ആലുവ: പുനർനിർമാണം ആരംഭിച്ച് മൂന്നു വർഷമായിട്ടും കെ.എസ്.ആർ.ടി.സി ആലുവ സ്റ്റാൻഡ് നിർമാണം പൂർത്തിയായില്ല. ഇതുമൂലം യാത്രക്കാർ പെരുവഴിയിൽ തുടരുകയാണ്. ആധുനിക സൗകര്യങ്ങളോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ നിർമിക്കാൻ നിലവിലെ സ്റ്റാൻഡ് മൂന്ന് വർഷമായി പൊളിച്ചിട്ട്. അന്ന് മുതൽ യാത്രക്കാർ പെരുവഴിയിലാണ്. ഏറെനാൾ മഴയും വെയിലും കൊണ്ട് കഷ്ടപ്പെട്ടാണ് യാത്രക്കാർ ബസ് കാത്തുനിന്നിരുന്നത്.
മഴക്കാലത്ത് ഇവിടം ചളിക്കുളമായിരുന്നു. പിന്നീട് പ്രതിഷേധങ്ങൾക്കൊടുവിലാണ് യാത്രക്കാർക്ക് താൽക്കാലിക ഷെഡ് ഒരുക്കിയത്. മധ്യകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബസ്സ്റ്റാൻഡാണിത്. മൂന്നാറടക്കമുള്ള ഹൈറേഞ്ച് പ്രദേശങ്ങൾ, തീരദേശ മേഖലകൾ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ കൂടുതലായും ആശ്രയിക്കുന്നത് ആലുവ സ്റ്റാൻഡിനെയാണ്.
ഇടുക്കി ജില്ലയുടെ റെയിൽവേ പ്രവേശന കവാടം കൂടിയായ ആലുവ റെയിൽവേ സ്റ്റേഷൻ സ്റ്റാൻഡിനോട് ചേർന്നാണുള്ളത്. എന്നാൽ, നൂറുകണക്കിന് യാത്രക്കാർ ഉണ്ടാകുന്ന സ്റ്റാൻഡിൽ താൽക്കാലിക ഷെഡ് ഉപകാരപ്പെടുന്നില്ല. പഴയ കെട്ടിടം പൊളിച്ച് മാസങ്ങൾക്ക് ശേഷമാണ് പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നടന്നത്. എന്നാൽ, പല പ്രശ്നങ്ങളാൽ നിർമാണം ആരംഭിക്കാൻ പിന്നെയും ഏറെ വൈകി. യാത്രക്കാരുടെയും ജനപ്രതിനിധികളുടെയും നിരന്തര അഭ്യർഥന പ്രകാരം അൻവർ സാദത്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അഞ്ച് കോടി 89.6 ലക്ഷം രൂപ അനുവദിച്ചാണ് സ്റ്റാൻഡ് നിർമിക്കാൻ ആരംഭിച്ചത്.
ഒരേ സമയം 30 ബസ് പാർക്ക് ചെയ്യാം
രണ്ട് നിലകളിലായി മൊത്തം 30,155 ചതുരശ്ര അടിയുള്ള കെട്ടിടമാണ് പണിയുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ ടിക്കറ്റ് കൗണ്ടർ, സ്റ്റേഷൻ ഓഫിസ്, പൊലീസ് എയ്ഡ് പോസ്റ്റ്, ആറ് സ്റ്റാളുകൾ, 170 സീറ്റുകളുള്ള വെയിറ്റിങ് ഏരിയ, കാന്റീൻ, നാല് ശുചിമുറികളും എട്ട് യൂറിനുകളും മൂന്ന് വാഷ് ബേസനുമുള്ള പുരുഷന്മാരുടെ വെയിറ്റിങ് റൂം, നാല് ശുചിമുറികളും മൂന്ന് വാഷ് ബേസനുമുള്ള സ്ത്രീകളുടെ വെയിറ്റിങ് റൂം, കൂടാതെ ഭിനശേഷിക്കാർക്കുള്ള രണ്ട് ടോയ്ലറ്റുമാണ് ഉള്ളത്. ഒന്നാം നിലയിൽ അഞ്ച് ഓഫിസ് റൂം, 43 സീറ്റുള്ള വെയിറ്റിങ് ഏരിയ, നാല് ശുചിമുറിയും നാല് യൂറിനുമുള്ള പുരുഷന്മാർക്കുള്ള വെയ്റ്റിങ് റൂം, നാല് ശുചിമുറികളുള്ള ലേഡീസ് വെയ്റ്റിങ് റൂം, ഭിനശേഷിക്കാർക്കുള്ള ഒരു ശുചിമുറി എന്നിവയാണുണ്ടാവുക. 30 ബസുകൾക്ക് പാർക്കിങ് സൗകര്യമുണ്ടാകും. കൂടാതെ 110 ഇരുചക്രവാഹനങ്ങളും, 110 കാറുകളും പാർക്ക് ചെയ്യാം.
ഒന്നാം നിലയിലേക്ക് കയറാൻ രണ്ട് ലിഫ്റ്റും മൂന്ന് സ്റ്റെയർകേസും പ്ലാനിലുണ്ട്. നിലവിൽ പല പണികളും പൂർത്തിയായിട്ടുണ്ടെങ്കിലും സ്റ്റാൻഡ് പൂർണമായി പ്രവർത്തനം ആരംഭിക്കാൻ ഇനിയും വൈകിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.