കണ്ണൂർ: ക്രിപ്റ്റോ കറൻസി ട്രേഡിങ് നടത്തിയാൽ പണം ഇരട്ടിയിലധികം സമ്പാദിക്കാമെന്ന വാട്സ്ആപ്പ് സന്ദേശം കണ്ട് താൽപര്യം പ്രകടിപ്പിച്ച ചക്കരക്കല്ല് സ്വദേശിയായ യുവാവിന് നഷ്ടമായത് 5000 രൂപ. തുടർന്ന് യുവാവ് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
അജ്ഞാത നമ്പറിൽ നിന്നാണ് യുവാവിന്റെ വാട്സ്ആപ്പിലേക്ക് ക്രിപ്റ്റോ കറൻസി ട്രേഡിങ് നടത്തിയാൽ പണം ഇരട്ടിയിലധികം സമ്പാദിക്കാമെന്ന സന്ദേശം വന്നത്. താൽപര്യം പ്രകടിപ്പിച്ച യുവാവ്, എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ 2000 രൂപ നിക്ഷേപിച്ചാൽ 5000 ലഭിക്കുമെന്നും 5000 രൂപ നിക്ഷേപിച്ചാൽ 15000 ലഭിക്കുമെന്നും തട്ടിപ്പുകാർ പറഞ്ഞു. അവർ പറയുന്ന അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്താൽ മതിയെന്നും ആ പൈസ കൊണ്ട് അവർ ട്രേഡിങ് നടത്തി ലാഭം അയച്ചുകൊടുക്കുമെന്നും വിശ്വസിപ്പിച്ചു.
കൂടുതൽ വിശ്വാസ്യത നേടിയെടുക്കുന്നതിനായി മറ്റുള്ളവർ പണം നിക്ഷേപിച്ച് ക്രിപ്റ്റോ കറൻസി ട്രേഡിങ് നടത്തിയതിന്റെയും പണം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയതിന്റെയും വ്യാജ സ്ക്രീൻഷോട്ടുകൾ വാട്സ്ആപ്പിലേക്ക് അയക്കുകയും ചെയ്തു. നിരവധി പേർക്ക് ക്രിപ്റ്റോ കറൻസി ട്രേഡിങ് ചെയ്ത് ലാഭം കിട്ടിയതായി വിശ്വിസിപ്പിക്കുകയും ചെയ്തു. തുടർന്ന്, യുവാവ് പറഞ്ഞത് പ്രകാരം അക്കൗണ്ടിലേക്ക് 2000 രൂപ അയച്ചുകൊടുത്തു.
ഉടൻ തന്നെ അവർ യുവാവിനെ ബന്ധപ്പെട്ട് 2000 രൂപയുടെ സ്കീം കഴിഞ്ഞെന്നും 5000 രൂപയുടെ സ്കീമാണ് ഉള്ളതെന്നും പറഞ്ഞു. 3,000 രൂപ കൂടി അയച്ചാൽ 5,000 രൂപയുടെ സ്കീമിൽ ട്രേഡിങ് നടത്താമെന്നും അറിയിച്ചു. തുടർന്ന് യുവാവ് വീണ്ടും 3,000 രൂപ അക്കൗണ്ടിലേക്ക് നിക്ഷേപിപ്പിച്ചു. 20 മിനിറ്റിന് ശേഷം ലാഭം 15,000 രൂപ ആയെന്നും അത് പിൻവലിക്കണമെങ്കിൽ ജി.എസ്.ടി അടക്കാൻ ആവശ്യപ്പെടുകയും ചെയതു. അപ്പോഴാണ് തട്ടിപ്പിൽ പെട്ടതാണെന്ന് യുവാവിന് മനസിലായത്. തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.