കടുങ്ങല്ലൂർ: നാല് വർഷത്തിനിടെ രണ്ട് ശ്മശാനം നിർമിച്ച പഞ്ചായത്തിൽ മൃതദേഹ സംസ്കാരത്തിന് സമീപ പഞ്ചായത്തുകളെ ആശ്രയിക്കേണ്ട ദുർഗതി. പതിറ്റാണ്ടുകളായി ശ്മശാനം ഇല്ലാതിരുന്ന കടുങ്ങല്ലൂർ പഞ്ചായത്തിലാണ് ഒടുവിൽ വർഷങ്ങളുടെ ഇടവേളയിൽ രണ്ടെണ്ണം നിർമിച്ചത്. നാല് വർഷം മുമ്പ് നിർമിച്ചത് ഒരു വർഷത്തോളമായി പ്രവർത്തന രഹിതമാണ്.
2022 ഏപ്രിലിൽ പുതിയ ശ്മശാനം നിർമിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും മൃതദേഹ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ല. ഇതോടെ ഫലത്തിൽ രണ്ട് പൊതുശ്മശാനങ്ങൾ ഉണ്ടെങ്കിലും ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ല. കോടികൾ ചെലവാക്കിയ രണ്ട് ശ്മശാനങ്ങളും വെറുതെ കിടന്നുനശിക്കുകയാണ്.
പൊതുശ്മശാനമില്ലാത്തതിനാൽ ദീർഘനാൾ ജനം പ്രതിഷേധം സംഘടിപ്പിച്ചതിെന്റ അടിസ്ഥാനത്തിൽ മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് മുൻകൈയെടുത്താണ് കടുങ്ങല്ലൂർ പഞ്ചായത്തിന് പൊതുശ്മശാനം നിർമിക്കാൻ വ്യവസായ മേഖലയിൽ പ്രത്യേക ഉത്തരവിൽ സ്ഥലം അനുവദിച്ചത്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് ജില്ല പഞ്ചായത്ത് 80 ലക്ഷം മുടക്കി ശ്മശാനം നിർമിച്ചു നൽകി. പുതിയ ഭരണസമിതി വന്നശേഷം ആറ് മാസം മാത്രമാണ് കൃത്യമായി ശ്മശാനം പ്രവർത്തിച്ചത്. ഈ ശ്മശാനം അറ്റകുറ്റപ്പണി ചെയ്യിക്കുന്നതിന് പകരം പുതിയത് ഭരണസമിതി തീരുമാനിച്ചത്. ഇതിന് ഭീമമായ തുക ചെലവഴിച്ച് കെട്ടിടം പണിത് 2022 ഏപ്രിലിൽ ഉദ്ഘാടനം ചെയ്തു. എന്നാൽ, ക്രിമറ്റോറിയം അടക്കം മൃതദേഹം സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താത്തതിനാൽ കാടുകയറി നശിക്കുകയാണ്. ഇപ്പോൾ ഫലത്തിൽ പഴയ ശ്മശാനവും പുതിയതും ജനങ്ങൾക്ക് പ്രയോജനമില്ലാത്ത സ്ഥിതിയിലാണ്.
പഞ്ചായത്തിൽ മരണപ്പെടുന്നവരെ സംസ്കരിക്കാൻ പാതാളം, ആലങ്ങാട്, യു.സി കോളജ് എന്നിവിടങ്ങളിലെ ശ്മശാനങ്ങളെയാണ് ആശ്രയിക്കുന്നത്. പഞ്ചായത്തിലെ ഭരണപക്ഷ അംഗങ്ങളോട് പറഞ്ഞ് മടുത്ത ജനങ്ങൾ, പ്രതിപക്ഷവും അനാസ്ഥ കാണിക്കുന്നതായി ആരോപിക്കുന്നു. അടിയന്തര പരിഹാരമില്ലെങ്കിൽ മൃതശരീരവുമായി പഞ്ചായത്തിന് മുന്നിലേക്ക് വരുമെന്നാണ് സമുദായ സംഘടന നേതാക്കളുടെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.