കണ്ണൂർ കോർപറേഷനിൽ പേ പാർക്കിങ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള
വെബ്സൈറ്റ്, ആപ് ലോഞ്ചിങ് മേയർ അഡ്വ. ടി.ഒ. മോഹനൻ നിർവഹിക്കുന്നു
കണ്ണൂർ: നഗരത്തിൽ രൂക്ഷമാകുന്ന ഗതാഗതക്കുരുക്കും പാർക്കിങ് പ്രശ്നങ്ങളും പരിഹരിക്കുന്നതിന് പേ പാർക്കിങ് സംവിധാനമൊരുക്കി കണ്ണൂർ കോർപറേഷൻ. സന്നദ്ധ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് കൂടുതൽ പേ പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി താണ -സിറ്റി റോഡിൽ ജുമാമസ്ജിദിനുസമീപം സജ്ജമാക്കിയ പാർക്കിങ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11.30ന് മേയർ അഡ്വ. ടി.ഒ. മോഹനൻ നിർവഹിക്കും.
'പാർക്ക് ഇൻ ഷുവർ' സന്നദ്ധ കൂട്ടായ്മയുടെ സോഫ്റ്റ്വെയർ എൻജിനീയർമാരായ ഒ.കെ. അരുൺജിത്, എം. രാഹുൽ, കെ. റിയാസ്, കെ.കെ. നാഫിഹ് എന്നിവരുടെ നേതൃത്വത്തിൽ കോർപറേഷൻ, പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പാർക്കിങ് കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുക.
തുടക്കത്തിൽ ഒരുമണിക്കൂർ പാർക്കിങ്ങിന് 10 രൂപ മാത്രമാണ് ഈടാക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ 65 സെന്റ് സ്ഥലം താണയിലെ ഒരുസ്വകാര്യ വ്യക്തിയാണ് സൗജന്യമായി അനുവദിച്ചുനൽകിയത്. പ്രത്യേകം തയാറാക്കിയ ആപ്പും വെബ്സൈറ്റും ഉപയോഗിച്ചാണ് പാർക്കിങ് നിയന്ത്രിക്കുക.
പാർക്കിങ് സംബന്ധിച്ച വിവരങ്ങളും തുക ഈടാക്കിയ രസീതും വാട്സ്ആപ് വഴി ഉപഭോക്താക്കളുടെ ഫോണിൽ ലഭിക്കും. പ്രതിമാസം നിശ്ചിത തുക നൽകി കച്ചവടക്കാർക്കും മറ്റും സ്ഥിരമായി നിശ്ചിത സ്ഥലത്ത് റിസർവ്ഡ് പാർക്കിങ്ങിനുള്ള സൗകര്യ ഉണ്ടാകും. ഇതിനായുള്ള വെബ്സൈറ്റ്, ആപ് എന്നിവയുടെ ലോഞ്ചിങ് കോർപറേഷൻ ഓഫിസിൽ മേയർ അഡ്വ. ടി.ഒ. മോഹനൻ നിർവഹിച്ചു.
ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്ഥിരം സമിതി ചെയർമാന്മാരായ അഡ്വ. പി. ഇന്ദിര, സുരേഷ് ബാബു എളയാവൂർ, ട്രാഫിക് സബ് ഇൻസ്പെക്ടർമാരായ കെ.പി. മഹീന്ദ്രൻ, ടി.വി. മനോജ് കുമാർ, 'പാർക്ക് ഇൻ ഷുവർ' പ്രതിനിധികളായ ഒ.കെ. അരുൺജിത്ത്, കെ.കെ. നാഫിഹ് തുടങ്ങിയവർ പങ്കെടുത്തു.
പുതിയ പാർക്കിങ് സംസ്കാരം രൂപപ്പെടുത്താനാണ് കണ്ണൂർ കോർപറേഷൻ പരിശ്രമിക്കുന്നതെന്നും പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പൂർണ സഹകരണത്തോടെ ഇത് വിജയിപ്പിക്കാൻ സാധിക്കുമെന്നും മേയർ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു. നേരത്തെ പേ പാർക്കിങ് കേന്ദ്രങ്ങളായി പ്രഖ്യാപിച്ച സ്ഥലങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.