കണ്ണൂർ: പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതികുടീരങ്ങൾ വികൃതമാക്കിയ സംഭവം ആസൂത്രിതമാണെന്ന നിഗമനത്തിൽ പൊലീസ്. കണ്ണൂർ എ.സി.പി സിബി ടോം, ടൗൺ ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണം. തെരഞ്ഞെടുപ്പ് മുൻനിർത്തി ഇത്തരമൊരു അക്രമം ഉണ്ടായ സാഹചര്യം പൊലീസ് ഗൗരവമായാണ് കാണുന്നത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് കാവലടക്കം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രത്യേകതരം രാസലായനി ഉപയോഗിച്ചാണ് പയ്യാമ്പലത്തെ സ്മൃതി മണ്ഡപങ്ങളിലെ ചിത്രങ്ങളും എഴുത്തുമെല്ലാം വികൃതമാക്കിയത്. വ്യാഴാഴ്ച രാവിലെയാണ് മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ, സംസ്ഥാന സെക്രട്ടറിമാരായിരുന്ന കോടിയേരി ബാലകൃഷ്ണൻ, ചടയൻ ഗോവിന്ദൻ, ഒ. ഭരതൻ എന്നീ നേതാക്കളുടെ സ്മൃതികുടീരങ്ങൾ അജ്ഞാതർ രാസലായനി ഒഴിച്ച് വികൃതമാക്കിയ നിലയിൽ കണ്ടെത്തിയത്.
സി.പി.എം ജില്ല ആക്ടിങ് സെക്രട്ടറി ടി.വി. രാജേഷിന്റെ പരാതിയിൽ അന്വേഷണം തുടങ്ങിയ പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. വ്യാഴാഴ്ച ഉച്ചയോടെ പൊലീസ് നായെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും വെയിൽ കനത്തതിനാൽ പെട്ടെന്നു നിർത്തി. വൈകീട്ട് വീണ്ടും നായെ എത്തിച്ച് പരിശോധന നടത്തി. മണം പിടിച്ച നായ് ബീച്ച് ഭാഗത്തേക്ക് ഓടി. പയ്യാമ്പലത്ത് നിന്ന് രാസലായനി കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഒരു കുപ്പി പൊലീസ് കണ്ടെത്തി.
ബീച്ചിലെ ജീവനക്കാരെയും തട്ടുകട, സ്റ്റാൾ വ്യാപാരികളെയും ചോദ്യം ചെയ്തു. ബീച്ചിലൂടെയാണ് അക്രമി എത്തിയതെന്നാണ് സംശയം. പയ്യാമ്പലം ശാന്തിതീരം ശ്മശാനത്തിന്റെ ഗേറ്റ് വൈകീട്ട് നാലോടെ അടക്കും. ശ്മശാന ജീവനക്കാരുടെ കാവൽ രാത്രിയും ആ ഭാഗത്തുണ്ടാകാറുണ്ട്. സ്മൃതികുടീരങ്ങളിലേക്ക് ആരെങ്കിലും അതിക്രമിച്ചു കയറുന്നതായി അവരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
ഫോറൻസിക് വിഭാഗം രാസലായനിയുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷം റിപ്പോർട്ട് കൈമാറും. കണ്ണൂരിൽ രാഷ്ട്രീയപ്രവർത്തകരുടെ ശവകുടീരങ്ങൾക്ക് നേരെ നേരത്തേയും അക്രമം ഉണ്ടായിട്ടുണ്ട്. മുഴപ്പിലങ്ങാട് ശ്മശാനത്തിൽ സി.പി.എം, ബി.ജെ.പി പ്രവർത്തകരുടെ ശവകുടീരങ്ങൾ ബോംബ് സ്ഫോടനത്തിൽ തകർന്നിരുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്മൃതികുടീരങ്ങൾക്ക് നേരെയുണ്ടായ അക്രമത്തിൽ വൈകാരിക തലത്തിലുള്ള പ്രതികരണം തടയാനുള്ള ശ്രമത്തിലാണ് പൊലീസും നേതാക്കളും.
രാസലായനി പ്രയോഗം നടത്തിയ സ്മൃതികുടീരങ്ങൾ എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കളും കോടിയേരിയുടെ കുടുംബാംഗങ്ങളും സന്ദർശിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, ജില്ല ആക്ടിങ് സെക്രട്ടറി ടി.വി. രാജേഷ്, എം.വി. ജയരാജൻ, കെ.കെ. രാഗേഷ്, വി. ശിവദാസൻ എം.പി, കെ.പി. സഹദേവൻ, എൻ. ചന്ദ്രൻ, എം. പ്രകാശൻ, കെ.പി. സുധാകരൻ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ടി.ഒ. മോഹനൻ, മേയർ മുസ് ലിഹ് മഠത്തിൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.