ചൊക്ലി: കവിയൂർ ബണ്ട് റോഡരികിലെ ചതുപ്പിലെ കണ്ടൽ പാടങ്ങൾ നികത്തുന്നത് സ്ഥിരം കാഴ്ചയാവുകയാണ്. മണ്ണും കെട്ടിടാവശിഷ്ടങ്ങളുമിട്ടാണ് നികത്തുന്നത്. ന്യൂമാഹിയിൽ നിന്നും കവിയൂരിലേക്കും ഒളവിലത്തേക്കും പോകുന്ന സമാന്തര റോഡുകളെ ബന്ധിപ്പിച്ചുകൊണ്ട് കണ്ടൽപാടങ്ങൾക്കുകുറുകെ കവിയൂരിൽ ഇരുവശവും നടപ്പാതയും കലാപരമായ കൽത്തൂണും ഇരിപ്പിടവുമായി ഗ്രിൽ വേലിയുമൊരുക്കി പാർക്ക് പണിതിട്ടുണ്ട്.
ഇരുമ്പുവേലി പൊളിച്ച് ഗേറ്റ് മാറ്റി സ്ഥാപിച്ചാണ് രാത്രിയുടെ മറവിൽ കെട്ടിടാവശിഷ്ടങ്ങൾ ഇറക്കി കണ്ടൽ മൂടുന്നത്. ഇതിനകം തന്നെ ഈ ഭാഗത്തെ കണ്ടൽ നശിപ്പിച്ചും ചതുപ്പ് നിലങ്ങൾ മണ്ണിട്ട് നികത്തിയും ഭൂ മാഫിയകൾ പ്രകൃതിയെ തകർക്കുകയാണ്. ഇത്രയും അതിക്രമങ്ങൾ നടന്നിട്ടും പഞ്ചായത്ത്, റവന്യൂ വിഭാഗങ്ങൾ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.
ഇതിനുമുമ്പാണ് പാർക്കിന്റെ വടക്ക് - കിഴക്ക് ഭാഗത്ത് രാത്രികാലങ്ങളിലുൾപ്പെടെ ഇലക്ട്രിക്കൽ മാലിന്യങ്ങളടക്കം ഇറക്കി നാട്ടുകാർ അറിയും മുമ്പ് കണ്ടൽപാടം നികത്തി മൈതാനമാക്കിയത്. ഇവിടെ നേരത്തേ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇറക്കി തീയിട്ടതിന് ചൊക്ലി പഞ്ചായത്ത് സെക്രട്ടറി പിഴശിക്ഷ നൽകിയിരുന്നു.
കണ്ടൽപാടം നികത്തിയത് സംബന്ധിച്ച് മയ്യഴിപ്പുഴ സംരക്ഷണ സമിതി കലക്ടർക്ക് കഴിഞ്ഞവർഷം പരാതികൾ നൽകിയത് നിലവിലുള്ളപ്പോഴാണ് പുതിയ നികത്തൽ നടക്കുന്നത്. പാത്തിക്കലിൽ നിർമാണം പുരോഗമിക്കുന്ന റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമാവുന്നതോടെ ഈ മേഖലയിൽ ഉപ്പുവെള്ളം കയറില്ലെന്നിരിക്കേ ഭൂമി പരമാവധി ഉപയോഗപ്പെടുത്താനുള്ള വലിയ ശ്രമത്തിലാണ് ഉടമകൾ. ഇത് കണക്കിലെടുത്ത് തുക നിശ്ചയിച്ച് ഭൂമി നികത്തി കൊടുക്കാൻ പ്രത്യേക ടീം രംഗത്ത് സജീവവുമാണ്.
ചില വ്യക്തികൾ ചെയ്യുന്ന ലംഘനങ്ങൾ മറ്റുള്ളവർക്ക് പ്രചോദനവും മാതൃകയുമാവുന്ന ദയനീയ കാഴ്ചക്ക് സാക്ഷികൾ മാത്രമാവുകയാണ് പൊതുജനങ്ങൾ. കണ്ടൽപാടം നികത്തിയ സ്ഥലം മയ്യഴിപ്പുഴ സംരക്ഷണസമിതി ഭാരവാഹികളായ വിജയൻ കയനാടത്ത്, സി.കെ.രാജലക്ഷ്മി, കെ.കെ.ഭരതൻ, ഡോ.എം.കെ. മധുസൂദനൻ, സുധീർ കേളോത്ത്, രജീഷ് കാരായി എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.