കണ്ണൂർ: കുടിക്കാൻ വെള്ളമില്ലെങ്കിലും നഗരത്തിലെ അഴുക്കുചാലുകളിലെല്ലാം മലിനജലം നിറഞ്ഞിട്ടുണ്ട്. ബസ് കാത്തിരിക്കുമ്പോഴും കടകളിലെത്തുമ്പോഴും ദുർഗന്ധത്തിൽ മൂക്ക് പൊത്തേണ്ടിവരുമ്പോൾ ചുട്ടുപൊള്ളുന്ന ചൂടിലെങ്ങനെയാണ് ഓട നിറഞ്ഞിരിക്കുന്നതെന്ന് ആളുകൾ പരസ്പരം ചോദിക്കുന്നു. കണ്ണൂർ കാൾടെക്സ് കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപമാണ് പ്രധാന ദുർഗന്ധകേന്ദ്രം.
പുഴുവരിക്കുന്ന നിലയിലാണ് മലിനജലം. ഇവിടെ അഴുക്കുചാലിന് സ്ലാബുമില്ല. കെ.എസ്.ഇ.ബി പരിസരവും താവക്കരയിലുമെല്ലാം അഴുക്കുചാലിൽനിന്ന് ദുർഗന്ധമുണ്ട്. ഹോട്ടലുകളിലെയും കൂൾബാറുകളിലെയും ചായക്കടകളിലെയും മലിനജലം അഴുക്കുചാലുകളിലേക്ക് ഒഴുക്കിവിടുകയാണെന്ന പരാതി വ്യാപകമാണ്. ചില സ്ഥാപനങ്ങളിലെ ശുചിമുറികളിലെ മലിനജലവും ഒഴുകിവരുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.
കോർപറേഷൻ ആരോഗ്യവിഭാഗത്തിന്റെ പരിശോധന കാര്യക്ഷമമാക്കണമെന്ന് ആവശ്യമുണ്ട്. ചില ഹോട്ടൽ ടാങ്കുകളിൽ മലിനജലം നിറയുമ്പോൾ രാത്രി മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്ത് ഓടകളിലേക്ക് ഒഴുക്കിവിടുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ രാത്രി പരിശോധന നടത്തുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
ഓടകളിൽ മലിനജലം നിറയുമ്പോൾ കൊതുകുശല്യം വ്യാപകമാണ്. പകർച്ചവ്യാധികളും വർധിക്കുന്നുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അഞ്ച് ശതമാനത്തിലേറെയാണ് വർധന. ഈ മാസം 23 വരെ 35 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
കുറ്റ്യാട്ടൂർ, തില്ലങ്കേരി, കണ്ണൂർ കോർപറേഷൻ, ചെമ്പിലോട്, കോടിയേരി, ഇരിവേരി, മുണ്ടേരി, കൂടാളി തുടങ്ങിയ സ്ഥലങ്ങളിലാണ് ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 23 വരെ 35 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കേളകം പഞ്ചായത്തിൽ 13 പേർക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.