തൊടുപുഴ: സർക്കാർ ആശുപത്രികളിൽ ഫാർമസിസ്റ്റ് നിയമനം അനന്തമായി നീളുന്നത് ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം ഫാർമസിസ്റ്റ് തസ്തികയിൽ നിയമനങ്ങൾ നടക്കാതായതോടെ പി.എസ്.സി റാങ്ക് പട്ടികയിലുള്ളവരുടെ കാത്തിരിപ്പ് നീളുകയാണ്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരുവർഷം ആകാറായിട്ടും ജില്ലയിൽ രണ്ട് നിയമനം മാത്രമാണ് ഇതുവരെ നടന്നതെന്ന് റാങ്ക് പട്ടികയിലുള്ളവർ ആരോപിക്കുന്നു.
നിയമാനുസൃതം നടപ്പാക്കേണ്ട പുതിയ തസ്തികകളും കടലാസിൽ ഉറങ്ങുകയാണ്. ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 529/ 2019) തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയുടെ റാങ്ക് പട്ടിക 2021 ഡിസംബറിലാണ് പ്രസിദ്ധീകരിച്ചത്. ജില്ലയിൽ മെയിൻ ലിസ്റ്റിൽ മാത്രം 65 പേർ ഉൾപ്പെട്ടിട്ടുണ്ട്. സപ്ലിമെന്ററി ലിസ്റ്റിലും ഇത്രത്തോളം പേരുണ്ട്.
സംസ്ഥാനത്തൊട്ടാകെ വളരെ കുറച്ചാളുകൾക്കാണ് ആരോഗ്യ കേന്ദ്രങ്ങളിൽ ഇതുവരെ നിയമനം ലഭിച്ചത്. ജില്ലയിലെ മിക്ക കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഒരു സ്ഥിരം ഫാർമസിസ്റ്റ് മാത്രമാണ് ഉള്ളത്. ആർദ്രം പദ്ധതിയുടെ പ്രോട്ടോകോൾ പ്രകാരം കുടുംബാരോഗ്യ കേന്ദ്രത്തിൽ രണ്ട് ഫാർമസിസ്റ്റുകൾ വേണം. ജില്ല-താലൂക്ക് ആശുപത്രികളിലും ആവശ്യത്തിന് ഫാർമസിസ്റ്റുകളില്ല. ആശുപത്രിയിൽ എത്തുന്ന എല്ലാ രോഗികളും സമീപിക്കുന്ന വിഭാഗമാണ് ഫാർമസി എന്നിരിക്കെ ഫാർമസിസ്റ്റുകളുടെ കുറവ് പല ആശുപത്രികളുടെയും പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. എത്രയും വേഗം നിയമനം നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.