട അധികാരികളെത്തി മൂന്ന് മീറ്റർ വീതിയിൽ സ്ഥലം ഉണ്ടെന്ന് അളന്നു ബോധ്യപ്പെട്ടു. ഫണ്ട് അനുവദിക്കണമെങ്കിൽ വഴി വെട്ടിത്തളിച്ച് നൽകണമെന്ന പഞ്ചായത്ത് മെംബറുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും നിർദേശാനുസരണം ഏറെ ത്യാഗം സഹിച്ച് അതും ചെയ്ത് നൽകി.
നിർധനരായ കുടുംബങ്ങൾ പലിശക്ക് പണമെടുത്തും കടം വാങ്ങിയുമൊക്കെയാണ് മരങ്ങൾ വെട്ടിനീക്കിയും താഴ്ചയുള്ള സ്ഥലം ഉയർത്തിയും റോഡിന് അടിസ്ഥാന സൗകര്യമൊരുക്കിയത്. ലക്ഷങ്ങൾ ചെലവഴിച്ചവരും ഈ കൂട്ടത്തിലുണ്ട്. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാറിന്റെ വാർഡാണിത്. പിന്നീട് വിഷയം അദ്ദേഹത്തോട് ഉന്നയിക്കുമ്പോൾ ഫണ്ടില്ലെന്നും പ്രവൃത്തി ഏറ്റെടുക്കാൻ ആളിലല്ലെന്നുമുള്ള മറുപടിയാണ് ലഭിക്കുന്നതെന്ന് ഗുണഭോക്താക്കളായ വീട്ടുകാർ പറയുന്നു.
കരാറുകാരനെ തങ്ങൾ തരപ്പെടുത്തി കൊടുക്കണമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നതത്രേ. എന്നാൽ, ഈ കാലയളവിൽ ഈ വാർഡിൽ നിരവധി ഓടകളും റോഡുകളും നിർമിച്ചിട്ടുണ്ടെന്നും അവർ ആരോപിക്കുന്നു. കാലവർഷം കനത്തതോടെ പറഞ്ഞറിയിക്കാനാകാത്ത ദുരിതമാണ് ജനങ്ങൾ പേറുന്നത്. വഴിയിൽ മുഴുവൻ വെള്ളം കെട്ടി നിൽക്കുന്നതിനാൽ നീന്തിയല്ലാതെ റോഡ് കടക്കാൻ കഴിയില്ല.
റോഡ് ലഭിച്ചില്ലെന്ന് മാത്രമല്ല കുടുംബങ്ങൾ കടക്കെണിയിലാകുകയും ചെയ്തു. സഹികെട്ട നാട്ടുകാർ സമരത്തിന് ഇറങ്ങാനുള്ള തയാറെടുപ്പിലാണ്.2002-23 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി എസ്റ്റിമേറ്റ് തയാറാക്കുകയും 2023 മാർച്ചിൽ സങ്കേതിക അനുമതിയും ലഭിച്ചിരുന്നു. റീ ടെൻഡർ നടത്തിയിട്ട് പോലും കരാർ ഏറ്റെടുക്കാൻ ആളുണ്ടായില്ലെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. പുതുക്കിയ എസ്റ്റിമേറ്റെടുത്ത് ഈ സാമ്പത്തിക വർഷത്തിലും അംഗീകാരത്തിന് അയച്ചിട്ടുണ്ടെന്ന് സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.