തലശ്ശേരി: 2023-24 സീസണിലേക്കുള്ള ബി.സി.സി.ഐ സയ്യിദ് മുഷ്താഖ് അലി ടി 20 ട്രോഫിയിൽ കേരള ടീമിലേക്ക് കണ്ണൂർ ജില്ലക്കാരായ സൽമാൻ നിസാറും വരുൺ നായനാരും. 16 മുതൽ 27 വരെ മുംബൈയിൽ നടക്കുന്ന ടൂർണമെന്റിൽ കേരളത്തിന്റെ ആദ്യ മത്സരം 16ന് ഹിമാചൽ പ്രദേശുമായാണ്.
സഞ്ജു വി. സാംസണാണ് ടീം ക്യാപ്റ്റൻ. 2018-19 സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ സെമി ഫൈനലിൽ പ്രവേശിച്ച കേരള ടീമിന്റെ ഭാഗമായിരുന്നു സൽമാൻ. കേരള സീനിയർ ടീം, അണ്ടർ 23, അണ്ടർ 19, അണ്ടർ 16, അണ്ടർ 14 കേരള ടീമിലെ സ്ഥിര സാന്നിധ്യമാണ് സൽമാൻ. സ്ഥിരതയാർന്ന പ്രകടനമാണ് ഇടം കൈയ്യൻ മധ്യനിര ബാറ്ററായ സൽമാനെ കേരള ടീമിലേക്ക് സ്ഥാനമുറപ്പിക്കാൻ സഹായിച്ചത്. തലശ്ശേരി ചേറ്റംകുന്നിലെ മുഹമ്മദ് നിസാറിന്റെയും നിലോഫറിന്റെയും മകനാണ്.
ഇതാദ്യമായാണ് വരുൺ നായനാർ സയ്യിദ് മുഷ്താഖ് അലി ടി 20 ട്രോഫി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2019 ൽ 19 വയസിന് താഴെയുള്ള ഇന്ത്യൻ ടീം അംഗമായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ ഒമ്പത് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ വരുൺ പുറത്താകാതെ 19 റൺസ് നേടിയിരുന്നു.
അണ്ടർ 14, അണ്ടർ 16, അണ്ടർ 19 എന്നീ വിഭാഗങ്ങളിൽ കേരളത്തെ വരുൺ നയിച്ചിട്ടുണ്ട്. 2016 ൽ കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഉത്തരമേഖല അണ്ടർ 14 ടൂർണമെന്റിൽ കാസർകോടിനെതിരെ കണ്ണൂരിന്റെ വിജയത്തിൽ മിന്നുന്ന പ്രകടനവുമായിട്ടായിരുന്നു അരങ്ങേറ്റം.
വലം കൈയ്യൻ ബാറ്ററായ വരുൺ മികച്ച വിക്കറ്റ് കീപ്പർ കൂടിയാണ്. കൂത്തുപറമ്പ് കരൽ കുടുംബാംഗമായ ദീപക് കരലിന്റെയും പയ്യന്നൂർ വേങ്ങയിൽ കുടുംബാംഗമായ പ്രിയയുടെയും മകനാണ്. വരുൺ നായനാർ ജനിച്ചത് പയ്യന്നൂരിൽ ആണെങ്കിലും വളർന്നത് ദുബൈയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.