തൊടുപുഴ: കേരള ഭൂപതിവ് ഭേദഗതി നയത്തിനെതിരെ കോൺഗ്രസും യു.ഡി.എഫും നടത്തുന്ന ഹർത്താലും സമരങ്ങളും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൽ.ഡി.എഫ് ജില്ല കൺവീനർ കെ.കെ. ശിവരാമൻ തൊടുപുഴയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ബിൽ അവതരിപ്പിച്ചു പാസാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി കെ. രാജൻ, ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരെ നേതാക്കൾ അഭിനന്ദിച്ചു. നിയമഭേദഗതിയുടെ ആവശ്യം ബോധ്യപ്പെടുത്തുന്നതിന് ഇടുക്കിയിലെ എൽ.ഡി.എഫ് നേതാക്കൾ നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലം കൂടിയാണിതെന്ന് നേതാക്കൾ പറഞ്ഞു.
ടൂറിസം രംഗത്തും വസ്തുവ്യാപാരത്തിലും ചെറുകിട നിർമാണത്തിനും ഉൾപ്പെടെ ഭൂമി ഉപയോഗിക്കാൻ കഴിയാതെ വന്നതുമൂലം മലയോര മേഖല ഒറ്റപ്പെട്ടുപോയിരുന്നു. കോൺഗ്രസിന്റെ ചില തൽപരകക്ഷികളുടെ താല്പര്യം സംരക്ഷിക്കുന്നതിനായി അവർ കോടതിയെ സമീപിച്ചതാണ് ഭൂപ്രശ്നങ്ങൾക്ക് മുഖ്യകാരണം.
ഇതോടൊപ്പം കെ.ഡി.എച്ച് വില്ലേജിൽ മാത്രം ഒതുങ്ങി നിന്നിരുന്ന നിർമാണ നിയന്ത്രണം 1964 ചട്ടപ്രകാരമാണ് കേരളം മുഴുവൻ ബാധകമാക്കിയത്. മുൻപഞ്ചായത്ത് അംഗവും ബൈസൺവാലി സ്വദേശിയുമായ കോൺഗ്രസുകാരി കോടതിയിൽ പോയതിനു പിന്നിൽ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിനും മനസ്സറിവുണ്ട്. ഈ കേസിൽ കോൺഗ്രസുകാർക്കായി വാദിച്ച കോൺഗ്രസ് നേതാവും എം.എൽ.എയുമായ മാത്യു കുഴൽനാടൻ തന്നെയാണ് ഭൂനിയമ ഭേദഗതി ബില്ലിനെതിരെ നിയമസഭയിൽ ക്രമപ്രശ്നം ഉന്നയിച്ചു രംഗത്തുവരുകയും ബിൽ തടസ്സപ്പെടുത്തുന്നതിന് ശ്രമിക്കുകയും ചെയ്തതെന്ന് നേതാക്കൾ ആരോപിച്ചു. ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ഒരിക്കലും അറുതി വരാൻ പാടില്ലായെന്ന ദുരുദ്ദേശ്യമാണ് ഇതിന് പിന്നിൽ.
നിലവിലുള്ള നിർമാണ പ്രവർത്തനങ്ങൾ മുഴുവൻ ക്രമ പ്പെടുത്തുന്നത് ജില്ലയിലെ നിർമാണമേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥക്ക് പരിഹാരമാകും. കർഷകരുടെ കൈവശഭൂമി പതിച്ചു നൽകിയതിൽ ഏറെയും ഇടുക്കി ജില്ലയിൽ ആയിരുന്നതാണ് നിർമാണ നിയന്ത്രണമടക്കമുള്ള പ്രശ്നങ്ങൾ ഇടുക്കിയെ ഏറെ ബാധിച്ചത്. എന്നാൽ, ഭേദഗതി ബില്ലിലൂടെ ഇത്തരം തടസ്സങ്ങൾ നീങ്ങിയിരിക്കുകയാണെന്ന് നേതാക്കൾ വ്യക്തമാക്കി.
വാർത്തസമ്മേളനത്തിൽ സി.പി.ഐ ജില്ല സെക്രട്ടറി കെ. സലിംകുമാർ, കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്റ് ജോസ് പാലത്തിനാൽ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, ജനാധിപത്യ കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് സിബി മൂലേപറമ്പിൽ, കേരള കോൺഗ്രസ് സ്കറിയ വിഭാഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി. ജയകൃഷ്ണൻ, പി.ജി. ഗോപി തുടങ്ങിയവർ പങ്കെടുത്തു.
തൊടുപുഴ: ഭൂപതിവ് ചട്ട ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനെ താന്‍ എതിര്‍ത്തു എന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണന്ന് മാത്യു കുഴല്നാടന് എം.എല്‍.എ. ബില്‍ അവതരണ നടപടിക്രമങ്ങളിലെ ലംഘനം ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്.
നിയമസഭയില്‍ അവതരിപ്പിക്കുന്ന ബില്ലുകള്‍ 24 മണിക്കൂര്‍ മുമ്പെങ്കിലും അംഗങ്ങള്‍ക്ക് നൽകണം. ബില്ല് വായിച്ച് മനസ്സിലാക്കാനും നിയമസഭയില്‍ പ്രതികരിക്കാനും ഇത് സഹായിക്കും. എന്നാല്‍, ഭൂപതിവ് ചട്ട ഭേദഗതി ബില്‍ ഇപ്രകാരം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് ക്രമപ്രശ്നം ഉന്നയിച്ചത്. ബില്‍ അവതരണത്തിന് തടസ്സവാദം ഉന്നയിച്ചിട്ടില്ല. പ്രസംഗത്തിന്റെ അവസാനത്തില്‍ ചില അഴിമതി വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഭരണപക്ഷം ബഹളമുണ്ടാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ശക്തമായ നിലപാടാണ് താന്‍ സ്വീകരിച്ചത്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ രാഷ്ട്രീയമായും എം.എല്‍.എ എന്ന നിലയില്‍ നിയമസഭയിലും അഭിഭാഷകന് എന്ന നിലയില്‍ നിയമപരമായും ഇതിനായി പോരാടുന്ന വ്യക്തിയാണ്. അതേസമയം, സര്‍ക്കാര്‍ ലാഘവബുദ്ധിയോടെയാണ് വിഷയം കൈകാര്യം ചെയ്തത്. സുപ്രധാന ബില്ലുകള്‍ പോലും ഒരു ചര്‍ച്ചയും കൂടാതെ പാസാക്കപ്പെടേണ്ടി വരുന്നത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴ: നാല് വർഷം നീണ്ട ആലോചനകൾക്ക് ശേഷം ജില്ലയിലെ ഭൂപ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാവുന്ന നിയമഭേദഗതി കൊണ്ടുവരാതെ സർക്കാർ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പ്രസ്താവനയിൽ പറഞ്ഞു. 2019 ഡിസംബർ 17ലെ സർവകക്ഷി യോഗത്തിൽ ജില്ലയിലെ ഭൂപ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുമെന്നും ഭൂപതിവ് നിയമം ഭേദഗതി ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്. ഇതിന് ശേഷം നിരവധി ഉന്നതതല യോഗങ്ങളും നടന്നു. എന്നിട്ടും വേണ്ടത്ര പഠനം നടത്താതെ ബിൽ അവതരിപ്പിച്ചത് ഈ വിഷയത്തിൽ സർക്കാറിന് ആത്മാർഥതയില്ലെന്ന് വ്യക്തമാക്കുന്നുവെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.