കണ്ണൂരിൽ ലഹരിസംഘങ്ങളുടെ ഏറ്റുമുട്ടലുകൾ പതിവാകുന്നു‌

കണ്ണൂർ: കണ്ണൂരിൽ ലഹരിസംഘത്തിന്‍റെ വിളയാട്ടം. കണ്ണൂർ ടൗൺ, സിറ്റി സ്റ്റേഷൻ പരിധികളിലാണ് അടിക്കടി ലഹരിസംഘം ഏറ്റുമുട്ടുന്നത്. ഞായറാഴ്ച വൈകീട്ട് ജില്ല ആശുപത്രിക്ക് സമീപത്ത് ലഹരിസംഘത്തിൽപെട്ട എട്ടുപേർ ചേർന്ന് യുവാവിനെ മർദിച്ചിരുന്നു.

കണ്ണൂർ സിറ്റി സ്വദേശി ഷിറിൽ ഷമോജിനാണ് (40) മർദനമേറ്റത്. ലഹരി സംഘത്തിൽപെട്ട സൂഫി മക്കാനി ഹോട്ടൽ പാർട്ണറെ കൊലപ്പെടുത്തിയ കേസിലെ പ്രതി റബീഹിന്‍റെ സുഹൃത്തെന്ന് ആരോപിച്ചാണ് മർദനം. ജില്ല ആശുപത്രി, താവക്കര ബസ് സ്റ്റാൻഡ് പരിസരം, പയ്യാമ്പലം റോഡ്, എസ്.എൻ പാർക്ക് റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ലഹരിമാഫിയ സംഘം താവളമടിച്ചിരിക്കുന്നത്. രാത്രികാലങ്ങളിൽ ഇതിലുടെ വഴിനടക്കാൻ സാധിക്കില്ലെന്നാണ് സമീപവാസികൾ പറയുന്നത്. മയക്കുമരുന്ന് വിൽപനയും ഉപയോഗവും ഈ സംഘങ്ങൾ നടത്താറുണ്ട്. രണ്ട് ടീമായി തിരിഞ്ഞാണ് വിൽപന. ഇതേതുടർന്ന് ലഹരിസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതും പതിവാണ്.

പരാതികൾ വർധിക്കുമ്പോഴും പരിശോധനകളും നടപടികളും പ്രഹസനമാകുകയാണ്. പരാതി പറഞ്ഞവരെയും മയക്കുമരുന്ന് സംഘങ്ങളെ കാണിച്ചുകൊടുത്തവരെയും ക്രിമിനൽ സംഘങ്ങൾ ആക്രമിക്കുകയാണ്.

മയക്കുമരുന്ന് സംഘത്തെക്കുറിച്ചുള്ള വിവരം പൊലീസിന് കൈമാറിയെന്നാരോപിച്ച് കഴിഞ്ഞ മാസം കണ്ണൂർ സിറ്റി സ്വദേശിയായ യുവാവിനെ ആയിക്കര മാർക്കറ്റിന് സമീപം മയക്കുമരുന്ന് സംഘം മർദിച്ചിരുന്നു. സംഭവത്തിൽ രണ്ടുപേർക്കെതിരെ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തിരുന്നു. പ്രതികൾ മയക്കുമരുന്ന് സംഘത്തിന്‍റെ ഏജന്‍റായി പ്രവർത്തിക്കുന്നവരാണെന്നാണ് പൊലീസ് പറഞ്ഞത്. ജൂൺ മൂന്നിന് രാത്രി ഗാന്ധി മൈതാനം ബസ്‌സ്റ്റോപ്പിന് സമീപം പൊലീസിന്റെ വാഹന പരിശോധനക്കിടെ നിർത്താതെ പോകവെ അപകടത്തിൽപെട്ട കാറിൽനിന്ന് വാൾ കണ്ടെത്തിയ സംഭവവും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ട്. ഇതിൽ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മരക്കാർകണ്ടി സ്വദേശികളായ രണ്ടുപേർക്ക് ഈ സംഘവുമായി ബന്ധമുണ്ട്.

കഴിഞ്ഞ മാർച്ചിൽ കണ്ണൂരിൽ നടന്ന ലക്ഷങ്ങളുടെ എം.ഡി.എം.എ വേട്ടയിലെ ദമ്പതികളും സഹോദരങ്ങളും അടക്കമുള്ള കണ്ണികളും കണ്ണൂർ സിറ്റി, തയ്യിൽ മേഖലയിലുള്ളവരായിരുന്നു. മേഖലയിലെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപനയും വിതരണവുമെല്ലാം.

മത്സ്യവണ്ടികളിലും കോഴിവണ്ടിയിലും ന്യൂജെൻ മയക്കുമരുന്നുകൾ ഒഴുകുകയാണ്.

പൊലീസിനും എക്സൈസിനും എളുപ്പത്തിൽ എത്തിപ്പെടാനാകാത്തയിടങ്ങളാണ് ഏറെയും. ആയിക്കര ഹാർബർ, ഉരുവച്ചാൽ, കൊടപ്പറമ്പ്, തയ്യിൽ, സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളും മയക്കുമരുന്ന് മാഫിയയുടെ കൈയിലാണ്.

റെയിൽവേ സ്റ്റേഷന്റെ പിൻവശത്ത് ഇത്തരം സംഘങ്ങൾ തമ്പടിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.

അന്തർ സംസ്ഥാനങ്ങളിൽനിന്നെത്തുന്ന മത്സ്യവണ്ടികളിലാണ് മയക്കുമരുന്ന് കടത്തെന്നും പരാതിയുണ്ട്. തീരപ്രദേശത്തെ പഴയ കെട്ടിടങ്ങൾ, നിർമാണത്തിലിരിക്കുന്ന വീടുകൾ, റെയിൽപാളങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് മാഫിയ സംഘങ്ങളുടെ പ്രവർത്തനം. പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തുന്നതും ആക്രമിക്കുകയും ചെയ്യുന്ന സംഭവം ഒറ്റപ്പെട്ടതല്ല. ഇത്തരം സംഘവുമായി വാക്തർക്കത്തിലേർപ്പെടുന്നവരെ കൊലപ്പെടുത്തുന്ന സംഭവങ്ങളുണ്ടായിട്ടും പൊലീസ് നിഷ്ക്രിയമാണെന്ന വ്യാപക പരാതിയുണ്ട്. 

News Summary - Clashes of drug gangs are common in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.