മട്ടാഞ്ചേരി: പശ്ചിമകൊച്ചിയുടെ സാംസ്കാരിക കേന്ദ്രമായിരുന്ന മട്ടാഞ്ചേരി നെഹ്റു മെമ്മോറിയൽ ടൗൺ ഹാൾ അധികൃതരുടെ അവഗണനയെ തുടർന്ന് വെറുതെ കിടന്ന് നശിക്കുന്നു. കൊച്ചി മേഖലയിലെ കല, സാംസ്കാരിക പരിപാടികൾ നടന്നിരുന്നത് ഈ ടൗൺ ഹാളിലായിരുന്നു.
കേരളത്തിലെ എല്ലാ പ്രശസ്ത നാടക ട്രൂപ്പുകളുടെ നാടകങ്ങളും ഇവിടെ അരങ്ങേറിയിട്ടുണ്ട്. ബിസ്മില്ലാ ഖാൻ അടക്കം രാജ്യത്തെ പ്രഗല്ഭ കലാകാരൻമാരും ഗായകരും ടൗൺ ഹാളിൽ പരിപാടികൾ അവതരിപ്പിക്കാനെത്തിയിട്ടുണ്ട്. കൊച്ചി മേഖലയിലെ സ്വന്തം സാംസ്കാരിക കേന്ദ്രം തന്നെയായിരുന്നു ടൗൺ ഹാൾ. മട്ടാഞ്ചേരി മുനിസിപ്പാലിറ്റിയായിരുന്ന കാലത്ത് മുതലക്കുളം എന്നറിയപ്പെട്ടിരുന്ന വലിയകുളം നികത്തിയാണ് മുനിസിപ്പൽ ടൗൺഹാൾ പണിതത്. 1958 ആഗസ്റ്റ് 15ന് മുനിസിപ്പൽ ചെയർമാനായിരുന്ന എം.കെ. രാഘവൻ ടൗൺ ഹാൾ ഉദ്ഘാടനം ചെയ്തു. പിന്നീട് മുനിസിപ്പാലിറ്റി മാറി കോർപറേഷൻ ആയ ശേഷമാണ് നെഹ്റു മെമ്മോറിയൽ ടൗൺ ഹാളായി മാറ്റിയത്. എന്നാൽ, മൂന്ന് വർഷമായി ജനങ്ങൾക്ക് അന്യമായി തീർന്നിരിക്കയാണ് ടൗൺ ഹാൾ. 2020 ജൂലൈ മുതൽ ഒരുവർഷം കോവിഡ് രോഗി ചികിത്സയ്ക്കുള്ള എഫ്.എൽ.സി.ടി.സിയായി പ്രവർത്തിക്കുകയും തുടർന്ന് നവീകരണത്തിന്റെ പേരിൽ അടച്ചിടുകയുമായിരുന്നു.
2014ൽ രണ്ടര കോടി രൂപ െചലവിൽ നവീകരിച്ച ടൗൺ ഹാളിൽ 1000 പേർക്ക് ഇരിക്കാവുന്ന വലിയ ഹാൾ, ഡൈനിങ്ങ് ഹാൾ, ചെറിയ ഹാൾ, വാഹന പാർക്കിങ് സൗകര്യം തുടങ്ങിയവ സജ്ജീകരിച്ചിരുന്നു.
സാധാരണക്കാർക്ക് വിവാഹാവശ്യങ്ങൾക്കും സംഘടനകൾക്ക് സമ്മേളനങ്ങൾക്കുമായി ഏറെ പ്രയോജനപ്പെടുന്ന ടൗൺ ഹാൾ അടച്ചിട്ടതോടെ ഉയർന്ന വാടക നിരക്ക് നൽകി സ്വകാര്യമേഖലയിലെ ഹാളുകളെ ആശ്രയിക്കേണ്ട ഗതികേടിലായി നാട്ടുകാർ. ഇതിനിടെ ബ്രഹ്മപുരം തീപിടിത്ത സംഭവത്തിനുശേഷം ചുറ്റുവളപ്പ് മാലിന്യ സംഭരണ കേന്ദ്രമായി മാറി. ടൗൺ ഹാൾ നവീകരണത്തിന് പദ്ധതി രൂപരേഖപോലും തയാറാകാത്ത സാഹചര്യത്തിൽ ജനങ്ങൾക്ക് ടൗൺ ഹാൾ തുറന്നു നൽകണമെന്ന ആവശ്യം ഉയർത്തുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.