കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടിങ് മെഷീനുകളുടെയും അനുബന്ധ സാമഗ്രികളുടെയും സൂക്ഷിപ്പ്, സ്വീകരണ-വിതരണ കേന്ദ്രങ്ങള്‍ ജില്ലയില്‍ സജ്ജമായി. കാസർകോട് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ എ.കെ.എ.എസ് ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്കൂള്‍, കല്ല്യാശ്ശേരി മണ്ഡലത്തിലെ മാടായി ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂള്‍, കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ടാഗോര്‍ വിദ്യാനികേതന്‍ ജി.വി.എച്ച്.എസ്.എസ്, ഇരിക്കൂര്‍ മണ്ഡലത്തില്‍ കുറുമാത്തൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്കൂള്‍, അഴീക്കോട് മണ്ഡലത്തില്‍ പള്ളിക്കുന്ന് കൃഷ്ണമേനോന് സ്മാരക ഗവ. വനിത കോളജ്, കണ്ണൂര്‍ മണ്ഡലത്തില്‍ കണ്ണൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍, ധര്‍മടം മണ്ഡലത്തില്‍ തോട്ടട എസ്.എന്‍ ട്രസ്റ്റ് ഹയര്‍സെക്കൻഡറി സ്കൂള്‍, മട്ടന്നൂര്‍ മണ്ഡലത്തില്‍ മട്ടന്നൂര്‍ ഹയര്‍സെക്കൻഡറി സ്കൂള്‍, പേരാവൂര്‍ മണ്ഡലത്തില്‍ തുണ്ടിയില്‍ സെന്റ് ജോസഫ് ഹൈസ്കൂള്‍, വടകര ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തലശ്ശേരി നിയോജക മണ്ഡലത്തിലെ ഗവ. ബ്രണ്ണന്‍ കോളജ്, കൂത്തുപറമ്പ് മണ്ഡലത്തില്‍ നിര്‍മലഗിരി കോളജ് എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍.
പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍ നിയോജക മണ്ഡലങ്ങളിലെ കേന്ദ്രങ്ങളുടെ ചുമതല തളിപ്പറമ്പ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍ കലാ ഭാസ്കറിനും കല്ല്യാശ്ശേരി, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം എന്നിവിടങ്ങളിലെ ചുമതല കണ്ണൂര്‍ ഇ.ആര്.ഒ പ്രമോദ് പി. ലാസറസിനും തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ചുമതല തലശ്ശേരി ഇ.ആര്.ഒ സി.പി. മണിക്കും മട്ടന്നൂര്‍, പേരാവൂര്‍ എന്നിവിടങ്ങളിലെ ചുമതല ഇരിട്ടി ഇ.ആര്.ഒ വി.എസ്. ലാലിമോള്ക്കും നല്കി.
ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്, കാസർകോട് കലക്ടര്‍ കെ. ഇമ്പശേഖര്‍, കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് എന്നിവരുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍ നിയോജക മണ്ഡലങ്ങളിലെ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സുരക്ഷ ക്രമീകരണങ്ങള്‍ പരിശോധിച്ചു.
കണ്ണൂർ: സമാധാനപരവും സുഗമവുമായ ലോക്സഭ തെരഞ്ഞെടുപ്പിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ അരുണ്‍ കെ. വിജയന്. ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം പറഞ്ഞത്. വരും ദിവസങ്ങളില്‍ പ്രചാരണം ശക്തമാകുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കാന്‍ എല്ലാ പാര്‍ട്ടികളും തയാറാകണം. ജില്ലയിൽ ചെറിയ രീതിയിലുള്ള പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിയമലംഘനനങ്ങൾക്കെതിരെ നിഷ്പക്ഷമായി ശക്തമായ നടപടിയെടുക്കുമെന്നും കലക്ടര്‍ അരുണ്‍ കെ. വിജയന് പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായുള്ള വാഹനം, ഉച്ചഭാഷിണി എന്നിവക്ക് മുന്‍കൂട്ടി അനുമതി വാങ്ങണം. കാമ്പയിനുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘര്‍ഷമില്ലാത്ത രീതിയില്‍ നടത്തണം. 85 വയസ്സ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും പോസ്റ്റല്‍ വോട്ടുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് ഉറപ്പാക്കി മാത്രമേ പോസ്റ്റൽ ബാലറ്റ് നല്‍കുകയുള്ളൂ. പോസ്റ്റല്‍ വോട്ട് ചെയ്യുന്നവരുടെ ലിസ്റ്റ് സ്ഥാനാര്‍ഥികള്‍ക്ക് കൈമാറും. പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകള്‍ കുറ്റമറ്റരീതിയില്‍ ഒരുക്കുമെന്നും സി.സി ടിവിയടക്കം സജ്ജീകരിക്കുമെന്നും അരുണ്‍ കെ. വിജയന് പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ കേസുകളില്‍ പോലും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത്ത് കുമാര്‍ പറഞ്ഞു. നേരത്തേ കേസിൽപെട്ടവരാണെങ്കില് അവര്‍ക്കെതിരെ മുന്‍കരുതല്‍ നടപടി ഉൾപ്പെടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായിതന്നെ പോളിങ് പൂര്‍ത്തിയാക്കാനുള്ള ശ്രദ്ധ പാര്‍ട്ടി പ്രവര്‍ത്തകർക്കും വേണമെന്നും പോളിങ് സമയം കഴിഞ്ഞതിനു ശേഷം ബൂത്തുകളില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും റൂറല്‍ എസ്.പി എം. ഹേമലത പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ഫ്ലയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമുകള്‍, പൊലീസ് എന്നിവ മദ്യവും പണവും പിടിച്ചെടുത്തു. ജില്ലയിലെ അഞ്ചിടങ്ങളില്‍ നിന്നായാണ് മതിയായ രേഖകളില്ലാതെ കൈവശം വെച്ച് യാത്ര ചെയ്തവരില്‍നിന്ന് 8.52 ലക്ഷം രൂപയും അനധികൃതമായി കടത്തിക്കൊണ്ടുപോവുകയായിരുന്ന 36 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പിടികൂടിയത്. രേഖകളില്ലാതെ കൊണ്ടുപോയ മൊബൈല്‍ ഫോണുകളും പിടികൂടി. തുടർ ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും നിശ്ചിത പരിധിയില്‍ കവിഞ്ഞ തുകയുമായി യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈവശം വെക്കേണ്ടതാണെന്നും ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.